ജി.എല്‍. അനില്‍ നാഥ്
ആത്മീയാനുഭൂതിയുടെ വെളിച്ചം വീശി രാമായണ മാസാരംഭം. മണ്ണില്‍ നിന്ന് മാഞ്ഞു പോയാലും മനസ്സില്‍ നിന്ന് മായാത്ത പൂര്‍വ്വികര്‍ക്ക് എള്ളും പൂവും ചന്ദനവും നീരും ചേര്‍ത്ത് ഊട്ടി അവരുടെ ആത്മശാന്തിക്കായി പിന്‍തലമുറ അര്‍പ്പിക്കുന്ന പിതൃതര്‍പ്പണ ചടങ്ങും തിങ്കളാഴ്ചയാണ്. കര്‍ക്കിടക വാവുബലി മാസാദ്യം എത്തുന്നുവെന്നുള്ളതാണ് ഇത്തവണത്തെ പ്രത്യേകത.
ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയായ ഇന്ന് സന്ധ്യയ്ക്ക് ഉമ്മറത്ത് ഒരുക്കുന്ന നിലവിളക്കിന് മുന്നില്‍ രാമായണം വായന തുടങ്ങുന്നതോടെയാണ് രാമായണ മാസാചരണത്തിന് തുടക്കമാവുക. മിക്ക ക്ഷേത്രങ്ങളിലും രാമായണ പാരായണവും വിശേഷാല്‍ കര്‍ക്കിടമാസ പൂജകളും നടക്കും.
വ്രതാനുഷ്ടാനങ്ങള്‍ക്ക് പ്രാധാന്യമുള്ള കര്‍ക്കിടക മാസത്തില്‍ എല്ലാ ആരാധനകള്‍ക്കും എന്ത് വഴിപാട് കഴിച്ചാലും ഇരട്ടിഫലം എന്നതാണ് വയ്പ്. സര്‍വ്വ ചരാചരങ്ങളേയും സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും നര്‍മയുടെ നേര്‍വഴികളിലൂടെ നടത്താന്‍ - പഞ്ഞമാസം - എന്ന് വിളിപ്പേരുള്ള കര്‍ക്കിടകത്തിനുണ്ട്. ആചാരങ്ങള്‍ക്കും അനുഷ്ടാനങ്ങള്‍ക്കും വളരെയധികം പ്രാധാന്യം കൊടുക്കുന്നവര്‍ ക്ഷേത്ര ദര്‍ശനം വഴിപാടുകള്‍ എന്നിവക്കൊക്കെ കൂടുതല്‍ മുന്‍തൂക്കം നല്‍കി വരുന്നതും കര്‍ക്കിടക മാസത്തിലാണ്. ശുദ്ധമാക്കിയ വീടുകളില്‍ ഭഗവതിക്ക് പ്രത്യേകം കുടിവച്ച് വിളക്ക് വയ്ക്കുന്ന ചടങ്ങാണ് പ്രാധാന്യത്തോടെ നടന്നു വരിക.
ഒരാള്‍ വായിക്കുകയും മറ്റുള്ളവര്‍ മൗനമായി ഏറ്റുപറയുകയും ചെയ്തിരുന്ന രാമായണ പാരായണം ഇപ്പോള്‍ ചില സംഘടനകള്‍ പോലും നടത്തിവരുന്നു. കര്‍ക്കിടകത്തിന്റെ കറുത്ത സന്ധ്യകള്‍ രാമായണ ശീലുകളാല്‍ മുഖരിതമാവുമ്പോള്‍ ക്ളേശങ്ങള്‍ വിട്ടൊഴിയുമെന്നാണ് വിശ്വാസം. മനുഷ്യമനസ്സുകളിലെ ദുഷ്ചിന്തകളും ദുഷ്‌പ്രേരണകളുമകറ്റി മനസ്സിനെ പക്വതപ്പെടുത്താനും ആത്മാവ് ശുദ്ധീകരിക്കാനും രാമായണ പാരായണം നിമിത്തമാവുന്നു.
രാമായണം ഈ മാസം മുഴുവന്‍ കൊണ്ട് വായിച്ചു തീര്‍ത്താല്‍ വീടുകളിലെ സൗഖ്യം, ഉന്നതി എന്നിവ വര്‍ദ്ധിക്കുമെന്ന വിശ്വാസത്തിലധിഷ്ഠിതമായാണ് രാമായണ പാരായണ രംഗത്ത് മലയാളികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നത്.