രാമായണമാസം പതിനഞ്ചാം ദിവസമായ ഇന്ന് പാരായണം ചെയ്യേണ്ട ഭാഗങ്ങൾ

രാമായണ മാസപാരായണം പതിനഞ്ചാം ദിവസമായ ഇന്ന് (കർക്കടകം 15) (30.07.2020) പാരായണം ചെയ്യേണ്ട ഭാഗങ്ങൾ

author-image
online desk
New Update
രാമായണമാസം പതിനഞ്ചാം ദിവസമായ ഇന്ന് പാരായണം ചെയ്യേണ്ട ഭാഗങ്ങൾ

 

രാമായണ മാസപാരായണം പതിനഞ്ചാം ദിവസമായ ഇന്ന് (കർക്കടകം 15) (30.07.2020) പാരായണം ചെയ്യേണ്ട ഭാഗങ്ങൾ

കിഷ്കിന്ധാകാണ്ഡം

ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്നമസ്തു

ശാരികപ്പൈതലേ! ചാരുശീലേ! വരി-

കാരോമലേ! കഥാശേഷവും ചൊല്ലു നീ.

ചൊല്ലുവനെങ്കിലനംഗാരി ശങ്കരന്‍

വല്ലഭയോടരുള്‍ചെയ്ത പ്രകാരങ്ങള്‍.

കല്യാണശീലന്‍ ദശരഥസൂനു കൗ-

സല്യാതനയനവരജന്‍തന്നോടും

പമ്പാസരസ്തടം ലോകമനോഹരം

സംപ്രാപ്യ വിസ്‌മയംപൂണ്ടരുളീടിനാന്‍.

ക്രോശമാത്രം വിശാലം വിശദാമൃതം

ക്ലേശവിനാശനം ജന്തുപൂര്‍ണ്ണസ്ഥലം

ഉല്‍ഫുല്ലപത്മകല്‍ഹാരകുമുദ നീ-

ലോല്‍പലമണ്ഡിതം ഹംസകാരണ്ഡവ

ഷഡ്‌പദകോകില കുക്കുടകോയഷ്‌ടി

സര്‍പ്പസിംഹവ്യാഘ്രസൂകരസേവിതം

പുഷ്പലതാപരിവേഷ്‌ടിതപാദപ-

സല്‍ഫലസേവിതം സന്തുഷ്‌ടജന്തുകം

കണ്ടു കൗതൂഹലംപൂണ്ടു തണ്ണീര്‍കുടി-

ച്ചിണ്ടലും തീര്‍ത്തു മന്ദം നടന്നീടിനാര്‍.

ഹനൂമത്സമാഗമം

കാലേ വസന്തേ സുശീതളേ ഭൂതലേ

ഭൂലോകപാലബാലന്മാരിരുവരും.

ഋശ്യമൂകാദ്രിപാര്‍ശ്വസ്ഥലേ സന്തതം

നിശ്വാസമുള്‍ക്കൊണ്ടു വിപ്രലാപത്തൊടും

സീതാവിരഹം പൊറാഞ്ഞു കരകയും

ചൂതായുധാര്‍ത്തി മുഴുത്തു പറകയും

ആധികലര്‍ന്നു നടന്നടുക്കുംവിധൗ

ഭീതനായ്‌വന്നു ദിനകരപുത്രനും,

സത്വരം മന്ത്രികളോടും കുതിച്ചു പാ-

ഞ്ഞുത്തുംഗമായ ശൈലാഗ്രമേറീടിനാന്‍.

മാരുതിയോടു ഭയേന ചൊല്ലീടിനാന്‍ഃ

“ആരീ വരുന്നതിരുവര്‍ സന്നദ്ധരായ്‌?

നേരേ ധരിച്ചു വരിക നീ വേഗേന

വീരന്മാരെത്രയുമെന്നു തോന്നും കണ്ടാല്‍.

അഗ്രജന്‍ ചൊല്‍കയാലെന്നെബ്ബലാലിന്നു

നിഗ്രഹിപ്പാനായ്‌വരുന്നവരല്ലല്ലീ?

വിക്രമമുളളവരെത്രയും, തേജസാ

ദിക്കുകളൊക്കെ വിളങ്ങുന്നു കാണ്‍ക നീ.

താപസവേഷം ധരിച്ചിരിക്കുന്നിതു

ചാപബാണാസിശസ്‌ത്രങ്ങളുമുണ്ടല്ലോ.

നീയൊരു വിപ്രവേഷംപൂണ്ടവരോടു

വായുസുത! ചെന്നു ചോദിച്ചറിയേണം.

വക്ത്രനേത്രാലാപഭാവങ്ങള്‍ കൊണ്ടവര്‍-

ചിത്തമെന്തെന്നതറിഞ്ഞാല്‍ വിരവില്‍ നീ

ഹസ്തങ്ങള്‍കൊണ്ടറിയിച്ചീട നമ്മുടെ

ശത്രുക്കളെങ്കി,ലതല്ലെങ്കില്‍ നിന്നുടെ

വക്ത്രപ്രസാദമന്ദസ്മേരസംജ്ഞയാ

മിത്രമെന്നുളളതുമെന്നോടു ചൊല്ലണം.’

കര്‍മ്മസാക്ഷിസുതന്‍ വാക്കുകള്‍ കേട്ടവന്‍

ബ്രഹ്‌മചാരിവേഷമാലംബ്യ സാദരം

അഞ്ജസാ ചെന്നു നമസ്കരിച്ചീടിനാ-

നഞ്ജനാപുത്രനും ഭര്‍ത്തൃപാദ‍ാംബുജം.

