തിരുവനന്തപുരം: സംസ്ഥാന സംസ്കാരിക വകുപ്പിന് വേണ്ടി ഭാരത് ഭവൻ സൗത്ത് സോൺ കൾച്ചറൽ സെന്ററിന്റെ സഹകരണത്തിൽ ഒരുക്കി വരുന്ന മാവേലി മലയാളത്തിന്റെ 6-)o രാവും വൈവിദ്ധ്യമാർന്ന സാംസ്‌കാരിക വിരുന്നുകൾ ലോക മലയാളികൾക്ക് സമ്മാനിച്ചു. വിദ്യാപ്രദീപും സംഘവും അവതരിപ്പിച്ച ചങ്ങമ്പുഴയുടെ കാവ്യനർത്തകി മോഹിനിയാട്ടാവതരണവും, പരപ്പിൽ കറമ്പനും സംഘവും അവതരിപ്പിച്ച കാക്കാരിശ്ശി നാടകവും, ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ജസ് രാജിന് ശ്രദ്ധാഞ്ജലിയായി ഹിന്ദുസ്ഥാനി സംഗീതജ്ഞ അബ്രദിത ബാനർജി ഒരുക്കിയ സംഗീത സന്ധ്യയും ആറാംദിന സാംസ്കാരികോത്സവത്തെ ശ്രദ്ധേമായമാക്കി. തുടർന്ന് പോണ്ടിച്ചേരിയുടെ കാളിയാട്ട നൃത്തവും അരങ്ങേറി.
മാവേലി മലയാളം ഓണ വിരുന്നിൽ ഇന്ന് സജ്നാ സുധീറിന്റെ ശാസ്ത്രീയ സംഗീത കച്ചേരിയും, ദൃശ്യ ഗോപിനാഥ് അവതരിപ്പിക്കുന്ന തുള്ളൽത്രയങ്ങളും, കർണ്ണാടകയുടെ ഡോലുകുനിത നൃ ത്തവും ഓൺലൈൻ പ്രേക്ഷകർക്ക് മുന്നിലെത്തും. കോവിഡ് അതിജീവനത്തിന്റെ ഈ കാലത്ത് ഓണം സാംസ്‌കാരിക വിരുന്നുകളുടെ അവതരണത്തിനു പുതുവഴി തേടിയ സാംസ്‌കാരിക വകുപ്പിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് ബഹു. സഹകരണ,ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി ശ്രീ.കടകം പള്ളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. തിരുവോണ ദിനമായ ഓഗസ്റ്റ് 31 വരെ ദിവസവും രാത്രി 7 മുതൽ 8.30 വരെ സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെയും, ഭാരത് ഭവന്റെയും സൗത്ത് സോൺ കൾച്ചറൽ സെന്ററിന്റെയും, സാംസ്‌കാരിക സ്ഥാപനങ്ങളുടെയും ഫെയ്‌സ്ബുക്ക് പേജുകൾ വഴിയും, സഭാടിവി മൊബൈൽ ആപ്പ് വഴിയും യുട്യൂബ് ചാനൽ വഴിയുമാണ് മാവേലി മലയാളം പ്രദർശിപ്പിക്കപ്പെടുന്നത്.