രാമായണമാസം ഇരുപത്തിയൊന്നാം ദിവസമായ ഇന്ന് പാരായണം ചെയ്യേണ്ട ഭാഗങ്ങൾ

രാമായണ മാസ പാരായണം ഇരുപത്തിയൊന്നാം ദിവസമായ ഇന്ന് (കർക്കടകം 21) (05.08.2020) പാരായണം ചെയ്യേണ്ട ഭാഗങ്ങൾ രാവണന്റെ പുറപ്പാട്

author-image
online desk
New Update
രാമായണമാസം ഇരുപത്തിയൊന്നാം  ദിവസമായ ഇന്ന് പാരായണം ചെയ്യേണ്ട ഭാഗങ്ങൾ

രാമായണ മാസ പാരായണം ഇരുപത്തിയൊന്നാം ദിവസമായ ഇന്ന് (കർക്കടകം 21) (05.08.2020) പാരായണം ചെയ്യേണ്ട ഭാഗങ്ങൾ

രാവണന്റെ പുറപ്പാട്

ഇതിപലവുമക തളിരിലോർത്ത കപിവര

നിത്തിരി നേരമിരിക്കും ദശാന്തരേ 270

അസുരകുലവര നിലയനത്തിൻ പുറത്തുനി-

ന്നാശു ചില ഘോഷശബ്ദങ്ങൾ കേൾക്കായി

കിമിദമിതി സപദി കിസലയച നിലീനനാ-

യ്ക്കീടവദ്ദേഹം മറച്ചു മരുവിനാൻ

വിബുധകുലരിപു ദശമുഖൻ വരവെത്രയും

വിസ്മയത്തോടു കണ്ടു കപികുഞ്ജരൻ

അസുരസുര നിശിചരവരാംഗനാ വൃന്ദവു-

മത്ഭുതമായുള്ള ശൃംഗാരവേഷവും

ദശവദനനനവരതമകതളിരിലുണ്ടു തൻ

ദേഹനാശം ഭവിക്കുന്നതെന്നീശ്വരാ! 280

സകല ജഗദധിപതി സനാതനൻ സന്മയൻ

സാക്ഷാൽ മുകുന്ദനേയും കണ്ടു കണ്ടു ഞാൻ

നിശിതരശരശകലിതാംഗനായ്കേവലേ

നിർമ്മലനായ ഭഗവൽ പദാംബുജേ

വരദനജനനമരുമമൃതാനന്ദപൂർണ്ണമാം

വൈകുണ്ഠ രാജ്യമെനിക്കന്നു കിട്ടുന്നു

അതിനു ബത! സമയമിദമിതി മനസി കരുതി ഞാ-

നംഭോജ പുത്രിയെക്കൊണ്ടു പോന്നീടിനേൻ

അതിനുമൊരുപരിഭവമൊടുഴറി വന്നീലവ-

നായുർവിനാശകാലം നമുക്കാഗതം

ശിരസി മമ ലിഖിതമിഹ മരണസമയദൃഢം

ചിന്തിച്ചു കണ്ടാലതിനില്ല ചഞ്ചലം

കമലജനുമറിയരുതു കരുതുമളവേതുമേ

കാലസ്വരൂപനാമീശ്വരൻ തന്മതം

സതതമകതളിരിലിവ കരുതി രഘുനാഥനെ

സ്വാത്മനാ ചിന്തിച്ചു ചിന്തിച്ചിരിക്കവേ

കപികൾ കുലവരനവിടെയാശു ചെല്ലും മുമ്പേ

കണ്ടിതു രാത്രിയിൽ സ്വപ്നം ദശാനനൻ

രഘുജനകതിലക വചനേന രാത്രൌ വരും

കശ്ചിൽ കപിവരൻ കാമരൂപാന്വിതൻ 300

കൃപയോടൊരു കൃമിസദൃശ സൂക്ഷ്മശരീരനായ്

കൃത്സ്നം പുരവരമന്വിഷ്യ നിശ്ചലം

തരുനികര വരശിരസി വന്നിരുന്നാദരാൽ

താർമകൾ തന്നെയും കണ്ടു രാമോദന്തം

അഖിലമവളൊടു ബത! പറഞ്ഞടയാളവു-

മാശുകൊടുത്തുടനാശ്വസിപ്പിച്ചു പോം

അതു പൊഴുതിലവനറിവതിന്നു ഞാൻ ചെന്നു ക-

ണ്ടാധി വളർത്തുവൻ വാങ്മയാസ്ത്രങ്ങളാൽ

രഘുപതിയൊടതുമവനശേഷമറിയിച്ചു

രാമനുമിങ്ങു കോപിച്ചുടനേവരും 310

രണശിരസി സുഖമരണമതിനിശിതമായുള്ള

രാമശരമേറ്റെനിക്കും വരും ദൃഢം

പരമഗതി വരുവതിനു പരമൊരുപദേശമാം

പന്ഥാവിതു മമ പാർക്കയില്ലേതുമേ

സുരനിവഹമതിബലവശാൽ സത്യമായ്‌വരും

സ്വപ്നം ചിലർക്കു ചിലകാലമൊക്കണം

നിജമനസി പലവുമിതി വിരവൊടു നിരൂപിച്ചു

നിശ്ചിത്യ നിർഗ്ഗമിച്ചീടിനാൻ രാവണൻ

കനകമണി വലയ കടകാംഗദ നൂപുര-

കാഞ്ചീമുഖാഭരണാരാവമന്തികേ 320

വിവശതര ഹൃദയ മൊടു കേട്ടു നോക്കും വിധൌ

വിസ്മയമാമ്മാറു കണ്ടു പുരോഭുവി

വിബുധരി പുനിശിചരകുലാധിപൻ തൻ വര-

വെത്രയും ഭീതയായ് വന്നിതു സീതയും

ഉരസിജവുമുരു തുടകളാൽ മറച്ചാധിപൂ-

ണ്ടുത്തമാംഗം താഴ്ത്തി വേപഥുഗാത്രിയായ്

നിജരമണ നിരുപമ ശരീരം നിരാകുലം

നിർമ്മലം ധ്യാനിച്ചിരിക്കും ദശാന്തരേ

ദശവദന നയുഗശരപരവശതയാസമം

ദേവീസമീപേ തൊഴുതിരുന്നീടിനാൻ.

രാവണന്റെ ഇച്ഛാഭംഗം

അനുസരണ മധുര രസവചന വിഭവങ്ങളാ-

ലാനന്ദരൂപിണിയോടു ചൊല്ലീടിനാൻ

“ശൃണു സുമുഖി! തവ ചരണ നളിനദാസോസ്മ്യഹം

ശോഭനശീലേ! പ്രസീദ പ്രസീദ മേ

നിഖില ജഗദധിപമസുരേശമാലോക്യമാം

നിന്നിലേ നീ മറഞ്ഞെന്തിരുന്നീടുവാൻ

ത്വരിതമതി കുതുകമൊടുമൊന്നു നോക്കീടുമാം

ത്വദ്ഗത മാനസനെന്നറികെന്നെ നീ

ഭവതി തവ രമണപി ദശരഥതനൂജനെ-

പ്പാർത്താൽ ചിലർക്കു കാണാം ചിലപ്പോഴേടോ! 340

പല സമയമഖിലദിശി നന്നായ്ത്തിരകിലും

ഭാഗ്യവതാമപി കണ്ടുകിട്ടാപരം

സുമുഖി! ദശരഥതനയനാൽ നിനക്കേതുമേ-

സുന്ദരീ കാര്യമില്ലെന്നു ധരിക്ക നീ

ഒരു പൊഴുതുമവനു പുനരൊന്നിലുമാശയി-

ല്ലോർത്താലൊരു ഗുണമില്ലവനോമലേ!

