തൊഴുവന്‍കോട് ശ്രീമഹാചാമുണ്ഡേശ്വരീ ക്ഷേത്രം: മഹാത്മ്യം; ഐതിഹ്യം; വഴിപാടുകള്‍

തിരുവനന്തപുരം ജില്ലയിലെ നഗരാതിര്‍ത്തിയില്‍ വടക്ക്-കിഴക്കുമാറിയുള്ള പുരാതനമായ ശ്രീ മഹാചാമുണ്ഡിദേവി ക്ഷേത്രമാണ് തൊഴുവന്‍കോട്. വട്ടിയൂര്‍ക്കാവിനോട് ചേര്‍ന്നുള്ള ശാലീനസുന്ദരമായ പ്രദേശമാണ് തൊഴുവന്‍കോട്. ഒരു കാലത്ത് നിബിഡ വൃക്ഷങ്ങള്‍ നിറഞ്ഞു നിന്നിരുന്ന ഈ സ്ഥലം തൊഴുവന്‍കാട് എന്നാണ് അറിയപ്പെട്ടിരുന്നത്. പരാശക്തിയായ ചാമുണ്ഡിദേവി ഇവിടെ കുടികൊണ്ട് കഴിഞ്ഞപ്പോഴാണ് ഈ ദിവ്യസ്ഥാനം തൊഴുവന്‍കോട് എന്നായി മാറിയത്.

author-image
Web Desk
New Update
തൊഴുവന്‍കോട് ശ്രീമഹാചാമുണ്ഡേശ്വരീ ക്ഷേത്രം: മഹാത്മ്യം; ഐതിഹ്യം; വഴിപാടുകള്‍

 

തിരുവനന്തപുരം ജില്ലയിലെ നഗരാതിര്‍ത്തിയില്‍ വടക്ക്-കിഴക്കുമാറിയുള്ള പുരാതനമായ ശ്രീ മഹാചാമുണ്ഡിദേവി ക്ഷേത്രമാണ് തൊഴുവന്‍കോട്. വട്ടിയൂര്‍ക്കാവിനോട് ചേര്‍ന്നുള്ള ശാലീനസുന്ദരമായ പ്രദേശമാണ് തൊഴുവന്‍കോട്. ഒരു കാലത്ത് നിബിഡ വൃക്ഷങ്ങള്‍ നിറഞ്ഞു നിന്നിരുന്ന ഈ സ്ഥലം തൊഴുവന്‍കാട് എന്നാണ് അറിയപ്പെട്ടിരുന്നത്. പരാശക്തിയായ ചാമുണ്ഡിദേവി ഇവിടെ കുടികൊണ്ട് കഴിഞ്ഞപ്പോഴാണ് ഈ ദിവ്യസ്ഥാനം തൊഴുവന്‍കോട് എന്നായി മാറിയത്.

തിരുവിതാംകൂര്‍ രാജകുടുംബവും എട്ടുവീട്ടില്‍ പിള്ളമാരും അമ്മയുടെ ഭക്തനും കളരി ആശാനുമായ മേക്കാട് പണിക്കരുമായും ബന്ധപ്പെട്ടതാണ് ക്ഷേത്രത്തിന്റെ ഐതിഹ്യം. എട്ടുവീട്ടില്‍ പിള്ളമാരില്‍പെട്ട കഴക്കൂട്ടത്ത് പിള്ളയുടെ ആശ്രിതനായിരുന്നു കളരിപണിക്കര്‍. അദ്ദേഹം ആരാധിച്ചിരുന്ന വിഗ്രഹമായിരുന്നു ചാമുണ്ഡേശ്വരിയുടേത്. കഴക്കൂട്ടത്ത് പിള്ളയെ വകവരുത്താനുള്ള ശ്രമം ദേവിയുടെ ശക്തികൊണ്ട് നടക്കാതെ വന്നപ്പോള്‍ പ്രാര്‍ത്ഥനയുടെ വഴിതേടി. പ്രാര്‍ത്ഥനയുടെ ഫലമായി ത്രിമൂര്‍ത്തികള്‍ പ്രതൃക്ഷപ്പെട്ടു. അവരുടെ ആവശ്യപ്രകാരം പിള്ളയുടെ ഭവനത്തില്‍ നിന്നും ദേവി അകന്നുപോവുകയും ത്രിമൂര്‍ത്തികളാല്‍ കാട്ടില്‍ കൂടിയിരുത്തപ്പെടുകയും ചെയ്തു. അങ്ങനെയാണ് തൊഴുവന്‍കോട്ടെ പ്രതിഷ്ഠയ്ക്ക് വഴിയായതെന്നാണ് ഐതിഹ്യം. പരമഭക്തനായ പണിക്കര്‍ പിന്നീടുള്ള കാലം അമ്മയെ പൂജിച്ച് കഴിയുകയും ഒടുവില്‍ യോഗീശ്വരനായി മാറുകയും ചെയ്തു.

മാര്‍ത്താണ്ഡവര്‍മ്മയുടെ ആരാധനാമൂര്‍ത്തിയായ ദേവിയെ കാണാന്‍ മഹാരാജാവ് മാസത്തിലൊരിക്കല്‍ ക്ഷേത്രത്തില്‍ എത്തുമായിരുന്നു.

