തിന്മയുടെ മേൽ നന്മയുടെ വിജയം പ്രതിഫലിപ്പിക്കുന്നതാണ് നീരേറ്റുപുറം ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ കാർത്തിക സ്തംഭം കത്തിക്കുന്ന ചടങ്ങ്. താമസിക ഭാവങ്ങളെ ഉന്മൂലനം ചെയ്തു സാത്വിക സങ്കല്പങ്ങൾ ആധിപത്യം സ്ഥാപിക്കുമ്പോൾ മനുഷ്യ മനസ്സുകളിൽ നന്മയുടെ വെളിച്ചം നിറയും.
വൃശ്ചികത്തിലെ തൃക്കാർത്തിക ദിവസം ക്ഷേത്രത്തിൽ കാർത്തിക സ്തംഭം കൊളുത്തുമ്പോൾ ധര്മത്തിന്റെയും നന്മയുടെയും സത്യത്തിന്റെയും വെളിച്ചം മനസ്സിലേറ്റി ലക്ഷോപലക്ഷം ഭക്തർ ചക്കുളത്തമ്മയെ വണങ്ങുന്നു. ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം പണ്ട് ഘോര വനമായിരുന്നു.ഭൂതപ്രേത പിശാചുക്കളെ അകറ്റുകയെന്ന ലക്ഷ്യത്തോടെ ഇവിടെ പാർത്തിരുന്ന വേടന്മാർ രാത്രികാലങ്ങളിൽ മരക്കൊമ്പുകളിൽ ഓലയും വഴക്കച്ചിയും മറ്റും കെട്ടിവച്ചും തീകൊളുത്തുക പതിവായിരുന്നു.അഗ്നി അമരുന്നതോടെ സമസ്ത ദോഷങ്ങളും ഭസ്മീകരിക്കപ്പെടുന്നു എന്ന് അവർ വിശ്വസിച്ചിരുന്നു.സ്തംഭം കത്തിയമരുമ്പോൾ അതിനുചുറ്റും നിന്ന് വേടന്മാർ ആനന്ദ നൃത്തം ചവിട്ടിയിരുന്നു.തിന്മയുടെ പ്രതീകമായാണ് കാർത്തിക സ്തംഭം ഒരുക്കുന്നത്.ദോഷപരിഹാര കർമങ്ങളുടെ ഭാഗമായി ദുർബാധകളെ കാർത്തിക സ്തംഭത്തിലേക്കു ആവാഹിക്കാറുണ്ട്.