തിരുവനന്തപുരം: നാടാകെ ചുട്ടുപൊള്ളുകയാണ്. കൊടുംചൂടില്‍ മരണങ്ങളും നിരവധി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്ന് തീരും ഈ ചുട്ടുപൊള്ളല്‍ എന്ന് ചോദിക്കാത്ത മലയാളികളില്ല. മുമ്പെങ്ങും നാട് കണ്ടിട്ടില്ലാത്ത വിധമാണ് ചൂട് കൂടിക്കൊണ്ടിരിക്കുന്നത്.
കേരളത്തെ സംബന്ധിച്ചിടത്തോളം ഉഷ്ണതരംഗം എന്നത് പുതിയവാക്കാണ്. 2017ലാണ് ഇന്ത്യന്‍ കാലവസ്ഥാ നിരീക്ഷണ കേന്ദ്രം കേരളത്തില്‍ ആദ്യമായി ഉഷ്ണതരംഗം പ്രഖ്യാപിച്ചത്. പാലക്കാട് ജില്ലയില്‍ ഒരുതവണമാത്രമായിരുന്നു അത്. ഇപ്പോഴുള്ള അത്രയും കാഠിന്യം അന്നുണ്ടായിരുന്നില്ല. ഉഷ്ണതരംഗവുമായി ബന്ധപ്പെട്ടുള്ള മരണവും കേരളത്തില്‍ നേരത്തെ ഉണ്ടായിട്ടില്ല. ഇത്തവണയാണ് അതിന്റെ വ്യാപ്തി വര്‍ധിക്കുന്നതും പാലക്കാട്, തൃശൂര്‍, കൊല്ലം ജില്ലകളില്‍ അലര്‍ട്ട് പ്രഖ്യാപിക്കേണ്ടിവന്നതും.
ഉത്തരേന്ത്യയെ സംബന്ധിച്ചിടത്തോളം ഉഷ്ണതരംഗം പുതുമയുള്ള കാര്യമല്ല. കേരളീയര്‍ കഴിഞ്ഞ ഒരു ദശകമായി ഉഷ്ണതരംഗം പോലുള്ള പുതിയ വാക്കുകള്‍ കേട്ടുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ പാലക്കാട് 41.8 ഡിഗ്രി സെല്‍ഷ്യസ് ആണ് ഔദ്യോഗികമായി രേഖപ്പെടുത്തിയിരിക്കുന്നത്. താപമാപിനികള്‍ സ്ഥാപിച്ചിട്ടില്ലാത്ത സ്ഥലങ്ങളില്‍,േ്ര ്രപതകിച്ച് ടൗണ്‍ പ്രദേശങ്ങളില്‍ ഇതില്‍കൂടുതല്‍ ഊഷാമാവ് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.
കാരണം, അവിടങ്ങളില്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങളും ടാറിട്ട റോഡുകളും ധാരാളം ഉണ്ട്. പലതരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പച്ചപ്പ് നഷ്ടപ്പെടുകയും കൃത്രിമമായ ഭൂപ്രതലം സൃഷ്ടിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഊഷ്മാവിന്റെ വര്‍ധവന് അതിതീവ്രമാകും. അതുകൊണ്ട് ചൂട് 43 ഉം 44 ഉം ഡിഗ്രി കടന്നിട്ടുണ്ടാകാം. അവിടെയൊക്കെ താപമാപിനികള്‍ സ്ഥാപിച്ചാലേ കൃത്യമായ കണക്ക് ലഭിക്കുകയുള്ളൂ. എങ്കിലും ലഭ്യമായ കണക്ക് അനുസരിച്ച് തന്നെ ഇത് വളരെ തീവ്രമാണ്.