കഞ്ജവിലോചനന്മാരായ മാനവ-

കുഞ്ജരന്മാരെത്തൊഴുതു വിനീതനായ്‌,

“അംഗജന്‍തന്നെജ്ജയിച്ചോരു കാന്തിപൂ-

ണ്ടിങ്ങനെ കാണായ നിങ്ങളിരുവരും

ആരെന്നറികയിലാഗ്രഹമുണ്ടതു

നേരേ പറയണമെന്നോടു സാദരം.

ദിക്കുകളാത്മഭാസൈവ ശോഭിപ്പിക്കു-

മര്‍ക്കനിശാകരന്മാരെന്നു തോന്നുന്നു.

ത്രൈലോക്യകര്‍ത്തൃഭൂതന്മാര്‍ ഭവാന്മാരെ-

ന്നാലോക്യ ചേതസി ഭാതി സദൈവ മേ.

വിശ്വൈകവീരന്മാരായ യുവാക്കളാ-

മശ്വിനിദേവകളോ മറ്റതെന്നിയേ

വിശ്വൈകകാരണഭൂതന്മാരായോരു

വിശ്വരൂപന്മാരാമീശ്വരന്മാര്‍ നിങ്ങള്‍

നൂനം പ്രധാനപുരുഷന്മാര്‍ മായയാ

മാനുഷാകാരേണ സഞ്ചരിക്കുന്നിതു

ലീലയാ ഭൂഭാരനാശനാര്‍ത്ഥം പരി-

പാലനത്തിന്നു ഭക്താന‍ാം മഹീതലേ

വന്നു രാജന്യവേഷേണ പിറന്നൊരു

പുണ്യപുരുഷന്മാര്‍ പൂര്‍ണ്ണഗുണവാന്മാര്‍

കര്‍ത്തും ജഗല്‍സ്ഥിതിസംഹാരസര്‍ഗ്ഗങ്ങ-

ളുദ്യതൗ ലീലയാ നിത്യസ്വതന്ത്രന്മാര്‍.

മുക്തി നല്‍കും നരനാരായണന്മാരെ-

ന്നുള്‍ത്താരിലിന്നു തോന്നുന്നു നിരന്തരം.”

ഇത്ഥം പറഞ്ഞു തൊഴുതുനിന്നീടുന്ന

ഭക്തനെക്കണ്ടു പറഞ്ഞു രഘൂത്തമന്‍:

“പശ്യ സഖേ വടുരൂപിണം ലക്ഷ്‌മണ!

നിശ്ശേഷശബ്‌ദശാസ്‌ത്രമനേന ശ്രുതം.

ഇല്ലൊരപശബ്‌ദമെങ്ങുമേ വാക്കിങ്കൽ

നല്ല വൈയാകരണന്‍ വടു നിര്‍ണ്ണയം.”

മാനവവീരനുമപ്പോളരുള്‍ചെയ്‌തു

വാനരശ്രേഷ്ഠനെ നോക്കി ലഘുതരം:

“രാമനെന്നെന്നുടെ നാമം ദശരഥ-

ഭൂമിപാലേന്ദ്രതനയ,നിവന്‍ മമ

സോദരനാകിയ ലക്ഷ്‌മണന്‍, കേള്‍ക്ക നീ

ജാതമോദം പരമാര്‍ത്ഥം മഹാമതേ!

ജാനകിയാകിയ സീതയെന്നുണ്ടൊരു

മാനിനിയെന്നുടെ ഭാമിനി കൂടവെ.

താതനിയോഗേന കാനനസീമനി

യാതന്മാരായി തപസ്സുചെയ്‌തീടുവാന്‍.

ദണ്ഡകാരണ്യേ വസിക്കുന്നനാളതി-

ചണ്ഡനായോരു നിശാചരന്‍ വന്നുടന്‍

ജാനകീദേവിയെക്കട്ടുകൊണ്ടീടിനാന്‍,

കാനനേ ഞങ്ങള്‍ തിരഞ്ഞു നടക്കുന്നു.

കണ്ടീലവളെയൊരേടത്തുമിന്നിഹ

കണ്ടുകിട്ടീ നിന്നെ, നീയാരെടോ സഖേ!

ചൊല്ലീടുകെ”ന്നതു കേട്ടൊരു മാരുതി

ചൊല്ലിനാന്‍ കൂപ്പിത്തൊഴുതു കുതൂഹലാല്‍:

സുഗ്രീവനാകിയ വാനരേന്ദ്രന്‍ പര്‍വ്വ-

താഗ്രേ വസിക്കുന്നിതത്ര രഘുപതേ!

മന്ത്രികളായ്‌ ഞങ്ങള്‍ നാലുപേരുണ്ടല്ലോ

സന്തതംകൂടെപ്പിരിയാതെ വാഴുന്നു.

അഗ്രജനാകിയ ബാലി കപീശ്വര-

നുഗ്രനാട്ടിക്കളഞ്ഞീടിനാന്‍ തമ്പിയെ.

സുഗ്രീവനുളള പരിഗ്രഹം തന്നെയു-

മഗ്രജന്‍തന്നെ പരിഗ്രഹിച്ചീടിനാന്‍.