നഗരത്തില്‍ നിന്നും വരുന്നവര്‍ പടിഞ്ഞാറേ നട വഴിയാണ് അമ്പലത്തില്‍ പ്രവേശിക്കുക. ക്ഷേത്രത്തോട് അടുക്കുന്തോറും വിസ്മയാവഹമായ കാഴ്ചകളാണ് ഭക്തരെ കാത്തിരിക്കുന്നത്. വര്‍ണപ്രഭയില്‍ തെളിയുന്ന ബിംബങ്ങള്‍, വലിയ ഗോപുരങ്ങള്‍, മതിലുകള്‍ പോലും ആകര്‍ഷകം. അതിലൊന്നില്‍ ഗീതോപദേശം ചെയ്യുന്ന ഭഗവാന്റെയും അര്‍ജ്ജുനന്റേയും ചിത്രം. കടഞ്ഞെടുത്ത ചന്ദനത്തടിപോലെ മതിലില്‍ പറ്റിപിടിച്ചു വളരുന്ന വടവൃക്ഷത്തിന്റെ വേരുകള്‍ ആരെയും ആകര്‍ഷിക്കും. ശില്പചാതുര്യം വിളങ്ങുന്ന തൂണുകള്‍, കോവില്‍ മണ്ഡപങ്ങള്‍, ഭക്തിഭാവം തുളുമ്പുന്ന ബിംബങ്ങള്‍ എന്നിവയാല്‍ ഭക്തരെ ആത്മീയ നിര്‍വൃതിയില്‍ ആറാടിക്കും തൊഴുവന്‍കോട് അമ്പലം.

ചാമുണ്ഡേശ്വരി, മോഹിനിയക്ഷിയമ്മ എന്നീ രണ്ട് രണ്ട് പ്രധാന ദേവതകളാണുള്ളത്. കൂടാതെ, ഗണപതി, യോഗീശ്വരന്‍. വീരഭദ്രന്‍, ഭൈരവന്‍, കരിങ്കാളി, ദേവി, തമ്പുരാന്‍, ഗന്ധര്‍വന്‍, യക്ഷി അമ്മ, നാഗര്‍, മറുത, ഭുവനേശ്വരി, ദുര്‍ഗ, ബ്രഹ്‌മരക്ഷസ് കൂടാതെ നവഗ്രഹ പ്രതിഷ്ഠയും ഗന്ധര്‍വ്വനും കന്നിച്ചാവും ഉപദേവന്മാരായിട്ടുണ്ട്.

രാവിലെ അഞ്ചരയ്ക്ക് നടതുറന്നാല്‍ ഉച്ചയ്ക്ക് പന്ത്രണ്ട് മണിവരെയും വൈകിട്ട് നാലരയ്ക്ക് തുറന്നാല്‍ എട്ട് മണിവരെയും ദര്‍ശനമുണ്ടാകും.

ശത്രുസംഹാരാര്‍ച്ചനയും സഹസ്രനാമാര്‍ച്ചനയും നവഗ്രഹാര്‍ച്ചനയും പ്രധാന വഴിപാടുകളാണ്.

ഗണപതിക്കും നാഗര്‍ക്കും പ്രത്യേകം അര്‍ച്ചനയുണ്ട്. മംഗല്യപുഷ്പാര്‍ച്ചനയും പൊങ്കാല നിവേദ്യവുമുണ്ട്. അതിന് പുറമെ കോഴിയും ആടും പശുകുട്ടികളും നേര്‍ച്ചയായി ക്ഷേത്രത്തില്‍ സ്വീകരിക്കും.

പ്രതിഷ്ഠാ വാര്‍ഷികത്തോടനുബന്ധിച്ചുള്ള ക്ഷേത്രത്തിലെ ഉത്സവം പ്രസിദ്ധമാണ്. കുംഭമാസത്തിലെ കാര്‍ത്തികയ്ക്കാണ് പതിനൊന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഈ മഹോത്സവം. ഉത്സവകാലത്ത് പകല്‍ സമയത്ത് നട അടയ്ക്കില്ല. ഈ ദിവസങ്ങളിലെല്ലാം പൊങ്കാലയും അന്നദാനവുമുണ്ട്.

അവസാന ദിവസം ഉച്ചയ്ക്കാണ് തിരുപൊങ്കാല മഹോത്സവം. ഉത്സവത്തോടനുബന്ധിച്ച് താലപ്പൊലിയും ഉരുള്‍ വഴിപാടും ഉണ്ടായിരിക്കും. താലപ്പൊലി നടക്കുന്ന സമയത്ത് ക്ഷേത്രത്തിനകത്ത് പുരുഷന്‍മാര്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല. ഉത്സവത്തിന്റെ സമാപന ദിവസം. നടക്കുന്ന ഹാരാര്‍പ്പണത്തിന് അഭൂതപൂര്‍വ്വമായ തിരക്കാണ്. ആരെയും അതിശയിപ്പിക്കും വിധം ബൃഹത്തായ രണ്ട് പനിനീര്‍ ഹാരങ്ങള്‍ മധുരയില്‍ നിന്നും രണ്ട് ലോറികളിലായിട്ടാണ് ഇവിടെ കൊണ്ടുവരുന്നത്. ഹാരഘോഷയാത്രയ്ക്ക് നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെയും താലപ്പൊലി, മുത്തുക്കുട, ബാന്റ്മേളം, നെയ്യാണ്ടിമേളം, പുലിക്കളി, കോല്‍ക്കളി, മയില്‍ നൃത്തം എന്നിവയുടെയും അകമ്പടിയുണ്ടാകും. അവിടെ നിന്നും ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരവാതിലിലൂടെ അകത്ത് പ്രവേശിച്ച് ശ്രീകോവിലിന് പ്രദക്ഷിണം വച്ച് അമ്മയേയും കരിങ്കാളി ദേവിയേയും ഹാരം അണിയിക്കുന്നു. ഉച്ചയ്ക്ക് ശേഷമുള്ള പൂജ കഴിഞ്ഞ് രാത്രി ഗുരുതിയോടെ നടയടക്കും.

 

kerala temple