സുദൃഢമനവരതമുപഗുഹനം ചെയ്കിലും

സുഭ്രൂ സുചിരമരികേ വസിക്കിലും

തവ ഗുണ സമുദയമലിവോടു ഭുജിക്കിലും

താല്പരിയം നിന്നിലില്ലവനേതുമേ 350

ശരണമവനൊരുവരുമൊമൊരിക്കലുമില്ലിനി

ശക്തിവിഹീനൻ വരികയുമില്ലല്ലോ

കിമപി നഹി ഭവതി കരണീയം ഭവതിയാൽ

കീർത്തിഹീനൻ കൃതഘ്നൻ തുലോം നിർമ്മമൻ

മദരഹിതനറിയരുതു കരുതുമളവാർക്കുമേ-

മാനഹീനൻ പ്രിയേ! പണ്ഡിതമാനവാൻ

നിഖിലവനചരനിവഹ മദ്ധ്യസ്ഥിതൻ ഭൃശം

നിഷ്കിഞ്ചനപ്രിയൻ ഭേദഹീനാത്മകൻ

ശ്വപചനുമൊരവനിസുരവരനുമവനൊക്കുമി-

ശ്വാക്കളും ഗോക്കളും ഭേദമില്ലേതുമേ. 360

ഭവതിയെയുമൊരു ശബരതരുണിയെയുമാത്മനാ-

പാർത്തു കണ്ടാലവനില്ലഭേദം പ്രിയേ!

ഭവതിയെയുമക തളിരിലവിഹ മറന്നിതു

ഭർത്താവിനെപ്പാർത്തിരുന്നതിനിമതി

ത്വയിവിമുഖനവന നിശമതിനുനഹി സംശയം

ത്വദ്ദാസദാസോഹമദ്യ ഭജസ്വ മാം

കരഗതമൊരമലമണി വരമുടനുപേക്ഷിച്ചു

കാചത്തെയെന്തു കാംക്ഷിക്കുന്നിതോമലേ!

സുരദിതിജദനുഭുജഗോപ്സരോ ഗന്ധർവ-

സുന്ദരീ വർഗ്ഗം പരിചരിക്കും മുദാ 370

നിയതമതിഭയ സഹിതമ മിത ബഹുമാനേന

നീ മല്പരിഗ്രഹമായ് മരുവീടുകിൽ

കളയരുതു സമയമിഹ ചെറുതു വെറുതേ മമ

കാന്തേ! കളത്രമായ് വാഴ്ക നീ സന്തതം

കളമൊഴികൾ പലരുമിഹ വിടുപണികൾ ചെയ്യുമ-

ക്കാലനും പേടിയുണ്ടെന്നെ മനോഹരേ!

പുരുഷഗുണമിഹ മനസി കരുതു പുരുഹുതനാൽ

പൂജ്യനാം പുണ്യപുമാനെന്നറികമാം

സരസമനുസര സദയമയി തവവശാനുഗം

സൌജന്യ സൌഭാഗ്യ സാരസർവസ്വമേ! 380

സരസിരുഹമുഖി! ചരണകമലപതിതോസ്മ്യഹം

സന്തതം പാഹിമാം പാഹിമാം പാഹിമാം”

വിവിധമിതി ദശവദനനനുസരണപൂർവ്വകം

വീണു തൊഴുതപേക്ഷിച്ചോരനന്തരം

ജനകജയുമവനൊടതിനിടയിലൊരു പുൽക്കൊടി

ജാതരോഷം നുള്ളിയിട്ടു ചൊല്ലീടിനാൾ;

“സവിതൃകുലതിലകനിലതീവഭീത്യാ ഭവാൻ

സംന്യാസിയാ വന്നിരുവരും കാണാതെ

സഭയമതി വിനയമൊടു ശു നീവഹവിരദ്ധ്വരേ-

സാഹസത്തോടുമാം കട്ടു കൊണ്ടീലയോ? 390

ദശവദന! സുദൃഢമനുചിതമിതു നിനയ്ക നീ

തല്ഫലം നീതാനനുഭവിക്കും ദ്രുതം

ദശരഥനിശിതരശരദലിതവപുഷാ ഭവാൻ

ദേഹം വിനാ യമലോകം പ്രവേശിക്കും

രഘുജനന തിലകനൊരു മനുജനിതി മാനസേ

രാക്ഷസരാജ! നിനക്കുതോന്നും ബലാൽ

ലവണജലനിധിയെ രഘുകുലതിലകനശ്രമം

ലംഘനം ചെയ്യുമതിനില്ല സംശയം

ലവസമയമൊടു നിശിത വിശിഖ പരിപാതേന

ലങ്കയും ഭസ്മമാക്കീടുമരക്ഷണാൽ

സഹജസുതസചിവ ബലപതികളൊടു കൂടവേ

സന്നമാം നിന്നുടെ സൈന്യവും നിർണ്ണയം

അവനവ നിപുണഭരനവനിഭരനാശനൻ

അദ്യധാതാവപേക്ഷിച്ചതു കാരണം

അവതരണമവനിതലമതിലതിദയാപര-

നാശു ചെയ്തീടിനാൻ നിന്നെയൊടുക്കുവാൻ

ജനകനൃപവരനു മകളായ് പിറന്നേനഹം

ചെമ്മേയതിന്നൊരു കാരണഭൂതയായ്

അറിക തവമനസി പുനരിനി വിരവിനൊടു വ-

ന്നാശു മാം കൊണ്ടുപോം നിന്നെയും കൊന്നവൻ”

ഇതിമിഥില നൃപതിമകൾ പരുഷവചനങ്ങൾ കേ-

ട്ടേറ്റവും കൃദ്ധനായോരു ദശാനനൻ

അതിചപലകരഭുവി കരാളം കരവാള-

മാശുഭൂപുത്രിയെക്കൊല്ലുവാനോങ്ങിനാൻ

അതുപൊഴുതിലതികരുണയൊടു മയതനൂജയു-

മാത്മഭർത്താരം പിടിച്ചടക്കീടിനാൾ!

“ഒഴികൊഴിക ദശവദന! ശൃണു മമ വചോ ഭവാ-

നൊല്ലാതകാര്യമോരായ്ക മൂഢപ്രഭോ!

ത്യജമനുജതരുണിയെയൊരുടയവരുമെന്നിയേ

ദീനയായ് ദുഃഖിച്ചതീവ കൃശാംഗിയായ് 420

പതിവിരഹപരവശതയൊടുമിഹ പരാലയേ

പാർത്തു പാതിവ്രത്യമാലംബ്യ രാഘവം

പകലിരവു നിശിചരികൾ പരുഷവചനം കേട്ടു

പാരം വശം കെട്ടിരിക്കുന്നതുമിവൾ

ദുരിതമിതിലധികമിഹ നഹി നഹി സുദുർമ്മതേ!

ദുഷ്കീർത്തി ചേരുമോ വീരപുംസാം വിഭോ!

സുരദനുജദിതിജഭുജഗാപ്സരോഗന്ധർവ-

സുന്ദരീ വർഗ്ഗം നിനക്കു വശഗതം“

ദശമുഖനുമധികജളനാശു മണ്ഡോദരീ

ദാക്ഷിണ്യവാക്കുകൾ കേട്ടു സലജ്ജനായ് 430

നിശിചരികളൊടു സദയമവനുമുരചെയ്തിതു!