ഋശ്യമൂകാചലം സങ്കേതമായ്‌വന്നു

വിശ്വാസമോടിരിക്കുന്നിതര്‍ക്കാത്മജന്‍

ഞാനവന്‍തന്നുടെ ഭൃത്യനായുളേളാരു-

വാനരന്‍ വായുതനയന്‍ മഹാമതേ!

നാമധേയം ഹനൂമാനഞ്ജനാത്മജ-

നാമയം തീര്‍ത്തു രക്ഷിച്ചുകൊളേളണമേ!

സുഗ്രീവനോടു സഖ്യം ഭവാനുണ്ടെങ്കില്‍

നിഗ്രഹിക്കാമിരുവര്‍ക്കുമരികളെ.

വേലചെയ്യാമതിനാവോളമാശു ഞാ,-

നാലംബനം മേറ്റ്നിക്കില്ല ദൈവമേ!

ഇത്ഥം തിരുമനസ്സെങ്കിലെഴുന്നളളു-

കുള്‍ത്താപമെല്ലാമകലും ദയാനിധേ!”

എന്നുണര്‍ത്തിച്ചു നിജാകൃതി കൈക്കൊണ്ടു

നിന്നു തിരുമുമ്പിലാമ്മാറു മാരുതി.

“പോക മമ സ്കന്ധമേറീടുവിന്‍ നിങ്ങ-

ളാകുലഭാവമകലെക്കളഞ്ഞാലും.”

അപ്പോള്‍ ശബരിതന്‍ വാക്കുകളോര്‍ത്തുക-

ണ്ടുല്‍പലനേത്രനനുവാദവും ചെയ്‌തു.

 

സുഗ്രീവസഖ്യം

ശ്രീരാമലക്ഷ്‌മണന്മാരെക്കഴുത്തിലാ-

മ്മാറങ്ങെടുത്തു നടന്നിതു മാരുതി

സുഗ്രീവസന്നിധൗ കൊണ്ടുചെന്നീടിനാന്‍.

“വ്യഗ്രം കളക നീ ഭാസ്കരനന്ദന!

ഭാഗ്യമഹോ ഭാഗ്യമോര്‍ത്തോളമെത്രയും.

ഭാസ്കരവംശസമുത്ഭവന്മാരായ

രാമനും ലക്ഷ്‌മണനാകുമനുജനും

കാമദാനാര്‍ത്ഥമിവിടേക്കെഴുന്നളളി.

സുഗ്രീവനോടിവണ്ണം പറഞ്ഞദ്രീശ്വ-

രാഗ്രേ മഹാതരുച്ഛായാതലേ തദാ

വിശ്വൈകനായകന്മാര‍ാം കുമാരന്മാര്‍

വിശ്രാന്തചേതസാ നിന്നരുളീടിനാര്‍.

വാതാത്മജന്‍ പരമാനന്ദമുള്‍ക്കൊണ്ടു

നീതിയോടര്‍ക്കാത്മജനോടു ചൊല്ലിനാന്‍:

“ഭീതി കളക നീ മിത്രഗോത്രേ വന്നു

ജാതന്മാരായോരു യോഗേശ്വരന്മാരീ-

ശ്രീരാമലക്ഷ്‌മണന്മാരെഴുന്നളളിയ-

താരെയും പേടിക്കവേണ്ടാ ഭവാനിനി.

വേഗേന ചെന്നു വന്ദിച്ചു സഖ്യം ചെയ്തു

ഭാഗവതപ്രിയനായ്‌വസിച്ചീടുക.”

പ്രീതനായോരു സുഗ്രീവനുമന്നേര-

മാദരപൂര്‍വ്വമുത്ഥായ സസംഭ്രമം

വിഷ്ടപനാഥനിരുന്നരുളീടുവാന്‍

വിഷ്ടരാര്‍ത്ഥം നല്ല പല്ലവജാലങ്ങള്‍

പൊട്ടിച്ചവനിയിലിട്ടാ,നതുനേര-

മിഷ്ടന‍ാം മാരുതി ലക്ഷ്‌മണനുമൊടി-

ച്ചിട്ടതു കണ്ടു സൗമിത്രി സുഗ്രീവനും

പുഷ്‌ടമോദാലൊടിച്ചിട്ടരുളീടിനാന്‍;

തുഷ്‌ടി പൂണ്ടെല്ലാവരുമിരുന്നീടിനാര്‍

നഷ്‌ടമായ്‌വന്നിതു സന്താപസംഘവും.

മിത്രാത്മജനോടു ലക്ഷ്‌മണന്‍ ശ്രീരാമ-

വൃത്താന്തമെല്ലാമറിയിച്ചതുനേരം

ധീരനാമാദിത്യനന്ദനന്‍ മോദേന

ശ്രീരാമചന്ദ്രനോടാശു ചൊല്ലീടിനാന്‍:

“നാരീമണിയായ ജാനകീദേവിയെ-

യാരാഞ്ഞറിഞ്ഞു തരുന്നുണ്ടു നിര്‍ണ്ണയം.

ശത്രുവിനാശനത്തിന്നടിയനൊരു

മിത്രമായ്‌വേലചെയ്യ‍ാം തവാജ്ഞാവശാല്‍.

ഏതുമിതു നിരൂപിച്ചു ഖേദിക്കരു-

താധികളൊക്കെയകറ്റുവന്‍ നിര്‍ണ്ണയം.

രാവണന്‍തന്നെസ്സകുലം വധംചെയ്‌തു

ദേവിയേയുംകൊണ്ടു പോരുന്നതുണ്ടു ഞാന്‍.