2023-2024 വര്‍ഷം എല്‍ ലിനോ വര്‍ഷമായിരുന്നു. അതിന്റെ ഭാഗമായി ആഗോള അടിസ്ഥാനത്തില്‍ തന്നെ ഈ നൂറ്റാണ്ടില്‍ അനുഭവപ്പെട്ട ഏറ്റവും തീവ്രമായ ചൂട് അനുഭവപ്പെടുന്ന വര്‍ഷമാണ് 2024. അത് എല്‍ ലിനോയുമായി ബന്ധപ്പെട്ടതാണ്. എന്നാല്‍, ഇപ്പോള്‍ എല്‍ ലിനോ ന്യൂട്രല്‍ സ്റ്റേജിലേക്ക് - എല്‍ ലിനോയോ ലാ ലിനോയോ അല്ലാത്ത - വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ വരുന്ന മാസങ്ങളില്‍ ചൂട് കുറയുമെങ്കിലും അടുത്ത ദിവസങ്ങളല്‍ രാജ്യത്തെ സംബന്ധിച്ച്, കേരളത്തെ സംബന്ധിച്ച്, പ്രത്യകിച്ചും തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളെ സംബന്ധിച്ച് ചൂട് 44-46 ഡിഗ്രി സെല്‍ഷ്യസിലേക്ക് അടുക്കുന്ന സാഹചര്യമാണ് ഉള്ളത്.
എന്തുകൊണ്ടാണ് അന്തരീക്ഷം ഇത്രയധികം ചുട്ടുപൊള്ളുന്നത് എന്നുകൂടി നമുക്കൊന്ന് നോക്കിപ്പോകാം
അന്തരീക്ഷത്തിലുണ്ടായിട്ടുള്ള അസാധാരണമായ സര്‍ക്കുലേഷന്‍ പാേറ്റണ്‍ ആണ് ഇപ്പോഴത്തെ ഈ സാഹചര്യത്തിന് കാരണം. കാറ്റിന്റെ ദിശ, ക്ലോക്ക് തിരിയുന്ന അതേ ദിശയില്‍ - ഇതിനെയാണ് ആന്റി സൈക്ലോണ്‍ എന്നു പറയുക - ഇത്തരത്തിലുള്ള ഒരു ആന്റി സൈക്ലോണ്‍ അന്തരീക്ഷത്തിന്റെ മധ്യതലത്തില്‍, അല്ലെങ്കില്‍ ഭൂപ്രതലത്തില്‍ നിന്ന് മൂന്ന്-നാല് കി.മീറ്റര്‍ ഉയരത്തിലായി സ്ഥിതിചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള ആന്റി സൈക്ലോണ്‍ തെക്കേ ഇന്ത്യയിലുണ്ട്. ഈ സര്‍ക്കുലേഷന്റെ ശക്തി കുറയുമ്പോള്‍ മാത്രമേ ഉഷ്ണതരംഗത്തിന്റെയും ശക്തി കുറയുകയുള്ളൂ.
വിവിധ കാലാവസ്ഥാ പ്രവചന മാതൃകകള്‍ സൂചിപ്പിക്കുന്നത്, ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴ ഉണ്ടായേക്കാം. എന്നാല്‍, ഈ മഴ ഉഷ്ണതരംഗത്തിന്റെ തീവ്രത കുറക്കാന്‍ പര്യാപ്തമല്ല. കേരളത്തില്‍ വേനല്‍മഴ ലഭിക്കാന്‍ സാധ്യതയുള്ളത് മേയ് രണ്ടാം വാരത്തിലാണ്. അതോടൊപ്പം തന്നെ ചില സ്ഥലങ്ങലില്‍ വേനല്‍മഴ ഉള്ളതുകൊണ്ട് ഹ്യുമിഡിറ്റിയുടെ അളവ് അന്‍പത് ശതമാനമാകും. അപ്പോള്‍ താപവും ഈര്‍പ്പവും കൂടിച്ചേര്‍ന്ന് അസ്വസ്ഥമാകുന്ന സാഹചര്യം സംജാതമാകാനുള്ള സാഹചര്യമുണ്ട്.
