ന്യൂഡല്‍ഹി: യുഎഇ-ഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ രണ്ടാം വാര്‍ഷികത്തിലേക്ക് കടക്കുമ്പോള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 16 ശതമാനം ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ജ്വല്ലറി, ഫാര്‍മസ്യൂട്ടിക്കല്‍സ്, പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയ മേഖലകളിലെ വ്യാപാരത്തില്‍ ഗണ്യമായ വളര്‍ച്ചയുണ്ടായതായാണ് ഇന്ത്യയിലെ യുഎഇ എംബസി പറയുന്നത്.
2022 മേയ് 1-ന് നടപ്പിലാക്കിയ യുഎഇ-ഇന്ത്യ സിഇപിഎ, താരിഫുകള്‍ ഒഴിവാക്കലും കുറയ്ക്കലും, തുറന്ന വ്യാപാര അന്തരീക്ഷം, വിവിധ മേഖലകളിലെ സേവന ദാതാക്കള്‍ക്ക് മെച്ചപ്പെട്ട വിപണി പ്രവേശനം എന്നിവ ഉള്‍പ്പെടെ നിരവധി വ്യാപാര ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് സാങ്കേതിക തടസ്സങ്ങള്‍ പരിഹരിക്കുകയും സര്‍ക്കാര്‍ നിരവധ അവസരങ്ങളിലേക്ക് പ്രവേശനം നല്‍കുകയും ചെയ്യുന്നുവെന്നാണ് എംബസി പറഞ്ഞു.
ഉഭയകക്ഷി വിനിമയം 72.9 ബില്യണ്‍ ഡോളറില്‍ നിന്ന് 84.5 ബില്യണ്‍ ഡോളറായി. അതായത് 16 ശതമാനം വര്‍ധന രേഖപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യന്‍ രത്നങ്ങളുടെയും ആഭരണങ്ങളുടെയും യു.എ.ഇ.യിലേക്കുള്ള കയറ്റുമതി രണ്ട് വര്‍ഷത്തിനുള്ളില്‍ ഏകദേശം 64 ശതമാനം വര്‍ധിക്കുകയും ചെയ്തു.
മറ്റ് നിര്‍ണായക ഇന്ത്യന്‍ കയറ്റുമതി മേഖലകളായ മരുന്നുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, പഴം, പച്ചക്കറി ഉല്‍പന്നങ്ങള്‍ എന്നിവയും ഗണ്യമായ വളര്‍ച്ച കൈവരിച്ചു, ഇവയുടെ കയറ്റുമതി യഥാക്രമം 39 ശതമാനവും 35 ശതമാനവും വര്‍ദ്ധിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
കരാര്‍ പ്രകാരം ഉഭയകക്ഷി പങ്കാളിത്തത്തില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ ബിസിനസുകള്‍ക്ക് പുതിയ വഴികള്‍ തുറക്കുക മാത്രമല്ല, നമ്മുടെ സമ്പദ്വ്യവസ്ഥയുടെ ആഴത്തിലുള്ള ഏകീകരണം പ്രോത്സാഹിപ്പിക്കുകയും, വര്‍ധിച്ച നിക്ഷേപ പ്രവാഹത്തിനും വിവിധ മേഖലകളിലെ സഹകരണത്തിന് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്.
കഴഞ്ഞ ദിവസം വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ യുഎഇ മന്ത്രി റീം അല്‍ ഹാഷിമിയുമായി കൂടിക്കാഴ്ച നടത്തുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം തുടരുന്നതിനുള്ള നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. യുഎഇ രാജ്യാന്തര സഹകരണ സഹമന്ത്രി റീം അല്‍ ഹാഷിമിയെ കണ്ടതില്‍ വളരെ അധികം സന്തോഷമുണ്ട്. ഞങ്ങള്‍ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്തു. പ്രാദേശികവും ആഗോളവുമായ സാഹചര്യങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും കൈമാറ്റം ചെയ്തുവെന്നാണ് ജയശങ്കര്‍ എക്‌സില്‍ കുറിച്ചത്.