ഞാനൊരവസ്ഥ കണ്ടേനൊരുനാളതു

മാനവവീര! തെളിഞ്ഞു കേട്ടീടണം.

മന്ത്രികള്‍ നാലുപേരും ഞാനുമായച-

ലാന്തേ വസിക്കുന്നകാലമൊരുദിനം

പുഷ്കരനേത്രയായോരു തരുണിയെ-

പ്പുഷ്കരമാര്‍ഗ്ഗേണ കൊണ്ടുപോയാനൊരു

രക്ഷോവരനതുനേരമസ്സുന്ദരി

രക്ഷിപ്പതിന്നാരുമില്ലാഞ്ഞു ദീനയായ്‌

രാമരാമേതി മുറയിടുന്നോള്‍, തവ

ഭാമിനിതന്നെയവളെന്നതേവരൂ.

ഉത്തമയാമവള്‍ ഞങ്ങളെപ്പര്‍വ്വതേ-

ന്ദ്രോത്തമ‍ാംഗേ കണ്ടനേരം പരവശാല്‍

ഉത്തരീയത്തില്‍പൊതിഞ്ഞാഭരണങ്ങ-

ളദ്രീശ്വരോപരി നിക്ഷേപണംചെയ്താള്‍.

ഞാനതുകണ്ടിങ്ങെടുത്തു സൂക്ഷിച്ചുവെ-

ച്ചേനതു കാണേണമെങ്കിലോ കണ്ടാലും.

ജാനകീദേവിതന്നാഭരണങ്ങളോ

മാനവവീര! ഭവാനറിയാമല്ലോ!”

എന്നു പറഞ്ഞതെടുത്തുകൊണ്ടുവന്നു

മന്നവന്‍തന്‍ തിരുമുമ്പില്‍ വെച്ചീടിനാന്‍.

അര്‍ണ്ണോജനേത്രനെടുത്തു നോക്കുന്നേരം

കണ്ണുനീര്‍തന്നെ കുശലം വിചാരിച്ചു.

“എന്നെക്കണക്കേ പിരിഞ്ഞിതോ നിങ്ങളും

തന്വംഗിയാകിയ വൈദേഹിയോടയ്യോ!

സീതേ! ജനകാത്മജേ! മമ! വല്ലഭേ!

നാഥേ! നളിനദളായതലോചനേ!”

രോദനം ചെയ്തു വിഭൂഷണസഞ്ചയ-

മാധിപൂര്‍വ്വം തിരുമാറിലമുഴ്ത്തിയും

പ്രാകൃതന്മാര‍ാം പുരുഷന്മാരെപ്പോലെ

ലോകൈകനാഥന്‍ കരഞ്ഞുതുടങ്ങിനാന്‍.

ശോകേന മോഹം കലര്‍ന്നു കിടക്കുന്ന

രാഘവനോടു പറഞ്ഞിതു ലക്ഷ്‌മണന്‍ഃ

“ദുഃഖിയായ്കേതുമേ രാവണന്‍തന്നെയും

മര്‍ക്കണശ്രേഷ്ഠസഹായേന വൈകാതെ

നിഗ്രഹിച്ചംബുജനേത്രയ‍ാം സീതയെ-

കൈക്കൊണ്ടുകൊളള‍ാം പ്രസീദ പ്രഭോ! ഹരേ!”

സുഗ്രീവനും പറഞ്ഞാനതു കേട്ടുടന്‍ഃ

“വ്യഗ്രിയായ്കേതുമേ രാവണന്‍തന്നെയും

നിഗ്രഹിച്ചാശു നല്‍കീടുവന്‍ ദേവിയെ-

ക്കൈക്കൊള്‍ക ധൈര്യം ധരിത്രീപതേ! വിഭോ!”

ലക്ഷ്‌മണസുഗ്രീവവാക്കുകളിങ്ങനെ

തല്‍ക്ഷണം കേട്ടു ദശരഥപുത്രനും

ദുഃഖവുമൊട്ടു ചുരുക്കി മരുവിനാന്‍;

മര്‍ക്കടശ്രേഷ്ഠന‍ാം മാരുതിയന്നേരം.

അഗ്നിയേയും ജ്വലിപ്പിച്ചു ശുഭമായ

ലഗ്നവും പാര്‍ത്തു ചെയ്യിപ്പിച്ചു സഖ്യവും

സുഗ്രീവരാഘവന്മാരഗ്നിസാക്ഷിയായ്‌.

സഖ്യവുംചെയ്തു പരസ്പരം കാര്യവും

സിദ്ധിക്കുമെന്നുറച്ചാത്മഖേദം കള-

ഞ്ഞുത്തുംഗമായ ശൈലാഗ്രേ മരുവിനാര്‍.

ബാലിയും താനും പിണക്കമുണ്ടായതിന്‍-

മൂലമെല്ലാമുണര്‍ത്തിച്ചരുളീടിനാന്‍.

ബാലി സുഗ്രീവ വിരോധകാരണം

പണ്ടു മായാവിയെന്നൊരസുരേശ്വര-

നുണ്ടായിതു മയന്‍തന്നുടെ പുത്രനായ്‌.

യുദ്ധത്തിനാരുമില്ലാഞ്ഞു മദിച്ചവ-

നുദ്ധതനായ്‌ നടന്നീടും ദശാന്തരേ

കിഷ്കിന്ധയ‍ാം പുരിപുക്കു വിളിച്ചിതു

മര്‍ക്കടാധീശ്വരനാകിയ ബാലിയെ.

