ചക്കുളത്തുകാവ്ഭഗവതി ക്ഷേത്രം

ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തില്‍ നീരേറ്റുപുറത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രം. മുഖ്യ പ്രതിഷ്ഠ ആദിപരാശക്തി. വനദുര്‍ഗ്ഗാ സങ്കല്‍പ്പത്തില്‍ കിഴക്കോട്ട് ദര്‍ശനം. ചക്കുളത്തമ്മ എന്ന പേരില്‍ ഈ മഹാമായ കേരളത്തില്‍ അറിയപ്പെടുന്നു. എട്ടുകൈകളോടുകൂടിയ ഭഗവതിയാണ് ഈ പ്രതിഷ്ഠ. ഈ ക്ഷേത്രത്തില്‍ ഗണപതി, ശിവന്‍, സുബ്രഹ്‌മണ്യന്‍, ഹനുമാന്‍, വിഷ്ണു, ശാസ്താവ്, നവഗ്രഹങ്ങള്‍, യക്ഷിയമ്മ എന്നീ ഉപദേവതകളുണ്ട്.

author-image
Veena Viswan
New Update
ചക്കുളത്തുകാവ്ഭഗവതി ക്ഷേത്രം

*ക്ഷേത്രപരിചയം*

ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തില്‍ നീരേറ്റുപുറത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രം. മുഖ്യ പ്രതിഷ്ഠ ആദിപരാശക്തി. വനദുര്‍ഗ്ഗാ സങ്കല്‍പ്പത്തില്‍ കിഴക്കോട്ട് ദര്‍ശനം. ചക്കുളത്തമ്മ എന്ന പേരില്‍ ഈ മഹാമായ കേരളത്തില്‍ അറിയപ്പെടുന്നു. എട്ടുകൈകളോടുകൂടിയ ഭഗവതിയാണ് ഈ പ്രതിഷ്ഠ. ഈ ക്ഷേത്രത്തില്‍ ഗണപതി, ശിവന്‍, സുബ്രഹ്‌മണ്യന്‍, ഹനുമാന്‍, വിഷ്ണു, ശാസ്താവ്, നവഗ്രഹങ്ങള്‍, യക്ഷിയമ്മ എന്നീ ഉപദേവതകളുണ്ട്.

വൃശ്ചികമാസത്തിലെ തൃക്കാര്‍ത്തിക ദിവസം പ്രസിദ്ധമായ കാര്‍ത്തിക പൊങ്കാല ഇവിടെ നടക്കുന്നു. അന്നപൂര്‍ണേശ്വരിയായ ദേവിക്ക് മുന്‍പില്‍ സ്ത്രീകള്‍ ഇഷ്ടകാര്യസിദ്ധിക്കായി നടത്തപ്പെടുന്ന ദ്രാവിഡ ആചാരപ്രകാരമുള്ള ഒരു ആരാധനയാണ് പൊങ്കാല. അന്നേ ദിവസം തന്നെയുള്ള കാര്‍ത്തികസ്തംഭം, ലക്ഷദീപം, ധനുമാസത്തിലെ മുപ്പെട്ട് വെള്ളിയാഴ്ചയുള്ള നാരീപൂജ, വിളിച്ചു ചൊല്ലിയുള്ള പ്രാര്‍ഥന, ലഹരിവിമോചന പ്രതിജ്ഞ തുടങ്ങിയ ചടങ്ങുകളും ഇവിടെയുണ്ട്. മദ്ധ്യ തിരുവതാംകൂറിലെ 'സ്ത്രീകളുടെ ശബരിമല' എന്നാണു ഈ ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നത് . ആലപ്പുഴ, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളുടെ അതിര്‍ത്തിയില്‍ പമ്പാനദിയുടെയും മണിമലയാറിന്റെയും സംഗമസ്ഥാനത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

പരാശക്തിക്ക് ഇവിടെ എല്ലാ വര്‍ഷവും കളമെഴുത്തും പാട്ടും നടത്തുന്നു. ധനു ഒന്നുമുതല്‍ പന്ത്രണ്ടു വരെ നടക്കുന്ന ഉത്സവം 'പന്ത്രണ്ടു നോയമ്പ് മഹോത്സവം' എന്ന് അറിയപ്പെടുന്നു.