അതുകൊണ്ടുതന്നെ ശരീരം അനുഭവിക്കുന്ന താപനില രേഖപ്പെടുത്തുന്ന 40-42 ഡിഗ്രി ആയിരിക്കില്ല, അന്തരീക്ഷത്തിലേത്. ഈര്‍പ്പത്തിന്റെ ചൂട് കൂടി കണക്കിലെടുത്തുകൊണ്ടുള്ള ഹീറ്റ് ഇന്‍ഡക്‌സ് 44-45 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് പോകും. ഇതിന്റെ ഭാഗമായി ശാരീരിക അവശതകള്‍ അനുഭവിക്കുന്നവര്‍ക്ക് പലപ്പോഴും അസ്വസ്ഥതകള്‍ ഉണ്ടാകുവാനും കുഴഞ്ഞുവീഴാനുമൊക്കെയുള്ള സാധ്യതകള്‍ ഉണ്ട്. പ്രത്യേകിച്ച് പകല്‍ 11 മണിക്കും മുന്നുമണിക്കും ഇടയിലുള്ള സമയം നേരിട്ടുള്ള സൂര്യപ്രകാശം ഏല്‍ക്കാതെ ശരീരത്തെ സംരക്ഷിക്കണം.
നിര്‍ജലീകരണം ഉള്‍പ്പെടെയുള്ള സാഹചര്യങ്ങല്‍ തടഞ്ഞുകൊണ്ട് തണലുള്ള പ്രദേശങ്ങളിലേക്ക് മാറിനില്‍ക്കണം. ഈര്‍പ്പത്തിന്റെ കൂടി എഫക്ട് കൂടിച്ചേരുമ്പോള്‍ ശരീരം അനുഭവിക്കുന്ന താപനില അന്തരീക്ഷ താപനിലയേക്കാള്‍ നാലോ അഞ്ചോ ഡിഗ്രി സെല്‍ഷ്യസിലേക്ക് അധികമായിരിക്കും അനുഭവിക്കുക. അതുകൊണ്ടുതന്നെ തികഞ്ഞ ജാഗ്രത പുലര്‍ത്തേണ്ട ഘട്ടമണിത്.
ഒരുപരിധിവരെ അത് ശരിയാണ്. കേരളത്തിന്റെ ഭൂപ്രകൃതിയില്‍ രണ്ടോ മൂന്നോ വര്‍ഷംകൊണ്ട് പെട്ടെന്നൊരുമ മാറ്റം ഉണ്ടായി എന്നല്ല സൂചിപ്പിത്. പക്ഷേ, കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു അര്‍ബനൈസ്ഡ് ആയിട്ടുള്ള ഏരിയ ആണ്. മറ്റു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് പോയാല്‍, അവിടെ ജനവാസ കേന്ദ്രങ്ങളും ജനവാസമില്ലാത്ത മേഖലകളും വേര്‍തിരിച്ചുകാണാം. കിലോമീറ്ററുകള്‍ ദൈര്‍ഘ്യമേറിയ നെല്‍പാടങ്ങളും മറ്റു കൃഷിയിടങ്ങളുമെക്കെയുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം അങ്ങനെ ജനവാസ മേഖലയില്ലാത്ത സ്ഥലങ്ങള്‍ വളരെ കുറവാണ്. കേരളം ഒരു അര്‍ബനൈസ്ഡ് ഏരിയ ആയി മാറിയിരിക്കുന്നു.
അതോടൊപ്പം തന്നെ ചേര്‍ത്തുവായിക്കേണ്ട വസ്തുത, പകല്‍ താപനിലയേക്കാള്‍ കൂടുതല്‍ രാത്രി താപനിലയിലെ വലിയ വ്യത്യാസമാണ്. അതിന്റെ ഒരു പ്രധാനകാരണം കേരളത്തോട് ചേര്‍ന്ന് കിടക്കുന്ന അറുനൂറ് കിലോമീറ്ററിലധികം വരുന്ന തീരപ്രദേശമാണ്. കടല്‍ അസാധാരണമായ നിലയില്‍ ചുട്ടുപൊള്ളിക്കിടക്കുകയാണ്. ഇപ്പോള്‍ പ്രതീക്ഷിക്കുന്ന സമുദ്ര താപനിലയേക്കാള്‍ ഒന്നരമുതല്‍ രണ്ടര ഡിഗ്രി സെല്‍ഷ്യസ് വരെ അധികമാണ് ചൂടായിക്കിടക്കുന്നത്.