യുദ്ധത്തിനായ്‌ വിളിക്കുന്നതു കേട്ടതി-

ക്രൂദ്ധന‍ാം ബാലി പുറപ്പെട്ടു ചെന്നുടന്‍

മുഷ്‌ടികള്‍കൊണ്ടു താഡിച്ചതുകൊണ്ടതി-

ദുഷ്‌ടന‍ാം ദൈത്യനുമ പേടിച്ചു മണ്ടിനാന്‍.

വാനരശ്രേഷനുമോടിയെത്തീടിനാന്‍

ഞാനുമതുകണ്ടു ചെന്നിതു പിന്നാലെ.

ദാനവന്‍ ചെന്നു ഗുഹയിലുള്‍പ്പുക്കിതു

വാനരശ്രഷ്ഠനുമെന്നോടു ചൊല്ലിനാന്‍ഃ

“ഞാനിതില്‍പുക്കിവന്‍തന്നെയൊടുക്കുവന്‍

നൂനം വിലദ്വാരി നില്‍ക്ക നീ നിര്‍ഭയം.

ക്ഷീരം വരികിലസുരന്‍ മരിച്ചീടും

ചോര വരികിലടച്ചു പോയ്‌ വാഴ്ക നീ.”

ഇത്ഥം പറഞ്ഞതില്‍ പുക്കിതു ബാലിയും

തത്ര വിലദ്വാരി നിന്നേനടിയനും.

പോയിതു കാലമൊരുമാസമെന്നിട്ടു-

മാഗതനായതുമില്ല കപീശ്വരന്‍.

വന്നിതു ചോര വിലമുഖതന്നില്‍നി-

ന്നെന്നുളളില്‍നിന്നു വന്നു പരിതാപവും.

അഗ്രജന്‍തന്നെ മായാവി മഹാസുരന്‍

നിഗ്രഹിച്ചാനെന്നുറച്ചു ഞാനും തദാ

ദു:ഖമുള്‍ക്കൊണ്ടു കിഷ്കിന്ധപുക്കീടിനേന്‍;

മര്‍ക്കടവീരരും ദുഃഖിച്ചതുകാലം

വാനരാധീശ്വരനായഭിഷേകവും

വാനരേന്ദ്രന്മാരെനിക്കു ചെയ്‌തീടിനാര്‍

ചെന്നിതു കാലം കുറഞ്ഞൊരു പിന്നെയും

വന്നിതു ബാലി മഹാബലവാന്‍ തദാ.

കല്ലിട്ടു ഞാന്‍ വിലദ്വാരമടച്ചതു

കൊല്ലുവാനെന്നോര്‍ത്തു കോപിച്ചു ബാലിയും

കൊല്ലുവാനെന്നോടടുത്തു, ഭയേന ഞാ-

നെല്ലാടവും പാഞ്ഞിരിക്കരുതാഞ്ഞെങ്ങും

നീളേ നടന്നുഴന്നീടും ദശാന്തരേ

–ബാലി വരികയില്ലത്ര ശാപത്തിനാല്‍–

ഋശ്യമൂകാചലേ വന്നിരുന്നീടിനേന്‍

വിശ്വാസമോടു ഞാന്‍ വിശ്വനാഥാ വിഭോ!

മൂഢന‍ാം ബാലി പരിഗ്രഹിച്ചീടിനാ-

നൂഢരാഗം മമ വല്ലഭതന്നെയും.

നാടും നഗരവും പത്നിയുമെന്നുടെ

വീടും പിരിഞ്ഞു ദു:ഖിച്ചിരിക്കുന്നു ഞാന്‍.

ത്വല്‍പാദപങ്കേരുഹസ്പര്‍ശകാരണാ-

ലിപ്പോളതീവ സുഖവുമുണ്ടായ്‌വന്നു.”

മിത്രാത്മജോക്തികള്‍ കേട്ടോരനന്തരം

മിത്രദുഃഖേന സന്തപ്തന‍ാം രാഘവന്‍

ചിത്തകാരുണ്യം കലര്‍ന്നു ചൊന്നാന്‍, “തവ

ശത്രുവിനെക്കൊന്നു പത്നിയും രാജ്യവും

വിത്തവുമെല്ലാമടക്കിത്തരുവന്‍ ഞാന്‍;

സത്യമിതു രാമഭാഷിതം കേവലം.”

മാനവേന്ദ്രോക്തികള്‍ കേട്ടു തെളിഞ്ഞൊരു

ഭാനുതനയനുമിങ്ങനെ ചൊല്ലിനാന്‍ഃ

“സ്വര്‍ല്ലോകനാഥജനാകിയ ബാലിയെ-

ക്കൊല്ലുവാനേറ്റം പണിയുണ്ടു നിര്‍ണ്ണയം.

ഇല്ലവനോളം ബലം മറ്റൊരുവനും;

ചൊല്ലുവന്‍ ബാലിതന്‍ ബാഹുപരാക്രമം.

ദുന്ദുഭിയാകും മഹാസുരന്‍ വന്നു കി-

ഷ്കിന്ധാപുരദ്വാരി മാഹിഷവേഷമായ്‌

യുദ്ധത്തിനായ്‌ വിളിച്ചോരു നേരത്തതി-

ക്രുദ്ധന‍ാം ബാലി പുറപ്പെട്ടു ചെന്നുടന്‍

ശൃംഗം പിടിച്ചു പതിപ്പിച്ചു ഭൂമിയില്‍

ഭംഗംവരുത്തിച്ചവിട്ടിപ്പറിച്ചുടന്‍

ഉത്തമ‍ാംഗത്തെച്ചുഴറ്റിയെറിഞ്ഞിതു

രക്തവും വീണു മതംഗാശ്രമസ്ഥലേ.