“നിങ്ങൾ പറഞ്ഞു വശത്തു വരുത്തുവിൻ

ഭയജനന വചനമനുസരണ വചനങ്ങളും

ഭാവവികാരങ്ങൾ കൊണ്ടും ബഹുവിധം

അവനിമകളകതളിരഴിച്ചെങ്കലാക്കുവി-

നൻപോടു രണ്ടുമാസം, പാർപ്പനിന്നിയും”

ഇതിരജനിചരികളൊടു ദശവദനനും പറ-

ഞ്ഞീർഷ്യയോടന്തഃപുരം പുക്കു മേവിനാൻ

അതികഠിന പരുഷതര വചനശരമേൽക്കയാ-

ലാത്മാവു ഭേദിച്ചിരുന്നിതു സീതയും 440

“അനുചിതമിതല മലമടങ്ങുവിൻ നിങ്ങളെ”-

ന്നപ്പോൾ ത്രിജടയുമാശു ചൊല്ലീടിനാൾ

“ശൃണുവചനമിതു മമ നിശാചരസ്ത്രീകളേ!

ശീലാവതിയെ നമസ്കരിച്ചീടുവിൻ

സുഖരഹിത ഹൃദയമൊടുറങ്ങിനേ നോട്ടു ഞാൻ

സ്വപ്നമാഹന്ത! കണ്ടേനി ദാനീം ദൃഢം

അഖില ജഗദധിപനഭിരാമനാം രാമനു-

മൈരാവതോപരി ലക്ഷ്മണവീരനും

ശരനികരപരി പതന ദഹനകണജാലേന

ശങ്കാവിഹീനം ദഹിപ്പിച്ചു ലങ്കയും 450

രണശിരസി ദശമുഖനെ നിഗ്രഹിച്ചശ്രമം

രാക്ഷസരാജ്യം വിഭീഷണനും നൽകി

മഹിഷിയെയുമഴകിനൊടു മടിയിൽ വെച്ചാദരാൽ

മാനിച്ചു ചെന്നയോദ്ധ്യാപുരം മേവിനാൻ

കുലിശധരരിപു ദശമുഖൻ നഗ്നരൂപിയായ്

ഗോമയമായ മഹാഹൃദം തന്നിലേ

തിലരസവുമുടൽ മുഴുവനലിനൊടണിഞ്ഞുടൻ

ധൃത്വാ നളദമാല്യം നിജമൂർദ്ധനി

നിജസഹജ സചിവസുത സൈന്യസമേതനായ്

നിർമ്മഗ്നായ്ക്കണ്ടു വിസ്മയം തേടിനേൻ 460

രജനിചരകുലപതി വിഭീഷണൻ ഭക്തനായ്

രാമപാദാബ്ജവും സേവിച്ചു മേവിനാൻ

കലുഷതകൾ കളവിനിഹ രാക്ഷസ സ്ത്രീകളേ!

കണ്ടുകൊള്ളാമിതു സത്യമത്രേ ദൃഢം.

കരുണയൊടു വയമതിനുകതിപയ ദിനം മുദാ

കാത്തുകൊള്ളേണമിവളെ നിരാമയം”

രജനിചര യുവതികളിതി തൃജടാ വചോ-

രീതി കേട്ടത്ഭുത ഭീതി പൂണ്ടീടിനാർ

മനസി പരവശതയൊടുറങ്ങിനാരേവരും

മാനസേ ദുഃഖം കലർന്നു വൈദേഹിയും.

സീതാഹനുമല്‍‌സംവാദം

ഉഷസി നിശിചരികളിവരുടലു മമ ഭക്ഷിക്കു-

മുറ്റവരായിട്ടൊരുത്തരുമില്ലമേ

മരണമിഹ വരുവതിനുമൊരു കഴിവു കണ്ടീല

മാനവ വീരനുമെന്നെ മറന്നിതു

കളവനിഹ വിരവിനൊടു ജീവനുമദ്യ ഞാൻ

കാകുത്സ്ഥനും കരുണാഹീനനെത്രയും

മനസി മുഹുരിവ പലതുമോർത്തു സന്താപേന

മന്ദമന്ദമെഴുനേറ്റു നിന്നാകുലാൽ

തരളഹൃദയമൊടു ഭർത്താരമോർത്തോർത്തു

താണു കിടന്നൊരു ശിംശപാ ശാഖയും 480

സഭയപരവശ തരളമാലംബ്യ ബാഷ്പവും

സന്തതം വാർത്തു വിലാപം തുടങ്ങിനാൻ

“ജഗദമലനയനരവിഗോത്രേ ദശരഥൻ

ജാതനായാനവൻ തന്നുടെ പുത്രരായ്

രതിരമണതുല്യരായ് നാലുപേരുണ്ടിതു

രാമഭരതസൌമിത്രി ശത്രുഘ്നന്മാർ

രജനിചരകുലനിധന ഹേതുഭൂതൻ പിതു-

രാജ്ഞയാ കാനനം തന്നിൽ വാണീടിനാൻ 490

ജനകനൃപസുതയുമവരജനുമായ് സാദരം

ജാനകീദേവിയെത്തത്ര ദശാനനൻ

കപടയതി വേഷമായ്ക്കട്ടു കൊണ്ടീടിനാൻ

കാണാഞ്ഞു ദുഃഖിച്ചു രാമനും തമ്പിയും

വിപിനഭുവി വിരവോടു തിരഞ്ഞുനടക്കുമ്പോൾ

വീണുകിടക്കും ജടായുവിനെക്കണ്ടു

പരമഗതിപുനരവനു നൽകിയമ്മാല്യവൽ

പർവ്വതപാർശ്വേ നടക്കുംവിധൌ തദാ

തരണിസുതനൊടു സപദി സഖ്യവും ചെയ്തിതു

സത്വരം കൊന്നിതു ശക്രസുതനെയും 500

തരണിതനയനുമഥ കപീന്ദ്രനായ് വന്നിതു

തൽ പ്രത്യുപകാരമാശു സുഗ്രീവനും

കപിവരരെ വിരവിനൊടു നാലുദിക്കിങ്കലും

കണ്ടുവരുവാനയച്ചോരനന്തരം

പുനരവരിലൊരുവനഹമത്ര വന്നീടിനേൻ

പുണ്യവാനായ സമ്പാതി തൻ വാക്കിനാൽ

ജലനിധിയുമൊരു ശതക യോജനാവിസ്തൃതം

ചെമ്മേ കുതിച്ചു ചാടിക്കടന്നീടിനേൻ

രജനിചരപുരിയിൽ മുഴുവൻ തിരഞ്ഞേനഹം

രാത്രിയിലത്ര താതാനുഗ്രഹവശാൽ 510

തതനികരവരമരിയ ശിംശപാവൃക്ഷവും

തന്മൂലദേശേ ഭവതിയേയും മുദാ

കനിവിനൊടു കണ്ടു കൃതാർഥനായേനഹം

കാമലാഭാൽ കൃതകൃത്യനായീടിനേൻ

ഭഗവദനുചരരിലഹമഗ്രേസരൻ മമ

ഭാഗ്യമഹോ! മമ ഭാഗ്യം നമോസ്തുതേ”

പ്ലവഗകുലവരനിതി പറഞ്ഞടങ്ങീടിനാൻ

പിന്നെയിളകാതിരുന്നാനരക്ഷണം

“കിമിതി രഘുകുലവരചരിത്രം ക്രമേണ മേ

കീർത്തിച്ചിതാകാശമാർഗ്ഗേ മനോഹരം 520

പവനനുരു കൃപയൊടു പറഞ്ഞു കേൾപ്പിക്കയോ

പാപിയാമെന്നുടെ മാനസ ഭ്രാന്തിയോ?