രാത്രി സമയങ്ങളില്‍ കടലില്‍നിന്നുള്ള ചൂട് ഉയര്‍ന്നുപൊങ്ങുകയും അത് തീരമേഖലയെ ആകെത്തന്നെ ചൂടിലേക്ക് നയിക്കുകയും ചെയ്യും. ഈ ചൂടേറിയ സമുദ്രത്തിന്റെ സാമിപ്യവും നമ്മുടെ കാലാവസ്ഥ മാറുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. അതോടൊപ്പം തന്നെ ആഗോള അടിസ്ഥാനത്തില്‍ തന്നെ താപനില എല്ലായിടത്തും വര്‍ധിക്കുന്നുണ്ട്. അതുപോലെ നമ്മുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂലം പച്ചപ്പ് നഷ്ടപ്പെടുന്നതുമൊക്കെ ഘടകങ്ങളാണ്.
ഓരോ വീട് പണിയുമ്പോഴും അത്രയധികം പ്രദേശത്തെ പച്ചപ്പാണ് നഷ്ടപ്പെടുന്നത്. ഒരാള്‍ ചെയ്യുമ്പോള്‍ ചെറിയ ഇഫക്ട് ആയിരിക്കും. പക്ഷേ, എല്ലാവരും അത് ചെയ്യുമ്പോള്‍ ക്യുമിലേറ്റീവ് ഇംപാക്ട് വളരെ കൂടുതലായിരിക്കും. അത് തിരിച്ചുപിടിക്കാനുള്ള കൃത്യമായ നിയമ നിര്‍മ്മാണം ഉണ്ടാകേണ്ടതുണ്ട്. ഉദാഹരണമായി, രണ്ടായിരം ചരുരശ്ര അടിയില്‍ കൂടുതല്‍ വീട് വയ്ക്കുന്നവര്‍ മഴക്കുഴി നിര്‍മിക്കണമെന്നത് നിര്‍ബന്ധമാണ്. അതുപോലെത്തന്നെ ഇത്തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങല്‍ നടത്തുമ്പോള്‍ ആ പ്രദേശത്ത് ഉണ്ടായിരുന്ന പച്ചപ്പിനും മരങ്ങള്‍ക്കും ആനുപാതികമായോ ഇരട്ടിയോ മരങ്ങള്‍ വെച്ചുപിടിപ്പിക്കാന്‍ സാധിക്കണം. അത്തരത്തിലുള്ള നിയമ നിര്‍മ്മാണങ്ങള്‍ നടത്തിയില്ലെങ്കില്‍ കേരളം വറചട്ടിയിലേക്ക് തന്നെ പോകും.
നേരത്തെ സൂചിപ്പിച്ചപോലെ ക്ലോക്ക് തിരിയുന്ന ദിശലാണ് അന്തരീക്ഷത്തില്‍ കാറ്റിന്റെ സഞ്ചാരം. അത് അന്തരീക്ഷത്തിന്റെ മേല്‍ത്തട്ടില്‍ നാലോ അഞ്ചോ കി.മീറ്റര്‍ ഉയരത്തിലാണ്. കേരളത്തില്‍ വീശുന്ന കാറ്റ്, കിഴക്കുനിന്നാണ് വരുന്നത്. അതായത്, തമിഴ്‌നാട്, കര്‍ണാടകത്തിന്റെ വരണ്ട പ്രദേശങ്ങളില്‍നിന്നുള്ള കാറ്റാണ് കേരളത്തില്‍ വീശുന്നത്. ഈ പ്രദേശങ്ങളിലെ പാലക്കാട് മലനിരകള്‍ക്കിടയില്‍ 23 കി.മീറ്റര്‍ വിടവുണ്ട്. ഡക്കാന്‍ പീഠഭൂമിയില്‍നിന്നുള്ള വരണ്ട കാറ്റാണ് പാലക്കാട്, തൃശൂര്‍ ജില്ലകളിലധികം. കൊല്ലത്ത് ആര്യങ്കാവ് - തെന്‍മല ചുരത്തിലൂടെയും വരണ്ട വായുവിന്റെ പ്രവാഹമുണ്ട്. അതുകൊണ്ടുകൂടിയാണ് ഈ ജില്ലകളില്‍ വേനല്‍മഴ കുറയുകയും ചൂട് വര്‍ധിക്കുകയും ചെയ്യുന്നന്നത്.