‘ആശ്രമദോഷം വരുത്തിയ ബാലി പോ-

ന്നൃശ്യമൂകാചലത്തിങ്കല്‍ വരുന്നാകില്‍

ബാലിയുടെ തല പൊട്ടിത്തെറിച്ചുടന്‍

കാലപുരി പൂക മദ്വാക്യഗൗരവാല്‍.’

എന്നു ശപിച്ചതു കേട്ടു കപീന്ദ്രനു-

മന്നുതുടങ്ങിയിവിടെ വരുവീല.

ഞാനുമതുകൊണ്ടിവിടെ വസിക്കുന്നു

മാനസേ ഭീതികൂടാതെ നിരന്തരം.

ദുന്ദുഭിതന്റെ തലയിതു കാണ്‍കൊരു

മന്ദരംപോലെ കിടക്കുന്നതു ഭവാന്‍.

ഇന്നിതെടുത്തെറിഞ്ഞീടുന്ന ശക്തനു

കൊന്നുകൂടും കപിവീരനെ നിര്‍ണ്ണയം.”

എന്നതു കേട്ടു ചിരിച്ചു രഘൂത്തമ

തന്നുടെ തൃക്കാല്‍പെരുവിരല്‍കൊണ്ടതു

തന്നെയെടുത്തു മേല്‍പോട്ടെറിഞ്ഞീടിനാന്‍.

ചെന്നു വീണു ദശയോജനപര്യന്തം.

എന്നതു കണ്ടു തെളിഞ്ഞു സുഗ്രീവനും

തന്നുടെ മന്ത്രികളും വിസ്‌മയപ്പെട്ടു

നന്നുനന്നെന്നു പുകഴ്‌ന്നു പുകഴ്‌ന്നവര്‍

നന്നായ്തൊഴുതു തൊഴുതു നിന്നീടിനാര്‍.

പിന്നെയുമര്‍ക്കാത്മജന്‍ പറഞ്ഞീടിനാന്‍ഃ

“മന്നവ!! സപ്തസാലങ്ങളിവയല്ലോ.

ബാലിക്കു മല്‍പിടിച്ചീടുവാനായുളള

സാലങ്ങളേഴുമിവയെന്നറിഞ്ഞാലും.

വൃത്രാരിപുത്രന്‍ പിടിച്ചിളക്കുന്നേരം

പത്രങ്ങളെല്ല‍ാം കൊഴിഞ്ഞുപോമേഴിനും.

വട്ടത്തില്‍ നില്‍ക്കുമിവേറ്റ്യൊരമ്പെയ്‌തു

പൊട്ടിക്കില്‍ ബാലിയെക്കൊല്ലായ്‌വരും ദൃഢം.”

സൂര്യാത്മജോക്തികളീദൃശം കേട്ടൊരു

സൂര്യാന്വയോല്‍ഭൂതനാകിയ രാമനും

ചാപം കുഴിയെക്കുലച്ചൊരു സായകം

ശോഭയോടെ തൊടുത്തെയ്തരുളീടിനാന്‍.

സാലങ്ങളേഴും പിളര്‍ന്നു പുറപ്പെട്ടു

ശൈലവും ഭൂമിയും ഭേദിച്ചു പിന്നെയും

ബാലം ജ്വലിച്ചു തിരിഞ്ഞുവന്നാശു തന്‍-

തൂണീരമമ്പോടു പുക്കോരനന്തരം

വിസ്മിതനായോരു ഭാനുതനയനും

സസ്മിതം കൂപ്പിത്തൊഴുതു ചൊല്ലീടിനാന്‍

“സാക്ഷാല്‍ ജഗന്നാഥന‍ാം പരമാത്മാവു

സാക്ഷിഭൂതന്‍ നിന്തിരുവടി നിര്‍ണ്ണയം.

പണ്ടു ഞാന്‍ ചെയ്തോരു പുണ്യഫലോദയം-

കൊണ്ടു കാണ്മാനുമെനിക്കു യോഗം വന്നു.

ജന്മമരണനിവൃത്തി വരുത്തിവാന്‍

നിര്‍മ്മലന്മാര്‍ ഭജിക്കുന്നു ഭവല്‍പദം.

മോക്ഷദനായ ഭവാനെ ലഭിക്കയാല്‍

മോക്ഷമൊഴിഞ്ഞപേക്ഷിക്കുന്നതില്ല ഞാന്‍.

പുത്രദാരാര്‍ത്ഥരാജ്യാദി സമസ്തവും

വ്യര്‍ത്ഥമത്രേ തവ മായാവിരചിതം.

ആകയാല്‍ മേ മഹാദേവ! ദേവേശ! മ-

റ്റാക‍ാംക്ഷയില്ല ലോകേശ! പ്രസീദ മേ.

വ്യാപ്തമാനന്ദാനുഭൂതികരം പരം

പ്രാപ്തോഹമാഹന്ത ഭാഗ്യഫലോദയാല്‍,

മണ്ണിനായൂഴി കുഴിച്ചനേരം നിധി-

തന്നെ ലഭിച്ചതുപോലെ രഘൂപതേ!