സുചിരതരമൊരുപൊഴുതുറങ്ങാതെ ഞാനിഹ

സ്വപ്നമോ കാണ്മാനവകാശമില്ലല്ലോ

സരസതരപതിചരിതമാശു കർണ്ണാമൃതം

സത്യമായ് വന്നിതാവൂ മമ ദൈവമേ!

ഒരു പുരുഷനിതു മമപറഞ്ഞുവെന്നാകില-

ത്യത്തമൻ മുമ്പിൽ മേ കാണായ് വരേണമേ“

ജനകനൃപദുഹിതൃവചനം കേട്ടു മാരുതി

ജാതമോദം മന്ദമന്ദമിറങ്ങിനാൻ 530

വിനയമൊടുമവനിമകൾ ചരണ നളിനാന്തികേ

വീണു നമസ്കരിച്ചാൻ ഭക്തിപൂർവ്വകം

തൊഴുതു ചെറുതകലെയവനാശു നിന്നീടിനാൻ

തുഷ്ട്യാ കലപിംഗതുല്യശരീരനായ്

ഇവിടെ നിശിചരപതി വലീ മുഖവേഷമാ-

യെന്നെ മോഹിപ്പിപ്പതിന്നു വരികയോ

ശിവ ശിവ! കിമിതി കരുതി മിഥിലാ നൃപപുത്രിയും

ചേതസി ഭീതി കലർന്നു മരുവിനാൾ

കുസൃതി ദശമുഖനു പെരുതെന്നു നിരൂപിച്ചു

കുമ്പിട്ടിരുന്നിതു കണ്ടു കപീന്ദ്രനും 540

“ശരണമിഹ ചരണസരസിജമഖിലനായികേ!

ശങ്കിക്കവേണ്ട കുറഞ്ഞൊന്നുമെന്നെ നീ

തവസചിവനഹമിഹ തഥാവിധനല്ലഹോ!

ദാസോസ്മി കോസലേന്ദ്രസ്യ രാമസ്യ ഞാൻ

സുമുഖി! കപികുലതിലകനായ സൂര്യാത്മജൻ

സുഗ്രീവഭൃത്യൻ ജഗല്പ്രാണ നന്ദനൻ

കപടമൊരുവരൊടുമൊരു പൊഴുതു മറിയുന്നീല

കർമ്മണാ വാചാ മനസാപി മാതാവേ!”

പവനസുതമധുരതര വചനമതു കേട്ടുടൻ

പത്മാലയദേവി ചോദിച്ചിതാദരാൽ 550

“ഋതമൃജുമൃദുസ്ഫുടവർണ്ണവാക്യം തെളി-

ഞ്ഞിങ്ങനെ ചൊല്ലുന്നവർ കുറയും തുലോം

സദയമിഹ വദ മനുജവാനരജാതികൾ

തങ്ങളിൽ സംഗതി സംഭവിച്ചീടുവാൻ

കലിതരുചി ഗഹനഭുവി കാരണമെന്തെടോ!

കാരുണ്യവാരാന്നിധേ! കപികുഞ്ജര!

തിരുമനസി ഭവതി പെരികെ പ്രേമനുണ്ടെന്ന-

തെന്നോടു ചൊന്നതിൻ മൂലവും ചൊല്ലു നീ.”

“ശൃണുസുമുഖി! നിഖിലമഖിലേശ വൃത്താന്തവും

ശ്രീരാമദേവനാണെ സത്യമോമലേ!560

ഭവതി പതിവചനമവലംബ്യ രണ്ടംഗമാ-

യാശ്രയാശങ്കലുമാശ്രമത്തിങ്കലും

മരുവിനതു പൊഴുതിലൊരു കനകമൃഗമാലോക്യ

മാനിനു പിന്നേ നടന്നു രഘുപതി

നിശിതതരവിശിഖഗണചാപവുമായ് ചെന്നു

നീചനാം മാരീചനെക്കൊന്നു രാഘവൻ

ഉടനുടലുമുലയ മുഹുരുടജഭുവി വന്നപോ-

തുണ്ടായ വൃത്താന്തമോ പറയാവതോ?

ഉടനവിടെയവിടെയടവിയിലടയ നോക്കിയു-

മൊട്ടു കരഞ്ഞു തിരഞ്ഞുഴലും വിധൌ 570

ഗഹനഭുവി ഗഗനചരപതി ഗരുഡസന്നിഭൻ

കേണുകിടക്കും ജടായുവിനെക്കണ്ടു

അവനുമഥ തവ ചരിതമഖിലമറിയിയിച്ചള-

വാശു കൊടുത്തിതു മുക്തിപക്ഷീന്ദ്രനും

പുനരടവികളിലവരജേന സാകംദ്രുതം

പുക്കു തിരഞ്ഞു കബന്ധഗതി നൽകി

ശബരി മരുവിന മുനിവരാശ്രമേ ചെന്നുടൻ

ശാന്താത്മകൻ മുക്തിയും കൊടുത്തീടിനാൻ

അഥ ശബരിവിമലവചനേന പോന്നൃശ്യമൂ-

കാദ്രിപ്രവരപാർശ്വേ നടക്കും വിധൌ 580

തപനസുതനിരുവരെയുമഴകിനൊടു കണ്ടതി-

താല്പര്യമുൾക്കൊണ്ടയച്ചിതെന്നെത്തദാ

ബത! രവികുലോത്ഭവന്മാരുടെ സന്നിധൌ

ബ്രഹ്മചാരീവേഷമാലംബ്യ ചെന്നു ഞാൻ

നൃപതികുലവരഹൃദയമഖിലവുമറിഞ്ഞതി

നിർമ്മലന്മാരെച്ചുമലിലെടുത്തുടൻ

തരണിസുതനികടഭുവികൊണ്ടു ചെന്നീടിനേൻ

സഖ്യം പരസ്പരം ചെയ്യിച്ചിതാശു ഞാൻ

ദഹനനെയുമഴകിനൊടു സാക്ഷിയാക്കിക്കൊണ്ടു

ദണ്ഡമിരുവർക്കുമാശു തീർത്തീടുവാൻ 590

തരണിസുതഗൃഹിണ്യെ ബലാലടക്കിക്കൊണ്ട-

താരാപതിയെ വധിച്ചു രഘുവരൻ

ദിവസകരതനയനു കൊടുത്തിതു രാജ്യവും;

