കോഴിക്കോട്: തിരുവനന്തപുരത്തുനിന്ന് ഉടുപ്പിയിലേക്കുപോയ സ്ലീപ്പർ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. 18 പേര്‍ക്ക് പരുക്കേറ്റു. കൊല്ലം കൊട്ടുക്കൽ ആലംകോട് മനു ഭവനിൽ മോഹൻദാസിന്റെ മകൻ അമൽ (28) ആണ് മരിച്ചത്. കോഹിനൂര്‍ എന്ന പേരില്‍ സര്‍വീസ് നടത്തുന്ന ബസ് കടലുണ്ടി മണ്ണൂർ പഴയ ബാങ്കിന് സമീപം ഇന്നു പുലര്‍ച്ചെ രണ്ടരയോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടത്തില്‍പ്പെട്ടത്.
27 യാത്രക്കാരും 3 ജീവനക്കാരുമാണ് ബസിൽ ഉണ്ടായിരുന്നത്. ഒരാളുടെ പരുക്ക് മാത്രമാണ് സാരമുള്ളത്. ബാക്കിയുള്ളവരുടെ പരുക്ക് നിസ്സാരമായതിനാൽ പ്രാഥമിക ചികിത്സ നൽകിയശേഷം വിട്ടയച്ചു.ഡിവൈഡറിൽ കയറിയ ബസ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. പൊലീസും അഗ്നിരക്ഷാ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.