ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ കാര്‍ത്തിക പൊങ്കാല ഇന്ന്. കോവിഡ് സാഹചര്യത്തിൽ വിശ്വാസികളുടെ പ്രാതിനിധ്യമില്ലാതെ നടക്കുന്ന ആദ്യപൊങ്കാലയാണ് ഇത്തവണത്തേത്. പൊങ്കാലയ്‌ക്ക് ദിവസങ്ങള്‍ക്ക് മുന്‍പേ വിശ്വാസികള്‍ തമ്പടിക്കുന്ന ക്ഷേത്രമൈതാനം ഇക്കുറി വിജനമാണ്. പൊതുജന പങ്കാളിത്തമില്ലെങ്കിലും ക്ഷേത്ര ആചാരപ്രകാരം പൊങ്കാല ചടങ്ങുകള്‍ നടക്കും.
പുലര്‍ച്ചെ നാലിന് മഹാഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. പത്തിന് ദേവിയെ പുറത്തേക്ക് എഴുന്നള്ളിച്ച് ക്ഷേത്ര കൊടിമരച്ചുവട്ടില്‍ പ്രത്യേകം തയ്യാറാക്കിവച്ചിരിക്കുന്ന മണ്ഡപത്തില്‍ ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി ഭദ്രദീപം തെളിക്കും.
തുടര്‍ന്ന് ക്ഷേത്രമുഖ്യകാര്യദര്‍ശി രാധാകൃഷ്‌ണന്‍ നമ്പൂതിരി പണ്ടാര പൊങ്കാല അടുപ്പില്‍ അഗ്‌നിപകരും. 12-ന് പൊങ്കാലനേദ്യം. തുടര്‍ന്ന് ദേവിയെ അകത്തേക്ക് എഴുന്നള്ളിച്ച് ഉച്ചദീപാരാധനയും ദിവ്യാഭിഷേകവും നടത്തും. വൈകിട്ട് ദീപാരാധനയോടെ കാര്‍ത്തിക സ്‌തംഭത്തില്‍ അഗ്‌നിപകരും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കുംപൊങ്കാലയും തുടര്‍ ചടങ്ങുകളും. ഭക്‌തര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.