ദേവിയെയാരാഞ്ഞു കാണ്മാൻ കപീന്ദ്രനും

പ്ലവഗകുലപരിവൃഫരെ നാലു ദിക്കിങ്കലും

പ്രത്യേകമേകൈകലക്ഷം നിയോഗിച്ചാൻ

അതുപൊഴുതു രഘുപതിയുമലിവൊടരികേ വിളി-

ച്ചംഗുലീയം മമകൈയിൽ നൽകീടിനാൻ

ഇതു ജനകനൃപതി മകൾ കയ്യിൽ കൊടുക്ക നീ

എന്നുടെ നാമാക്ഷരാന്വിതം പിന്നെയും 600

സപദിതവ മനസിഗുരുവിശ്വാസസിദ്ധയേ

സാദരം ചൊന്നാനടയാളവാക്യവും

അതുഭവതി കരതളിരിലിനി വിരവിൽ നൽകുവ

നാലോകയാലോകയാനന്ദപൂർവ്വകം“

ഇതി മധുരതരമനിലതനയനുരചെയ്തുട

നിന്ദിരാദേവിതൻ കയ്യിൽ നൽകീടിനാൻ

പുനരധികവിനയമൊടു തൊഴുതുതൊഴുതാദരാ-

ല്പിന്നോക്കിൽ വാണുവണങ്ങി നിന്നീടിനാൻ

മിഥിലനൃപ സുതയുമതുകണ്ടതി പ്രീതയായ്

മേന്മേലൊഴുകുമാനന്ദ ബാഷ്പാകുലാൽ 610

രമണമിവ നിജശിരസി കനിവിനൊടു ചേർത്തിതു

രാമനാമാങ്കിതമംഗുലീയം മുദാ

പ്ലവഗകുല പരിവൃഢ! മഹാമതിമാൻ ഭവാൻ

പ്രാണദാതാ മമപ്രീതികാരീ ദൃഢം

ഭഗവതി പരാത്മനി ശ്രീനിധൌ രാഘവേ

ഭക്തനതീവ വിശ്വാസ്യൻ ദയാപരൻ

പലഗുണവുമുടയവരെയൊഴികെ മറ്റാരേയും

ഭർത്താവയയ്ക്കയുമില്ല മത്സന്നിധൌ

മമ സുഖവുമനുദിനമിരിക്കും പ്രകാരവും

മല്പരിതാപവും കണ്ടുവല്ലോ ഭവാൻ 620

കമലദലനയനനകതളിരിലിനി മാം‌പ്രതി

കാരുണ്യമുണ്ടാം പരിചറിയിക്ക നീ

രജനിചരവര നശനമാക്കുമെന്നെക്കൊണ്ടു

രണ്ടുമാസം കഴിഞ്ഞാലെന്നു നിർണ്ണയം

അതിനിടയിൽ വരുവതിനു വേലചെയ്തീടുനീ

അത്രനാളും പ്രാണനെദ്ധരിച്ചീടുവൻ

ത്വരിതമിഹദശമുഖനെ നിഗ്രഹിച്ചെന്നുടെ

ദുഃഖം കളഞ്ഞുരക്ഷിക്കെന്നു ചൊല്ലുനീ

അനിലതനയനുമഖിലജനനി വചനങ്ങൾ കേ-

ട്ടാകുലം തീരുവാനാശു ചൊല്ലീടിനാൻ 630

അവനിപതി സുതനൊടടിയൻ ഭവദ്വാർത്തക-

ളങ്ങുണർത്തിച്ചു കൂടുന്നതിൻ മുന്നമേ

അവരനുജനുമഖിലകപികുലബലവുമായ് മുതി-

ർന്നാശു വരുമതിനില്ലൊരു സംശയം

സുതസചിവ സഹജസഹിതം ദശഗ്രീവനെ

സൂര്യാത്മജാലായത്തിന്നയയ്ക്കും ക്ഷണാൽ

ഭവതിയെയുമതികരുണമഴകിനൊടു വീണ്ടു നിൻ

ഭർത്താവയോദ്ധ്യയ്ക്കെഴുന്നള്ളുമാദരാൽ”

ഇതിപവനസുത വചനമുടമയൊടു കേട്ടപോ-

തിനിന്ദിരാദേവി ചോദിച്ചരുളീടിനാൾ 640

“ഇഹവിതതജലനിധിയെ നിഖിലകപിസേനയൊ-

ടേതൊരുജാതി കടന്നുവരുന്നതും

മനുജപരിവൃഢനെയുമവരജനെയുമൻപോടു

മറ്റുള്ളവാനര സൈന്യത്തേയും ക്ഷണാൽ

മമ ചുമലിൽ വിരവിനൊടേടുത്തു കടത്തുവൻ

മൈഥിലീ! കിംവിഷാദം വൃഥാ മാനസേ

ലഘുതരമമിത രജനിചരകുലമശേഷേണ

ലങ്കയും ഭസ്മമാക്കീടുമനാകുലം 650

ദ്രുതമതിനു സുതനു! മമദേഹ്യനുജ്ഞാമിനി-

ദ്രോഹം വിനാ ഗമിച്ചീടുവനോമലേ!

വിരഹ കലുഷിതമനസി രഘുവരനു മാം പ്രതി

വിശ്വാസമാശു വന്നീടുവനായ് മുദാ

തരിക സരഭസമൊരടയാളവും വാക്യവും

താവകം ചൊല്ലുവാനായരുൾ ചെയ്യണം”

ഇതിപവനതനയവചനേന വൈദേഹിയു-

മിത്തിരിനേരം വിചാരിച്ചു മാനസേ

ചികുരഭരമതിൽ മരുവുമമല ചൂഡാമണി

ചിന്മയി മാരുതി കൈയിൽ നൽകീടിനാൾ

“ശൃണുതനയ! പുനരൊരടയാളവാക്യം ഭവാൻ

ശ്രുത്വാ ധരിച്ചു കർണ്ണേ പറഞ്ഞീടു നീ

സപദിപുനരതു പൊഴുതു വിശ്വാസമെന്നുടെ

ഭർത്താവിനുണ്ടായ് വരുമെന്നു നിർണ്ണയം

ചിരമമിതസുഖമൊടുരു തപസി ബഹുനിഷ്ഠയാ

ചിത്രകൂടാചലത്തിങ്കൽ വാഴുംവിധൌ

പലലമതു പരിചിനൊടുണക്കുവാൻ ചിക്കി ഞാൻ

പാർത്തതും കാത്തിരുന്നീടും ദശാന്തരേ

തിരുമുടിയുമഴകിനൊടുമടിയിൽ മമ വെച്ചുടൻ

തീർത്ഥപാദൻ വിരവോടുറങ്ങീടിനാൻ 670

അതുപൊഴുതിലതി പലലശകലങ്ങൾ കൊത്തീടിനാൻ

ഭക്ഷിച്ചു കൊള്ളുവാനെന്നോർത്തു ഞാൻ തദാ

പരുഷതരമുടനുടനെടുത്തെറിഞ്ഞീടിനേൻ

പാഷാണജാലങ്ങൾ കൊണ്ടതു കൊണ്ടവൻ

വപുഷി മമ ശിതചരണനഖരതുണ്ഢങ്ങളാൽ

വായ്പോടു കീറിനാനേറെക്കുപിതനായ്

പരമ പുരുഷനുമുടനുണർന്നു നോക്കും വിധൌ

പാരമൊലിക്കുന്ന ചോരകണ്ടാകുലാൽ 680

തൃണകുശകലമതികുപിതനായെടുത്തശ്രമം

ദിവ്യാസ്ത്രമന്ത്രം ജപിച്ചയച്ചീടിനാൻ

സഭയമവനഖിലദിശി പാഞ്ഞുനടന്നിതു

സങ്കടം തീർത്തു രക്ഷിച്ചു കൊണ്ടീടുവാൻ

അമരപതി കമലജഗിരീശ മുഖ്യന്മാർക്കു-

മാവതല്ലെന്നയച്ചോരവസ്ഥാന്തരേ

രഘുതിലകനടി മലരിവശമൊടു വീണിതു

രക്ഷിച്ചു കൊള്ളേണമെന്നെക്കൃപാനിധേ!

