കേരളത്തില്‍ ആദ്യമായി, മഹാകാളികായാഗം പൗര്‍ണ്ണമിക്കാവില്‍

കേരള ചരിത്രത്തില്‍ ആദ്യമായി, സൂര്യവംശി അഖാഡ കേരള ഘടകം സംഘടിപ്പിക്കുന്ന മഹാകാളികായാഗത്തിനായി പൗര്‍ണമിക്കാവ് ഒരുങ്ങുന്നു. 1008 മഹാമണ്ഡലേശ്വര്‍ മുഖ്യന്‍ ആചാര്യ കൈലാസപുരി സ്വാമിജിയാണ് യജ്ഞാചാര്യന്‍. ഭാരതത്തിലെ അഘോരി സന്യാസിമാര്‍ക്കിടയില്‍ ഏറ്റവും പ്രായമുള്ള എണ്‍പത്തിയേഴ്കാരനായ കൈലാസപുരി സ്വാമിജി, ചുടല ഭസ്മം മേനിയില്‍ പൂശി രുദ്രാക്ഷമാലകള്‍ ആഭരണവും വേഷവുമാക്കി തൃശൂലവും ഡമരുവുമേന്തി തിരുവനന്തപുരത്തെത്തുന്നത്.

author-image
Priya
New Update
കേരളത്തില്‍ ആദ്യമായി, മഹാകാളികായാഗം പൗര്‍ണ്ണമിക്കാവില്‍

ജി.എല്‍.അനില്‍ നാഥ്

പൂവാര്‍: കേരള ചരിത്രത്തില്‍ ആദ്യമായി, സൂര്യവംശി അഖാഡ കേരള ഘടകം സംഘടിപ്പിക്കുന്ന മഹാകാളികായാഗത്തിനായി പൗര്‍ണമിക്കാവ് ഒരുങ്ങുന്നു. 1008 മഹാമണ്ഡലേശ്വര്‍ മുഖ്യന്‍ ആചാര്യ കൈലാസപുരി സ്വാമിജിയാണ് യജ്ഞാചാര്യന്‍. ഭാരതത്തിലെ അഘോരി സന്യാസിമാര്‍ക്കിടയില്‍ ഏറ്റവും പ്രായമുള്ള എണ്‍പത്തിയേഴ്കാരനായ കൈലാസപുരി സ്വാമിജി, ചുടല ഭസ്മം മേനിയില്‍ പൂശി രുദ്രാക്ഷമാലകള്‍ ആഭരണവും വേഷവുമാക്കി തൃശൂലവും ഡമരുവുമേന്തി തിരുവനന്തപുരത്തെത്തുന്നത്. മേയ് 7 മുതല്‍ 16 വരെയാണ് മഹാകാളികായാഗം വെങ്ങാനൂര്‍ പൗര്‍ണ്ണമിക്കാവ് ദേവീക്ഷേത്രത്തില്‍ നടക്കുന്നത്.

ഉജ്ജയിനി മഹാ കാല്‍ ശിവക്ഷേത്രത്തിലേയും കാശി വിശ്വനാഥ ക്ഷേത്രത്തിലേയും അഘോരിമാര്‍ക്കിടയില്‍ മഹാകാല്‍ ബാബ എന്നറിയപ്പെടുന്ന കൈലാസപുരി സ്വാമിജി 11 വര്‍ഷം മഹാകലേശ്വര്‍ ശിവക്ഷേത്രത്തിലെ ചുടല ഭസ്മാഭിഷേക ആചാര്യനായിരുന്നു. മൂന്ന് വര്‍ഷം മുമ്പ് മഹാകലേശ്വര്‍ ശിവക്ഷേത്രത്തിലെ നെയ്യഭിഷേക വേളയില്‍ ശിവലിംഗത്തില്‍ കൈലാസപുരി സ്വാമിജിയുടെ മുഖം തെളിഞ്ഞതോടെയാണ് ഈശ്വരാവതാരമായി കൈലാസപുരി സ്വാമിജിയെ വാഴ്ത്തി തുടങ്ങിയത്. ലോകത്തിലാദ്യമായി 51 അക്ഷരദേവതകളെ പ്രതിഷ്ഠിച്ച, വിദ്യാദേവതയായ പൗര്‍ണ്ണമി ക്കാവിലമ്മയുടെ തിരുനടയില്‍ നന്മുടെ അറിവുകളേയും വിദ്യയേയും വളര്‍ത്തി, ഒരു നാമജപം കൊണ്ടു പോലും മോക്ഷപ്രാപ്തി സാധ്യമെന്ന് കരുതുന്ന കലിയുഗത്തില്‍ നടക്കുന്ന മഹാകാളികായാഗത്തില്‍ കാലഭൈരവ ഹവനവും നടത്തപ്പെടും.