കേരളത്തില്‍ അതി തീവ്രമഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. മണ്‍സൂണിനെ സംബന്ധിച്ചുള്ള കൃത്യമായ പ്രവചനം മെയ് അവസാന വാരത്തോടുകൂടിയേ ഉണ്ടാകൂ. എങ്കിലും പ്രാരംഭ അവലോകനത്തില്‍ സൂചിപ്പിക്കുന്നത്, ഈ വര്‍ഷം എല്‍ ലിനോയില്‍നിന്ന് ലാ ലിനോയിലേക്കുള്ള മാറ്റമാണ്.
മണ്‍സൂണിന്റെ രണ്ടാംഘട്ടം - ആഗസ്റ്റ്, സെപ്റ്റംബര്‍ മാസം ആകുമ്പോള്‍ ഇപ്പോഴുള്ള എല്‍ ലിനോയുടെ നെഗറ്റീവ് ഫെയ്‌സായ ലാ ലിനോയിലേക്ക് പോകും. അങ്ങനെ വന്നാല്‍ ഇന്ത്യന്‍ മണ്‍സൂണിനെ സംബന്ധിച്ച് അത് ശുഭകരമാണ്. അതോടൊപ്പം തന്നെ ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ എന്ന പ്രതിഭാസം കൂടിയുണ്ട്. അതുകൂടി പോസറ്റീവ് ആയാല്‍ അതും ഇന്ത്യന്‍ മണ്‍സൂണിന് നല്ലതായി ഭവിക്കുകയും മഴ അധികം ലഭിക്കാന്‍ കാരണമാവുകയും ചെയ്യും.
ഉഷ്ണതരംഗം എന്ന വാക്ക് ഇന്ന് സര്‍വ്വസാധാരണാമായിക്കഴിഞ്ഞു അതെന്താണെന്നുകൂടി പറഞ്ഞുപോകാം.
ഉഷ്ണ തരംഗം എന്നത് കുറെ കാലത്തേക്ക് നീണ്ടു നില്‍ക്കുന്ന ഉയര്‍ന്ന ചൂട് കാലാവസ്ഥയാണ്, ചിലപ്പോള്‍ ഉയര്‍ന്ന ആര്‍ദ്രതയും ഉണ്ടാവും പ്രത്യേകിച്ച് കടലിനോട് ചേര്‍ന്നാണ് കാണുന്നത്. ചൂടുള്ള കാലാവസ്ഥയില്‍ താമസിക്കുന്നവര്‍ക്ക് സാധാരണ എന്നു തോന്നുന്നത് തണുപ്പുരാജ്യങ്ങളിലുള്ളവര്‍ക്ക് ഉഷ്ണ തരംഗമാകാം. ഉയര്‍ന്ന ഉഷ്ണ തരംഗം കൃഷിനാശത്തിനും , ഉയര്‍ന്ന വൈദ്യുതി ഉപഭോഗത്തിനും കാരണമാവുന്നു. ഇതൊരു തീവ്രമായ കാലാവസ്ഥയാണ്.ചൂടും സൂര്യപ്രകാശവും കൂടി മനുഷ്യശരീരത്തെ കൂടുതലായി ചൂടാക്കും.
ഭാവിയെ നോക്കുമ്പോള്‍ കേരളത്തിന് പേടിക്കാന്‍ ഉഷ്ണതരംഗം എന്ന ഒരു പ്രകൃതി പ്രതിഭാസം കൂടി എന്ന് ആലങ്കാരികമായി പറയാം. ഒരു പ്രദേശത്ത് ഉഷ്ണതരംഗം അഥവാ ഹീറ്റ് വേവ് പ്രഖ്യാപിക്കണമെങ്കില്‍ ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം രണ്ടു കാര്യങ്ങളാണ് കണക്കിലെടുക്കുന്നത്.
40 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ചൂട് തുടര്‍ച്ചയായി ഏതാനും ദിവസം സംസ്ഥാനത്തെ രണ്ട് വ്യത്യസ്ഥ കാലാവസ്ഥാ നിരീക്ഷണ മാപിനികളില്‍ രേഖപ്പെടുത്തുക.