അപരമൊരു ശരണമിഹ നഹി നഹി നമോസ്തുതേ

ആനന്ദമൂർത്തേ! ശരണം നമോസ്തുതേ 690

ഇതിസഭയമടിമലരിൽ വീണു കേണീടിനാ-

നിന്ദ്രാത്മജനാം ജയന്തനുമന്നേരം

സവിതൃകുലതിലകനഥ സസ്മിതം ചൊല്ലിനാൻ

സായകം നിഷ്ഫലമാകയില്ലെന്നുമേ

അതിനു തവ നയനമതിലൊന്നുപോ നിശ്ചയ-

മന്തരമില്ല നീ പൊയ്ക്കൊൾക നിർഭയം

ഇതിസദയമനു ദിവസമെന്നെ രക്ഷിച്ചവ-

നിന്നുപേക്ഷിച്ചതെന്തെന്നുടെ ദുഷ്കൃതം

ഒരു പിഴയുമൊരു പൊഴുതിലവനൊടു ചെയ്തീല ഞാ-

നോർത്താലിതെന്നുടെ പാപമേ കാരണം” 700

വിവിധമിതി ജനകനൃപദുഹിതൃവചനം കേട്ടു

വീരനാം മാരുതപുത്രനും ചൊല്ലിനാൻ

“ഭവതി പുനരിവിടെ മരുവീടുന്നതേതുമേ

ഭർത്താവറിയാക കൊണ്ടുവരാഞ്ഞതും

ഝടിതി വരുമിനി നിശിചരൌഘവും ലങ്കയും

ശാഖാമൃഗാവലി ഭസ്മാക്കും ദൃഡം”

പവനസുതവചനമിതി കേട്ടു വൈദേഹിയും

പാരിച്ച മോദേന ചോദിച്ചരുളിനാൾ!

“അധികകൃശതനുരിഹ ഭവാൻ കപിവീരരു-

മീവണ്ണമുള്ളവരല്ലയോ ചൊല്ലു നീ 710

നിഖില നിശിചരരചലനിഭവിപുലമൂർത്തികൾ

നിങ്ങളവരോടെതിർക്കുന്നതെങ്ങനെ?”

പവനജനുമവനിമകൾ തുല്യനായ് നിന്നാതിദ്രുതം

അഥമിഥിലനൃപതിസുതയോടു ചൊല്ലീടിനാ-

നഞ്ജനാപുത്രൻ പ്രഭഞ്ജനനന്ദനൻ!

“ഇതു കരുതുക കമലരിലിങ്ങനെയുള്ളവ-

രിങ്ങിരുപത്തൊന്നു വെള്ളം പടവരും”

പവനസുത മൃദുവചനമിങ്ങനെ കേട്ടുടൻ

പത്മപത്രാക്ഷിയും പാർത്തു ചൊല്ലീടിനാൾ ! 720

“അതിവിമലനമിത ബലനാശര വംശത്തി-

നന്തകൻ നീയതിനന്തരമില്ലെടോ!

രജനിവിരവൊടു കഴിയുമിനിയുഴറുകെങ്കിൽ നീ

രാക്ഷസസ്ത്രീകൾ കാണാതെ നിരാകുലം

ജലനിധിയുമതിചപലമിന്നേ കടന്നങ്ങു-

ചെന്നു രഘുവരനെ കാൺകനന്ദന!

മമചരിതമഖിലമറിയിച്ചു ചൂഡാരത്ന-

മാശു തൃക്കയ്യിൽ കൊടുക്ക വിരയേ നീ

വിരവിനൊടു വരിക രവിസുതനു മുരു സൈന്യവും

വീരപുമാന്മാരിരുവരുമായ് ഭവാൻ 730

വഴിയിലൊരു പിഴയുമുപരോധമെന്നിയേ

വായുസുതാ! പോകനല്ലവണ്ണം ധ്രുവം”

വിനയഭയകുതുക ഭക്തി പ്രമോദാന്വിതം

വീരൻ നമസ്കരിച്ചീടിനാനന്തികേ

പ്രിയവചനസഹിതനഥ ലോക മാതാവിനെ-

പ്പിന്നെയും മൂന്നു വലത്തു വച്ചീടിനാൻ

“വിട തരിക ജനനീ! വിടകൊൾവാനടിയനു

വേഗേന ഖേദംവിനാ വാഴ്ക സന്തതം”

ഭവതു ശുഭമയി തനയ! പഥി തവ നിരന്തരം

ഭർത്താരമാശു വരുത്തീടുകത്ര നീ 740

സുഖമൊടിഹ ജഗതി സുചിരം ജീവ ജീവ നീ

സ്വസ്ത്യസ്തു പുത്ര! തേസുസ്ഥിരശക്തിയും”

അനിലതനയനുമഖില ജനനിയൊടു സാദരം

ആശീർവചനമാദായ പിൻ‌വാങ്ങിനാൻ.

ലങ്കാമര്‍ദ്ദനം

ചെറുതകലെയൊരു വിടപിശിഖിരവുമമർന്നവൻ

ചിന്തിച്ചുകണ്ടാൻ മനസി ജിതശ്രമം

പരപുരിയിലൊരു നൃപതികാര്യാർത്ഥമായതി-

പാടവമുള്ളൊരു ദൂതം നിയോഗിച്ചാൽ

സ്വയമതിനൊരഴിനിലയൊഴിഞ്ഞു സാധിച്ചഥ

സ്വസ്വാമി കാര്യത്തിനന്തരമെന്നിയേ 750

നിജഹൃദയചതുരതയൊടപരമൊരു കാര്യവും

നീതിയോടേ ചെയ്തു പോമവനുത്തമൻ

അതിനു മുഹുറഹമഖില നിശിചരകുലേശനെ-

യൻപോടു കണ്ടു പറഞ്ഞു പോയീടണം

അതിനു പെരുവഴിയുമിതു സുദൃഡമിതി ചിന്ത ചെ-

യതാരാമമൊക്കെപ്പൊടിച്ചു തുടങ്ങിനാൻ

മിഥിലനൃപമകൾ മരുവുമതിവിമല ശിംശപാ-

വൃക്ഷമൊഴിഞ്ഞുളാതൊക്കെത്തകർത്തവൻ

കുസുമദലഫലസഹിതഗുൽമവല്ലീതരു-

ക്കൂട്ടങ്ങൾ പൊട്ടിയലറി വീഴും വിധൌ 760

ജനനിവഹഹയ ജനന നാദഭേദങ്ങളും

ജംഗമജാതികളായ പതത്രികൾ

അതിഭയമൊടഖിലദിശിദിശി ഖലു പറന്നുടൻ

ആകാശമൊക്കെപ്പരന്നൊരു ശബ്ദവും

രജനിചരപുരി ഝടിതി കീഴ്മേൽ മറിച്ചിതു

രാമദൂതൻ മഹാവീര്യപരാക്രമൻ

ഭയമൊടതു പൊഴുതു നിശിചരികളുമുണർന്നിതു

പാർത്തനേരം കപിവീരനെക്കാണായി

“ഇവനമിത ബലസഹിതനിടിനികരമൊച്ചയു-

മെന്തൊരു ജന്തുവിതെന്തിനു വന്നതും? 770

സുമുഖി! തവനികടഭുവി നിന്നു വിശേഷങ്ങൾ

സുന്ദരഗാത്രി ! ചൊല്ലീലയോ ചൊല്ലെടോ!