ധര്‍മ്മദാനവ്രതതീര്‍ത്ഥതപ:ക്രതു

കര്‍മ്മപൂര്‍ത്തേഷ്‌ട്യാദികള്‍ കൊണ്ടൊരുത്തനും

വന്നുകൂടാ ബഹു സംസാരനാശനം

നിര്‍ണ്ണയം ത്വല്‍പാദഭക്തികൊണ്ടെന്നിയേ.

ത്വല്‍പാദപത്മാവലോകനം കേവല-

മിപ്പോളകപ്പെട്ടതും ത്വല്‍കൃപാബലം.

യാതൊരുത്തന്നു ചിത്തം നിന്തിരുവടി-

പാദ‍ാംബുജത്തിലിളകാതുറയ്ക്കുന്നു

കാല്‍ക്ഷണംപോലുമെന്നാകിലവന്‍ തനി-

ക്കൊക്ക നീങ്ങീടുമജ്ഞാനമനര്‍ത്ഥദം.

ചിത്തം ഭവാങ്കലുറയ്ക്കായ്കിലുമതി-

ഭക്തിയോടെ രാമരാമേതി സാദരം

ചൊല്ലുന്നവന്നു ദുരിതങ്ങള്‍ വേരറ്റു

നല്ലനായേറ്റം വിശുദ്ധന‍ാം നിര്‍ണ്ണയം.

മദ്യപനെങ്കിലും ബ്രഹ്‌മഘ്നനെങ്കിലും

സദ്യോ വിമുക്തന‍ാം രാമജപത്തിനാല്‍.

ശത്രുജയത്തിലും ദാരസുഖത്തിലും

ചിത്തേയൊരാഗ്രഹമില്ലെനിക്കേതുമേ.

ഭക്തിയൊഴിഞ്ഞു മറ്റൊന്നുമേ വേണ്ടീല

മുക്തി വരുവാന്‍ മുകുന്ദ! ദയാനിധേ!

ത്വല്‍പാദഭക്തിമാര്‍ഗ്ഗോപദേശംകൊണ്ടു

മല്‍പാപമുല്‍പാടയത്രിലോകീപതേ!

ശത്രുമദ്ധ്യസ്ഥമിത്രാദിഭേദഭ്രമം

ചിത്തത്തില്‍ നഷ്‌ടമായ്‌വന്നിതു ഭൂപതേ!

ത്വല്‍പാദപത്മാവലോകനംകൊണ്ടെനി-

ക്കുല്‍പന്നമായിതു കേവലജ്ഞാനവും.

പുത്രദാരാദി സംബന്ധമെല്ല‍ാം തവ-

ശക്തിയ‍ാം മായാപ്രഭാവം ജഗല്‍പതേ!

ത്വല്‍പാദപങ്കജത്തിങ്കലുറയ്ക്കേണ-

മെപ്പോഴുമുള്‍ക്കാമ്പെനിക്കു രമാപതേ!

ത്വന്നാമസങ്കീര്‍ത്തനപ്രിയയാകേണ-

മെന്നുടെ ജിഹ്വാ സദാ നാണമെന്നിയേ.

ത്വച്ചരണ‍ാംഭോരുഹങ്ങളിലെപ്പൊഴു-

മര്‍ച്ചനംചെയ്യായ്‌വരിക കരങ്ങളാല്‍.

നിന്നുടെ കണ്ണുകള്‍കൊണ്ടു നിരന്തരം.

കര്‍ണ്ണങ്ങള്‍കൊണ്ടു കേള്‍ക്കായ് വരണം സദാ

നിന്നുടെ ചാരുചരിതം ധരാപതേ!

മച്ചരണദ്വയം സഞ്ചരിച്ചീടണ-

മച്യുതക്ഷേത്രങ്ങള്‍ തോറും രഘുപതേ!

ത്വത്പാദപ‍ാംസുതീര്‍ത്ഥങ്ങളേല്‍ക്കാകണേ-

മെപ്പോഴുമംഗങ്ങള്‍കൊണ്ടു ജഗത്പതേ!

ഭക്ത്യാനമസ്കരിക്കായ്വരേണം മുഹു-

രുത്തമാഗംകൊണ്ടു നിത്യം ഭവത്പദം.’

ഇത്ഥം പുകഴ്ത്തുന്ന സുഗ്രീവനെ രാഘവന്‍

ചിത്തം കുളിര്‍ത്തു പിടിച്ചു പുല്‍കീടിനാന്‍.

അംഗസംഗംകൊണ്ടു കല്‍മഷം വേരട്ട

മംഗലാത്മാവായ സുഗ്രീവനെത്തദാ

മായതാ തത്ര മോഹിപ്പിച്ചിതന്നേരം

കാര്യസിദ്ധിയ്ക്കു കരുണാജലനിധി.

ബാലിസുഗ്രീവയുദ്ധം

സത്യസ്വരൂപന്‍ ചിരിച്ചരുളിച്ചെയ്തു:

“സത്യമത്രേ നീ പറഞ്ഞതെടോ സഖേ!

ബാലിയെച്ചെന്നു വിളിക്ക യുദ്ധത്തിനു

കാലം കളയരുതേതുമിനിയെടോ!

ബാലിയെക്കൊന്നു രാജ്യാഭിഷേകംചെയ്‌തു

പാലനംചെയ്തുകൊള്‍വന്‍ നിന്നെ നിര്‍ണ്ണയം.