മറ്റൊന്ന് ശരാശരി താപനില നാലര ഡിഗ്രി പതിവിലും കൂടിയിരിക്കുക.
2016ല്‍ രേഖപ്പെടുത്തിയ 41.9 ഡിഗ്രി സെല്‍ഷ്യസാണ് സംസ്ഥാനത്ത് രേഖപ്പെടുത്തി യിട്ടുള്ള ഏറ്റവും ഉയര്‍ന്ന താപനിലയെന്ന് ഐഎംഡിയുടെ കണക്കുകളില്‍ കാണുന്നു. എന്നാല്‍ അത് ഒരു ദിവസത്തേക്കു മാത്രമായിരുന്നു. 1987 പോലെയുള്ള കടുത്ത വരള്‍ച്ചാ വര്‍ഷങ്ങളിലും ഇത്രയും ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. പെട്ടെന്ന് തന്നെ മഴയോ ,മേഘമോ എത്തി കേരളത്തിന് മീതേ കുടപിടിക്കുമായിരുന്നു. എന്നാല്‍ എല്‍ നിനോ പ്രതിഭാസം കാരണം കടല്‍ ചൂടുപിടിച്ചു കിടക്കുന്നതിനാല്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും കടുത്ത താപനിലയാണ്. എന്നാല്‍ ചിലയിടങ്ങളില്‍ അതിവര്‍ഷവും സംഭവിക്കുന്നു.
40 ഡിഗ്രി ചൂടെന്നാല്‍ തണുപ്പു കാലത്ത് നാം കുളിക്കാനെടുക്കുന്ന വെള്ളത്തിന്റെയത്ര താപം അനുഭവപ്പെടും. അതിനൊപ്പമാണ് ഇടയ്ക്ക് ലഭിക്കുന്ന വേനല്‍മഴയുടെയും മറ്റും ഫലമായ അന്തരീക്ഷത്തിലെ ഈര്‍പ്പ സാന്നിധ്യം അഥവാ ഹ്യൂമിഡിറ്റി. ചൂടും നനവും ചേര്‍ന്നുണ്ടാ കുന്നതാണ് നമ്മുടെ ഉഷ്ണം. അന്തരീക്ഷ ത്തില്‍ ഈര്‍പ്പം കുറവായതിനാലാണ് ഉത്തരേന്ത്യയില്‍ ചൂട് ഉണ്ടെങ്കിലും വിയര്‍പ്പ് അനുഭവപ്പെടാത്തത്.
123 വര്‍ഷം മുന്‍പാണ് സംസ്ഥാനത്തെ താപനില രേഖപ്പെടുത്താന്‍ ആദ്യമായി സംവിധാനമുണ്ടായത്. അന്നുമുതലുള്ള കണക്കുകള്‍ ഇവിടെ കാലാവസ്ഥാ വകുപ്പിന്റെ പക്കല്‍ ലഭ്യമാണ്. പഠനാവശ്യങ്ങള്‍ക്കു ചോദിച്ചാല്‍ പോലും പങ്കുവയ്ക്കുകയോ പുറത്തുവിടുകയോ ചെയ്യില്ല എന്നതാണ് ഐഎംഡിയുടെ പ്രത്യേകത. പത്രമാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലും കിട്ടാന്‍ പ്രയാസം. ഇതുമൂലം താരതമ്യങ്ങളും വിലയിരുത്തലുകളും തീരെ കുറവ്.
എന്നാല്‍ അവര്‍ തന്നെ നല്‍കുന്ന ചില കണക്കുകളനുസരിച്ച് ഇപ്പോഴത്തെ താപനില 98 ശതമാനമെങ്കിലും മുകളില്‍ എന്ന സര്‍വകാല റെക്കോഡിലൂടെയാണ് കടന്നു പോകുന്നത്. ലഭ്യമായ കണക്കുകളിലെ ഏറ്റവും കൂടിയ അളവുകള്‍ മാത്രമെടുത്താല്‍ വെറും 2% മാത്രമായിരിക്കും ഇതിനും താഴെയുള്ളതെന്ന് ചുരുക്കം.