മനസി ഭയമധികമിവനെക്കണ്ടു ഞങ്ങൾക്കു

മർക്കടാകരം ധരിച്ചിരിക്കുന്നതും

നിശിതമസി വരുവതിനു കാരണമെന്തു ചൊൽ

നീയറിഞ്ഞീലയോ ചൊല്ലിവനാരെടോ”

“രജനിചരകുലരചിതമായകളൊക്കവേ

രാത്രിഞ്ചരന്മാർക്കൊഴിഞ്ഞറിയാവതോ?

ഭയമിവനെ നികടഭുവി കണ്ടുമന്മാനസേ

പാരം വളരുന്നതെന്താവതീശ്വരാ!” 780

അവനിമകളവരൊടിതു ചൊന്ന നേരത്തവ-

രാശു ലങ്കേശ്വരനോടു ചൊല്ലീടിനാർ

“ഒരു വിപിനചരനമിതബലനചലസന്നിഭ-

നുദ്യാനമൊക്കെപ്പൊടിച്ചു കളഞ്ഞിതു

പൊരുവതിനു കരുതിയവനപഗത ഭയാകുലം

പൊട്ടിച്ചിതു ചൈത്യപ്രാസാദമൊക്കവേ

മുസലധരനനിശമതു കാക്കുന്നവരെയും

മുൽപ്പെട്ടു തച്ചുകൊന്നീടിനാനശ്രമം

ഭുവനമതിലൊരുവരെയുമവനു ഭയമില്ലഹോ

പോയീലവനവിടുന്നിനിയും പ്രഭോ!” 790

ദശവദനനിതി രജനിചരികൾ വചനം കേട്ടു

ദന്ദശൂകോപമക്രോധവിവശനായ്

“ഇവനിവിടെ നിശിതമസി ഭയമൊഴിയെ വന്നവ-

നേതുമെളിയവനല്ലെന്നു നിർണ്ണയം

നിശിതശരകുലിശ മുസലാദ്യങ്ങൾ കൈക്കൊണ്ടു

നിങ്ങൾ പോകാശു നൂറായിരം വീരന്മാർ”

നിശിചരകുലാധിപാജ്ഞാകാരന്മാരതി

നിർഭയം ചെല്ലുന്നതുകണ്ടു മാരുതി

ശിഖരികുലമൊടുമവനി മുഴുവനിളകുംവണ്ണം

സിംഹനാദം ചെയ്തതു കേട്ടു രാക്ഷസർ 800

സഭയതരഹൃദയമഥ മോഹിച്ചുവീണിതു

സംഭ്രമത്തോടടുത്തീടിനാർ പിന്നെയും

ശിതവിശിഖ മുഖനിഖില ശസ്ത്രജാലങ്ങളെ

ശീഖ്രം പ്രയോഗിച്ചനേരം കപീന്ദ്രനും

മുഹുരുപരി വിരവിനൊടുയർന്നു ജിതശ്രമം

മുദ്ഗരം കൊണ്ടു താഡിച്ചൊടുക്കീടിനിനാൻ

നിയുതനിശിചരനിധനനിശമന ദശാന്തരേ

നിർഭരം ക്രുദ്ധിച്ചു നക്തഞ്ചരേന്ദ്രനും

അഖിലബലപതിവരരിലൈവരെച്ചെല്ലുകെ-

ന്നത്യന്തരോഷാൽ നിയോഗിച്ചനന്തരം

പരമരണ നിപുണനൊടെതിർത്തു പഞ്ചത്വവും 810

പഞ്ചസ്നേനാധിപന്മാർക്കും ഭവിച്ചിതു

തദനുദശവദനുനുദിതക്രുധാ ചൊല്ലിനാൻ

“തദ്ബലമത്ഭുതം മദ്ഭയോദ്ഭൂതിതം

പരിഭവമൊടമിതബല സഹിതമപി ചെന്നൊരു

പഞ്ചസേനാധിപന്മാർ മരിച്ചീടിനാർ

ഇവനെ മമനികട ഭുവിഝടിതിസഹജീവനോ-

ടിങ്ങു ബന്ധിച്ചു കൊണ്ടന്നു വച്ചീടുവാൻ

മഹിതമതിബല സഹിതമെഴുവരൊരുമിച്ചുടൻ

മന്ത്രിപുത്രന്മാർ പുറപ്പെടുവിൻ ഭൃശം” 820

ദശവദനവച നിശമനബല സമന്വിതം

ദണ്ഡമുസലഖഡ്ഗേഷു ചാപാദികൾ

കഠിനതരമലറി നിജകരമതിലെടുത്തുടൻ

കർബുരേന്ദ്രന്മാരെടുത്താർ കപീന്ദ്രനും

ഭുവനതലമുലയെ മുഹുരലറി മരുവും വിധൌ

ഭൂരിശസ്ത്രം പ്രയോഗിച്ചാരനുക്ഷണം

അനിലജനുമവരെ വിരവോടു കൊന്നീടിനാ-

നാശുലോഹസ്തംഭ താഡനത്താലഹോ!

നിജസചിവതനയരെഴുവരുമമിത സൈന്യവും

നിർജ്ജരലോകം ഗമിച്ചതു കേൾക്കയാൽ 830

മനസിദശമുഖനുമുരുതാപവും ഭീതയും

മാനവും ഖേദവും നാണവും തേടിനാൻ

“ഇനിയൊരുവനിവനൊടു ജയിപ്പതിനില്ലമ-

റ്റിങ്ങനെ കണ്ടീല മറ്റു ഞാനാരെയും

ഇവരൊരുവരെതിരിടുകിലസുരസുരജാതിക-

ളെങ്ങുമേനിൽക്കുമാറില്ല ജഗത്ത്രയേ

അവർ പലരുമൊരു കപിയൊടേറ്റു മരിച്ചിത-

ങ്ങയ്യോ! സുകൃതം നശിച്ചിതുമാമകം”

പലവുമിതി കരുതിയൊരു പരവശത കൈക്കൊണ്ടു

പാരം തളർന്നൊരു താതനോടാദരാൽ 840

വിനയമൊടു തൊഴുതിളയമകനുമുരചെയ്തിതു

വീരപുംസാമിദം യോഗ്യമല്ലേതുമേ

അലമമലമിതറികിലനുചിതമഖില ഭൂഭൃതാ-

മാത്മഖേദം ധൈര്യശൌര്യതേജോഹരം

അരിവരനെ നിമിഷമിഹ കൊണ്ടുവരുവനെ”-

ന്നക്ഷകുമാരനും നിർഗ്ഗമിച്ചീടിനാൻ

കപിവരനുമതുപൊഴുതു തോരണമേറിനാൻ

കാണായിതക്ഷകുമാരനെസ്സന്നിധൌ

ശരനികരശകലിത ശരീരനായ് വന്നിതു

ശാഖാമൃഗാധിപൻ താനുമതുനേരം 850

മുനിവിനൊടു ഗഗനഭുവി നിന്നു താണാശു ത-

ന്മൂർദ്ധനി മുദ്ഗരം കൊണ്ടെറിഞ്ഞീടിനാൻ

ശക്തനാമക്ഷകുമാരൻ മനോഹരൻ

വിബുധകുലരിപു നിശിചരാധിപൻ രാവണൻ

വൃത്താന്തമാഹന്ത കേട്ടു ദുഃഖാർത്തനായ്

അമരപതിജിതമമിതബലസഹിതമാത്മജ-

മാത്മഖേദത്തോടണച്ചു ചൊല്ലീടിനാൻ

“പ്രിയതനയ! ശൃണുവചനമിഹ തവ സഹോദരൻ

പ്രേതാധിപാലയം പുക്കിതു കേട്ടീലേ 860

മമ സുതനെ രണശിരസി കൊന്ന കപീന്ദ്രനെ

മാർത്താണ്ഡജാലയത്തിന്നയച്ചീടുവാൻ

ത്വരിതമഹതുല ബലമോടു പോയീടുവൻ

ത്വൽ കനിഷ്ഠോദകം പിന്നെ നൽകീടുവൻ”

ഇതിജനകവചന മലിവോടു കേട്ടാദരാ

ലിന്ദ്രജിത്തും പറഞ്ഞീടിനാൻ തൽക്ഷണേ:

“ത്യജ മനസി ജനക! തവശോകം മഹാമതേ!