 

കാലഭൈരവ ഹവനം നന്മുടെ മണ്‍മറഞ്ഞു പോയ പിതൃക്കള്‍ക്ക് നടത്തുന്ന ഒരു ലക്ഷത്തി പതിനായിരത്തിയെട്ട് തിലഹോമങ്ങള്‍ക്ക് തുല്യമെന്നാണ് മുഖ്യയാഗ സംയോജകന്‍ ആനന്ദ് നായര്‍ പറയുന്നത്. ഭാരതത്തിലെ മുഖ്യ കാളീക്ഷേത്രങ്ങളിലെ മുഖ്യ പുരോഹിതന്‍മാര്‍ കാര്‍മികത്വം വഹിക്കുന്ന യാഗത്തില്‍ മൂകാംബികാ ക്ഷേത്രത്തിലെ മുഖ്യ തന്ത്രി ഡോ.രാമചന്ദ്ര അഡിഗ, മദ്ധ്യപ്രദേശിലെ ചീഫ് പുരാഹിത് ആചാര്യ പ്രശാന്ത് പ്രഭു ദ്വിവേദി, ശ്രീ കാളഹസ്തി ക്ഷേത്ര പുരാഹിത് വിശ്വനാഥ ശര്‍മ്മ, കല്‍ക്കട്ടാ കാളിഘട്ട് ക്ഷേത്ര പുരോഹിത് ആചാര്യ പൂര്‍ണാഷിഷ് ചാറ്റര്‍ജി, കാമാഖ്യക്ഷേത്ര പുരോഹിത് രാജാചാര്യ ജ്യോതികുമാര്‍ ദേവശര്‍മ്മ, പ്രൊഫ. അശോക് ഭട്ടാചാര്യ, ആചാര്യ ജിതേന്ദ്ര പാണ്ഡെ, ബ്രഹ്മശ്രീ ആനന്ദ് ശര്‍മ്മ, വിശ്വനാഥ് ശര്‍മ്മ, ആചാര്യ വിവേകാനന്ദ ശര്‍മ്മ, ആചാര്യ ശ്രീധര്‍മ്മശാസ്ത്രികള്‍, ആചാര്യ രവി ശുക്‌ള എന്നിവരുടെ കാര്‍മികത്വത്തിലാണ് പത്തു ദിവസം നീണ്ടു നില്‍ക്കുന്ന മഹാകാളികായാഗം നടക്കുന്നത്.

 

സന്യാസിവര്യന്‍മാരുടെയതി പൂജയും നടക്കുന്ന യാഗശാലയില്‍ 7500 ഇഷ്ടികകളാല്‍ നിര്‍മ്മിക്കുന്ന മൂന്ന് യാഗ കുണ്ഡങ്ങളാണുള്ളത്. യാഗത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് ദ്രവ്യ സമര്‍പ്പണം നടത്താന്‍ അവസരമുണ്ടന്നുള്ളതാണ് മറ്റ് യാഗങ്ങളെ അപേക്ഷിച്ച് മഹാകാളികായാഗത്തിന്റെ പ്രത്യേകതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

mahakali yagam pournamikkav