ചക്കുളത്തുകാവ് മദ്യപര്‍ക്ക് മോചനത്തിന്റെ തിരുനടയുമാണ്. എല്ലാ മലയാളമാസത്തിലെയും ആദ്യ വെള്ളിയാഴ്ച വിളിച്ചുചൊല്ലി പ്രാര്‍ത്ഥന നടക്കും. ഈ അവസരത്തിലാണ് മദ്യവിമുക്ത പ്രതിജ്ഞ.

പന്ത്രണ്ട് നോയമ്പ് ഇവിടത്തെ ഒരു വ്രതാനുഷ്ഠാനമാണ്. ധനു ഒന്നിന് തുടങ്ങി പന്ത്രണ്ടിനാണ് പന്ത്രണ്ട് നോയമ്പ് അവസാനിക്കുന്നത്. നവരാത്രി മഹോത്സവവും വിദ്യാരംഭവും ഇവിടെ വിശേഷമാണ്.

ക്ഷേത്ര ഐതിഹ്യം

കാട്ടില്‍ വിറക് വെട്ടാന്‍ പോയ ഒരു വേടന്‍ തന്നെ കൊത്താന്‍ വന്ന സര്‍പ്പത്തെ വെട്ടി. പക്ഷേ, അതു ചത്തില്ല. പിന്നീട് ഇതേ സര്‍പ്പത്തെ ഒരു കുളക്കരയിലെ പുറ്റിന് മുകളില്‍ കണ്ടപ്പോള്‍ വേടന്‍ വീണ്ടും അതിനെ ആക്രമിച്ചു. പക്ഷേ, ഇത്തവണ പുറ്റ് പൊട്ടി ജലപ്രവാഹമുണ്ടായി . അമ്പരന്നുനിന്ന വേടന് മുന്നില്‍ ഒരു സന്യാസി പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തെ ആശ്വസിപ്പിച്ചു. ഇതേ സമയം വേടന്റെ കുടുംബവും അവിടെയെത്തിയിരുന്നു.

വെള്ളത്തിന് പാലും തേനും കലര്‍ന്ന നിറം വരുമ്പോള്‍ ജലപ്രവാഹം അവസാനിക്കുമെന്ന് സന്യാസി അവരോട് പറഞ്ഞു. പുറ്റിനകത്ത് ആദിപരാശക്തി ജലശയനം നടത്തിയ വെള്ളമാണിതെന്നും പുറ്റ് പൊളിച്ച് നോക്കിയാല്‍ ഒരു വിഗ്രഹം കാണാമെന്നും അദ്ദേഹം അവരോട് പറഞ്ഞു. അതിനെ വനദുര്‍ഗ്ഗയായി സങ്കല്പിച്ച് ആരാധിച്ചാല്‍ സര്‍വ്വ ഐശ്വര്യവും ഉണ്ടാകുമെന്ന് പറഞ്ഞ് പുറ്റ് ഉടച്ച് സന്യാസി വിഗ്രഹം പുറത്തെടുത്തു. അതോടെ അദ്ദേഹം അപ്രത്യക്ഷനുമായി.

അന്ന് രാത്രിയില്‍ സന്യാസിയായി പ്രത്യക്ഷപ്പെട്ടത് സാക്ഷാല്‍ നാരദമുനിയാണെന്നും വേടന് സ്വപ്നദര്‍ശനം ഉണ്ടായി. ആ വിഗ്രഹമാണ് ചക്കുളത്തുകാവില്‍ കുടി കൊള്ളുന്നതെന്നാണ് ഐതിഹ്യം. അന്നുമുതല്‍ വേടനും കുടുംബവും ആ വനത്തില്‍ തന്നെ താമസം തുടങ്ങി. എല്ലാ ദിവസവും കാട്ടില്‍പ്പോയി വിറകും ഭക്ഷണങ്ങളും ശേഖരിച്ച് മണ്‍കലത്തില്‍ പാചകം ചെയ്താണ് അവര്‍ കഴിഞ്ഞു പോന്നത്.

ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ ഒരു പങ്ക് ദുര്‍ഗ്ഗാദേവിക്ക് നല്‍കിയ ശേഷമാണ് അവര്‍ കഴിച്ചിരുന്നത്. ഒരു ദിവസം അവര്‍ക്ക് ഭക്ഷണ സാധനങ്ങള്‍ ശേഖരിച്ച് സമയത്തിനെത്താനായില്ല. അന്ന് ഭഗവതിക്ക് ഭക്ഷണം നല്‍കാനായില്ലെന്ന വിഷമത്തിലായിരുന്നു അവര്‍. എന്നാല്‍ പാചകത്തിനായി മരച്ചുവട്ടില്‍ ചെന്നപ്പോള്‍ കലം നിറയെ ചോറും കറികളും കായ്കനികളും ഇരിക്കുന്ന കാഴ്ചയാണ് വേടനും കുടുംബവും കണ്ടത്. ആഹാര സാധനങ്ങള്‍ അവിടെയെത്തിയത് ദേവീകൃപ കൊണ്ടാണെന്ന് മനസ്സിലാക്കിയ അവര്‍ ഭക്തികൊണ്ട് ഉച്ചത്തില്‍ ദേവീമന്ത്രങ്ങള്‍ ഉരുവിട്ടു. ഇതേ സമയം ഒരു അശരീരിയും ഉണ്ടായി. അതിങ്ങനെയായിരുന്നു:

'മക്കളേ, നിങ്ങള്‍ക്കുവേണ്ടിയുണ്ടാക്കിയതാണ് ഈ ആഹാരം. ആവശ്യത്തിന് കഴിച്ച് വിശ്രമിക്കുക. നിങ്ങളുടെ നിഷ്‌കളങ്ക ഭക്തിയില്‍ ഞാന്‍ സന്തുഷ്ടയാണ്. തീരാദുഖങ്ങളില്‍ പോലും എന്നെ കൈവിടാത്തവര്‍ക്ക് ഞാന്‍ ദാസിയും തോഴിയുമായിരിക്കും. ഭക്തിപൂര്‍വ്വം ആര് എവിടെനിന്ന് വിളിച്ചാലും അവരോടൊപ്പം ഞാന്‍ എപ്പോഴും ഉണ്ടായിരിക്കും.'

ഈ ഓര്‍മ്മ പുതുക്കാനാണ് ചക്കുളത്ത് കാവില്‍ ജനലക്ഷക്ഷങ്ങള്‍ പൊങ്കാലയിടുന്നത്. ഭക്തര്‍ അമ്മയ്ക്ക് പൊങ്കാലയിടുമ്പോള്‍ അവരിലൊരാളായി അമ്മയും പൊങ്കാലയിടാനുണ്ടാകുമെന്നാണ് വിശ്വാസം.

പൊങ്കാല വ്രതം

ഏഴോ ഒന്‍പതോ ദിവസം വ്രതമെടുത്തോ തലേന്ന് ഒരിക്കലോടെയോ പൊങ്കാല അര്‍പ്പിക്കാം . ഇത്ര ദിവസത്തെ വ്രതം എന്ന നിഷ്ഠയില്ല. പകലുറക്കം ഒഴിവാക്കുക . പരദൂഷണം കലഹം ഇവയൊന്നും പാടില്ല . പൊങ്കാല ദിനം ദേവിയെ കണ്ടു വണങ്ങിയതിനു ശേഷം പൊങ്കാല ഇടണമെന്ന് പറയപ്പെടുന്നു. അമ്മയോട് അനുവാദം ചോദിക്കലാണ്. അതിന് കഴിയാത്തവര്‍ മനസ്സില്‍ ദേവിയെ സ്മരിച്ച് അനുവാദം വാങ്ങുക.