തീർത്തുകൊൾവൻ ഞാൻ പരിഭവമൊക്കവേ

മരണവിരഹിതനവനതിനില്ല സംശയം

മറ്റൊരുത്തൻ ബലാലത്ര വന്നീടുമോ! 870

ഭയമവനുമരണകൃതമില്ലെന്നു കാൺകിൽ ഞാൻ

ബ്രഹ്മാസ്ത്രമെയ്തു ബന്ധിച്ചു കൊണ്ടീടുവൻ

ഭുവനതലമഖിലമരവിന്ദോത്ഭവാദിയാം

പൂർവ്വദേവാരികൾ തന്നവരത്തിനാൽ

വലമഥനമപിയുധി ജയിച്ച നമ്മോടൊരു

വാനരൻ വന്നെതിരിട്ടതു മത്ഭുതം!

അതുകരുതുമളവിലിഹ നാണമാമെത്രയും

ഹന്തുമശക്യോപി ഞാനവിളംബിതം

കൃതിഭിരപി നികൃതിഭിരപി ഛത്മനാപി വാ

കൃച്ഛ്രേണ ഞാൻ ത്വൽ സമീപേ വരുത്തുവൻ 880

സപദി വിപദുപഗതമിഹ പ്രമദാകൃതം

സമ്പദ്വിനാശകരം പരം നിർണ്ണയം

സസുഖമിഹ നിവസ മയി ജീവതി ത്വം വൃഥാ

സന്താപമുണ്ടാക്കരുതു കരുതു മാം“

ഇതി ജനകനൊടു നയഹിതങ്ങൾ സൂചിപ്പിച്ചുട-

നിന്ദ്രജിത്തും പുറപ്പെട്ടു സന്നദ്ധനായ്

രഥകവചവിശിഖധനുരാദികൾ കൈക്കൊണ്ടു

രാമദൂതം ജേതുമാശു ചെന്നീടിനാൻ

ഗരുഡനിഭനഥ ഗഗനമുല്പതിച്ചീടിനാൻ

ഗർജ്ജനപൂർവ്വകം മാരുതി വീര്യവാൻ 890

ബഹുമതിയുമകതളിരിൽ വന്നു പരസ്പരം

ബാഹുബലവീര്യവേഗങ്ങൾ കാൺകയാൽ

പവനസുതശിരസി ശരമഞ്ചുകൊണ്ടെയ്തിതു

പാകാരിജിത്തായ പഞ്ചാസ്യവിക്രമൻ

അഥസപദി ഹൃദി വിശിഖമെട്ടു കൊണ്ടെയ്തു മ-

റ്റാറാറുബാണം പദങ്ങളിലും തദാ

ശിതവിശിഖമധികതരമൊന്നു വാൽ മേലെയ്തു

സിംഹനാദേന പ്രപഞ്ചം കുലുക്കിനാൻ

തദനു കപികുലതിലകനമ്പു കൊണ്ടാർത്തനായ്

സ്തംഭേന സൂതനെക്കൊന്നിതു സത്വരം 900

തുരഗയുതരഥവുമഥഝടിതി പൊടിയാക്കിനാൻ

ദൂരത്തു ചാടിനാൻ മേഘനിനാദനും

അപരമൊരു രഥ മധിക വിതതമുടനേറി വ-

ന്നസ്ത്രശസ്ത്രൌഘവരിഷം തുടങ്ങിനാൻ

രുഷിതമതി ദശവദനതനയ ശരപാതേന

രോമങ്ങൾ നന്നാലു കീറി കപീന്ദ്രനും

അതിനുമൊരുകെടുതിയവനില്ലെന്നു കാൺകയാ-

ലംഭോജസംഭവബാണമെയ്തീടിനാൻ

അനിലജനുമതിനെ ബഹുമതിയൊടുടനാദരി-

ച്ചാഹന്ത! മോഹിച്ചു വീണിതു ഭൂതലേ 910

ദശവദനസുതനനിലതനയനെ നിബന്ധിച്ചു

തൻപിതാവിൻ മുമ്പിൽ വച്ചു വണങ്ങിനാൻ

പവനജനു മനസിയൊരു പീഡയുണ്ടായീല

പണ്ടു ദേവന്മാർ കൊടുത്ത വരത്തിനാൽ

നളിനദലനേത്രനാം രാമൻ തിരുവടി

നാമാമൃതം ജപിച്ചീടും ജനം സദാ

അമലഹൃദി മധുമഥന ഭക്തിവിശുദ്ധരാ-

യജ്ഞാനകർമ്മകൃത ബന്ധനം ക്ഷണാൽ

സുചിരവിരചിതമപി വിമുച്യ ഹരിപദം

സുസ്ഥിരം പ്രാപിക്കുമില്ലൊരു സംശയം 920

രഘുതിലകചരണയുഗമകതളിരിൽ വച്ചൊരു

രാമദൂതന്നു ബന്ധം ഭവിച്ചീടുമോ?

മരണജനിമയ വികൃതി ബന്ധമില്ലാതോർക്കു

മറ്റുള്ള ബന്ധനം കൊണ്ടെന്തു സങ്കടം?

കപടമതികലിത കരചരണ വിവശത്വവും

കാട്ടിക്കിടന്നു കൊടുത്തോരനന്തരം

പലരുമതികുതുകമൊടു നിശിചരണമണഞ്ഞുടൻ

പാശഖണ്ഡേന ബന്ധിച്ചതു കാരണം

ബലമിയലുമമരരിപു കെട്ടിക്കിടന്നെഴും

ബ്രഹ്മാസ്ത്ര ബന്ധനം വേർപെട്ടിതപ്പോഴേ 930

വ്യഥയുമവനകതളിരിലില്ലയെന്നാകിലും

ബദ്ധനെന്നുള്ള ഭാവം കളഞ്ഞീലവൻ

നിശിചരരെടുത്തു കൊണ്ടാർത്തു പോകും വിധൌ

നിശ്ചലനായ്ക്കിടന്നാൻ കാര്യഗൌരവാൽ

ഹനുമാന്‍ രാവണസഭയില്‍

അനിലജനെ നിശിചരകുലാധിപൻ മുമ്പിൽ വ-

ച്ചാദിതേയാധിപാരാതി ചൊല്ലീടിനാൻ

“അമിത നിശിചരവരരെ രണശിരസി കൊന്നവ-

നാശു വിരിഞ്ചാസ്ത്ര ബദ്ധനായീടിനാൻ

ജനക! തവ മനസി സചിവ്ന്മാരുമായിനി-

ച്ചെമ്മേ വിചാര്യ കാര്യം നീ വിധീയതാം 940

പ്ലവഗകുലവരനറിക സാമാന്യനല്ലിവൻ

പ്രത്യർത്ഥി വർഗ്ഗത്തിനെല്ലാമൊരന്തകൻ.

ramayanaparayanam