അര്‍ക്കാത്മജനതു കേട്ടു നടന്നിതു

കിഷ്കിന്ധയ‍ാം പുരി നോക്കി നിരാകുലം,

അര്‍ക്കകുലോത്ഭവന്മാരായ രാമനും

ലക്ഷ്‌മണവീരനും മന്ത്രികള്‍ നാല്‍വരും.

മിത്രജന്‍ ചെന്നു കിഷ്കിന്ധാപുരദ്വാരി

യുദ്ധത്തിനായ്‌വിളിച്ചീടിനാന്‍ ബാലിയെ.

പൃത്ഥ്വീരുഹവും മറഞ്ഞു നിന്നീടിനാര്‍

മിത്രഭാവേന രാമാദികളന്നേരം.

ക്രൂദ്ധന‍ാം ബാലിയലറിവന്നീടിനാന്‍

മിത്രതനയനും വക്ഷസി കുത്തിനാന്‍.

വൃത്രാരിപുത്രനും മിത്രതനയനെ-

പ്പത്തുനൂറാശു വലിച്ചുകുത്തീടിനാന്‍.

ബദ്ധരോഷേണ പരസ്പരം തമ്മിലെ

യുദ്ധമതീവ ഭയങ്കരമായിതു.

രക്തമണിഞ്ഞേകരൂപധരന്മാരായ്‌

ശക്തികലര്‍ന്നവരൊപ്പം പൊരുന്നേരം

മിത്രാത്മജനേതു വൃത്രാരിപുത്രനേ-

തിത്ഥം തിരിച്ചറിയാവല്ലൊരുത്തനും.

മിത്രവിനാശനശങ്കയാ രാഘവ-

നസ്‌ത്രപ്രയോഗവുംചെയ്തീലതുനേരം.

വൃത്രാരിപുത്രമുഷ്‌ടിപ്രയോഗംകൊണ്ടു

രക്തവും ഛര്‍ദ്ദിച്ചു ഭീതനായോടിനാന്‍

മിത്രതനയനും സത്വരമാര്‍ത്തനായ്‌;

വൃത്രാരിപുതനുമാലയംപുക്കിതു.

വിത്രസ്തനായ്‌വന്നു മിത്രതനയനും

പൃത്ഥ്വീരുഹാന്തികേ നിന്നരുളീടിന

മിത്രാന്വയോല്‍ഭൂതനാകിയ രാമനോ-

ടെത്രയുമാര്‍ത്ത്യാ പരുഷങ്ങള്‍ ചൊല്ലിനാന്‍:

“ശത്രുവിനെക്കൊണ്ടു കൊല്ലിക്കയ തവ

ചിത്തത്തിലോര്‍ത്തതറിഞ്ഞീല ഞാനയ്യോ!

വദ്ധ്യനെന്നാകില്‍ വധിച്ചുകളഞ്ഞാലു-

മസ്‌ത്രേണ മ‍ാം നിന്തിരുവടി താന്‍തന്നെ.

സത്യം പ്രമാണമെന്നോര്‍ത്തേ,നതും പുന-

രെത്രയും പാരം പിഴച്ചു ദയാനിധേ!

സത്യസന്ധന്‍ ഭവാനെന്നു ഞാനോര്‍ത്തതും

വ്യര്‍ത്ഥമത്രേ ശരണാഗതവത്സല!”

മിത്രാത്മജോക്തികളിത്തരമാകുലാല്‍

ശ്രുത്വാ രഘൂത്തമനുത്തരം ചൊല്ലിനാന്‍

ബദ്ധാശ്രുനേത്രനായാലിംഗനംചെയ്‌തു:

“ചിത്തേ ഭയപ്പെടായ്കേതും മമ സഖേ!

അത്യന്തരോഷവേഗങ്ങള്‍ കലര്‍ന്നൊരു

യുദ്ധമദ്ധ്യേ ഭവാന്മാരെത്തിരിയാഞ്ഞു

മിത്രഘാതിത്വമാശംക്യ ഞാനന്നേരം

മുക്തവാനായതില്ലസ്‌ത്രം ധരിക്ക നീ.

ചിത്തഭ്രമം വരായ്‌വാനൊരടയാളം

മിത്രാത്മജ! നിനക്കുണ്ടാക്കുവനിനി.

ശത്രുവായുളേളാരു ബാലിയെസ്സത്വരം

യുദ്ധത്തിനായ്‌ വിളിച്ചാലും മടിയാതെ.

വൃത്രവിനാശനപുത്രനാമഗ്രജന്‍

മൃത്യുവശഗനെന്നുറച്ചീടു നീ.

സത്യമിദമഹം രാമനെന്നാകിലോ

മിത്ഥ്യയായ്‌വന്നുകൂടാ രാമഭാഷിതം.”

ഇത്ഥം സമാശ്വാസ്യ മിത്രാത്മജം രാമ-

ഭദ്രന്‍ സുമിത്രാത്മജനോടു ചൊല്ലിനാന്‍:

“മിത്രാത്മജഗളേ പുഷ്പമാല്യത്തെ നീ

ബദ്ധ്വാ വിരവോടയയ്ക്ക യുദ്ധത്തിനായ്‌.”

ശത്രുഘ്നപൂര്‍വജന്‍ മാല്യവും ബന്ധിച്ചു

മിത്രാത്മജനെ മോദാലയച്ചീടിനാന്‍.

ഹരേ രാമ ഹരേ കൃഷ്ണാ..

ramayanaparayanam