ചെന്നൈ: വനിതാ ഹോസ്റ്റലില്‍നിന്ന് 1.3 കിലോ കഞ്ചാവ് കണ്ടെടുത്തു. സംഭവത്തില്‍ ഐ.ടി .ജീവനക്കാരിയും സുഹൃത്തായ ടാക്‌സി ഡ്രൈവറും അറസ്റ്റില്‍. ചൂളൈമേടിലെ വനിതാഹോസ്റ്റലില്‍ താമസിക്കുന്ന ഐ.ടി. ജീവനക്കാരിയായ ഷര്‍മിള(26), സുഹൃത്ത് സുരേഷ്(32) എന്നിവരെയാണ് അറസ്റ്റുചെയ്തത്. കഞ്ചാവ് കടത്തല്‍ സംഘത്തിലുള്‍പ്പെട്ട സുരേഷ് 1.3 കിലോ കഞ്ചാവ് സൂക്ഷിക്കാനായി ഷര്‍മിളയ്ക്ക് നല്‍കുകയായിരുന്നുവെന്ന് പ്രാഥമിക ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു.
തുറൈപാക്കത്തിന് സമീപമുള്ള ഐ.ടി. സ്ഥാപനത്തിലാണ് ഷര്‍മിള ജോലി ചെയ്യുന്നത്. ഓഫീസിലേക്കും തിരിച്ചും ഐ.ടി.സ്ഥാപനത്തിൻറെ ടാക്‌സിയിലാണ് പോയിരുന്നത്. സുരേഷ് ഓടിച്ചിരുന്ന ടാക്‌സിയിലാണ് സ്ഥിരമായി ഷര്‍മിള സഞ്ചരിച്ചിരുന്നത്. ഇരുവരും സൗഹൃദത്തിലായിരുന്നു. തുടര്‍ന്നാണ് കഞ്ചാവ് സൂക്ഷിക്കാനായി ഷര്‍മിളയ്ക്ക് നല്‍കിയിരുന്നതെന്നും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ രണ്ട് പേരെയും റിമാന്‍ഡ് ചെയ്തു.
മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് ചെന്നൈയില്‍ എത്തിക്കുന്ന കഞ്ചാവ് വിവിധ ഏജന്റുമാര്‍ക്ക് ടാക്‌സി ഡ്രൈവറായ സുരേഷ് എത്തിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. കഞ്ചാവുവില്പനയുമായി ബന്ധപ്പെട്ട് സുരേഷിൻറെ പങ്കിനെ ക്കുറിച്ച് കൂടുതല്‍ അന്വേഷണംനടത്തി വരുകയാണെന്നും പോലീസ് വ്യക്തമാക്കി.