പൊങ്കാലയടുപ്പിന് തീ തെളിച്ച ശേഷം മാത്രമേ ജലപാനം പാടുള്ളൂ. നിവേദ്യം തയാറാക്കിയ ശേഷമേ ഭക്ഷണം കഴിക്കാന്‍ പാടുള്ളൂ. തെളിഞ്ഞ മനസ്സോടെയും ശാരീരിക ശുദ്ധിയോടെയും വേണം പൊങ്കാല അര്‍പ്പിക്കാന്‍. പുലവാലായ്മയുള്ളവര്‍ പൊങ്കാലയില്‍ പങ്കുകൊള്ളരുത് .തിരുമേനി വന്നു തീര്‍ഥം തളിച്ചാലെ സമര്‍പ്പണം പൂര്‍ണ്ണമാവുകയുള്ളൂ. അഭീഷ്ടസിദ്ധിക്കും മംഗല്യഭാഗ്യത്തിനും ഐശ്വര്യത്തിനുമായാണ് പൊങ്കാല സമര്‍പ്പണം.

കാര്‍ത്തിക സ്തംഭം

അധര്‍മ്മത്തിന്‍ന്റെയും തിന്മയുടെയും ഭൗതിക പ്രതീകമാണ് കാര്‍ത്തികസ്തംഭം. ഇത് കത്തിച്ച് ചാമ്പലാക്കുന്ന ചടങ്ങിലൂടെ തിന്മയെ അഗ്‌നി വിഴുങ്ങി നന്മ ആധിപത്യം സ്ഥാപിക്കുന്നു എന്നാണ് വിശ്വാസം. വൃശ്ചികമാസത്തിലെ തൃക്കാര്‍ത്തിക ദിവസമാണ് ഈ ചടങ്ങ് നടക്കുന്നത്. പൊക്കമുള്ള തൂണില്‍ വാഴക്കച്ചി, പഴയ ഓലകള്‍, പടക്കം, ദേവിയ്ക്ക് ചാര്‍ത്തിയ ഒരു വര്‍ഷത്തെ ഉടയാടകള്‍ എന്നിവ പൊതിഞ്ഞുകെട്ടി അതിന്മേല്‍ നാടിന്റെ സര്‍വ്വ തിന്മകളെയും ആവാഹിക്കുന്നു.

ദീപാരാധനയ്ക്ക് മുമ്പായി ഇത് കത്തിക്കും. നാടിന്റെ സര്‍വ്വ പാപദോഷങ്ങളും ഇതോടെ തീരുമെന്നാണ് വിശ്വാസം.

നാരീപൂജ

ചക്കുളത്തുകാവിലെ ഏറ്റവും ശ്രദ്ധേയമായ അനുഷ്ഠാനമാണ് നാരീപൂജ. അന്നേദിവസം ഇന്ത്യയിലെ പ്രശസ്തരായ വനിതകളെ അതിഥിയായി ക്ഷണിച്ച് ഇവിടെ നാരീ പൂജയ്ക്കിരുത്താറുണ്ട്.

അലങ്കൃത പീഠത്തില്‍ സ്ത്രീകളെ ഇരുത്തി, ഭക്ത്യാദരപൂര്‍വ്വം പൂജാരി ഇവരെ ദുര്‍ഗ്ഗാസങ്കല്‍പ്പത്തില്‍ പൂജിക്കുന്നു. സ്ത്രീകള്‍ എവിടെ മാനിക്കപ്പെടുന്നുവോ അവിടെ ദേവതമാര്‍ ആനന്ദിക്കുന്നുവെന്ന സങ്കല്പവും സ്ത്രീയെ ശക്തിസ്വരൂപിണിയായി ആരാധിക്കണമെന്ന താന്ത്രിക സങ്കല്പവുമാണ് ഇത്തരമൊരു പൂജയുടെ പൊരുള്‍. സ്ത്രീയാണ് സൃഷ്ടിയുടെ അടിസ്ഥാനം എന്ന സങ്കല്‍പ്പത്തില്‍ നിന്നാണ് ശാക്തേയര്‍ മഹാദേവിയെ ആരാധിച്ചത്. ഈ വിശ്വാസപ്രകാരം സ്ത്രീകളെ ലോകമാതാവായ ആദിപരാശക്തിയുടെ പ്രതീകമായി ആരാധിക്കുന്ന ശാക്തേയ പൂജയാണിത്.

കടപ്പാട്. കാവിലമ്മ

chakkulathkavu