ഭർത്താവ് ശ്രീവത്സന്‍ മേനോന് പിറന്നാള്‍ സമ്മാനമായി ജീപ്പിന്റെ പ്രീമിയം എസ്.യു.വി. സമ്മാനിച്ച് നടി ശ്വേതാ മേനോന്‍. ജീപ്പ് മെറിഡിയന്‍ നിരയിലെ ഏറ്റവും ഉയര്‍ന്ന വകഭേദമായ ലിമിറ്റഡ് ഓപ്ഷനാണ് ശ്വേതാ മേനോന്‍ ഭര്‍ത്താവിന് സമ്മാനമായി നല്‍കിയത്. 32.40 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. കൊച്ചിയിലെ ജീപ്പ് ഡീലര്‍ഷിപ്പായ പിനാക്കിള്‍ ജീപ്പില്‍ ഒരുമിച്ചെത്തിയാണ് ഇരുവരും പുതിയ വാഹനം സ്വന്തമാക്കിയത്.
പുതിയ വാഹനം സ്വന്തമാക്കിയതിന്റെ സന്തോഷം ശ്വേത മേനോന്‍ തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ജീപ്പ് മെറിഡിയന്റെ സിഗ്നേച്ചര്‍ കളറായ വെല്‍വെറ്റ് റെഡ് ഫിനീഷിങ്ങില്‍ ഒരുങ്ങിയിട്ടുള്ള വാഹനമാണ് നടി തിരഞ്ഞെടുത്തത്. മെയ് മാസം അവസാനത്തോടെയാണ് ജീപ്പിന്റെ പ്രീമിയം എസ്.യു.വിയായ മെറിഡിയന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. രണ്ട് വേരിയന്റുകളില്‍ ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലാണ് മെറിഡിയന്‍ എത്തിയിരിക്കുന്നത്.
ഇന്ത്യയിലെ പ്രീമിയം എസ്.യു.വികളിലെ ഗ്ലോബല്‍ ഐക്കണ്‍ ആകുകയെന്ന ലക്ഷ്യത്തോടെയാണ് മെറിഡിയന്റെ പിറവി. കോംപസിന്റെ ഡി.എന്‍.എയിലാണ് ഈ എസ്.യു.വിയും ഒരുങ്ങിയിട്ടുള്ളത്. ജീപ്പ് സിഗ്‌നേച്ചര്‍ ഡിസൈനായ ഏഴ് സ്ലോട്ട് ഗ്രില്ല്, ബൈ-ഫങ്ഷന്‍ എല്‍.ഇ.ഡി. പ്രോജക്ടര്‍ ഹെഡ്ലാമ്പ്, റിഫ്ളക്ടര്‍, ഡി.ആര്‍.എല്‍, ഇന്റിക്കേറ്റര്‍ എന്നിവ അടങ്ങിയ ഹെഡ്ലാമ്പ് ക്ലെസ്റ്റര്‍, ബമ്പറില്‍ രണ്ടിടങ്ങളിലായി നല്‍കിയിട്ടുള്ള ക്രോമിയം സ്ട്രിപ്പ് എന്നിവയാണ് മുന്‍വശം അലങ്കരിക്കുന്നത്.
മൂന്ന് നിരയിലായി ഏഴ് യാത്രക്കാരെ ഉള്‍ക്കൊള്ളുന്നതിനൊപ്പം ഏറ്റവും മികച്ച ഫീച്ചറുകളും ഒരുക്കിയാണ് മെറിഡിയന്‍ എത്തിയിട്ടുള്ളത്. തുകലില്‍ പൊതിഞ്ഞ സീറ്റുകളും ഡാഷ്ബോര്‍ഡുമാണ് കാഴ്ചയില്‍ അകത്തളത്തെ സ്റ്റൈലിഷാക്കുന്നത്. എന്നാല്‍, 10.1 ഇഞ്ച് വലിപ്പമുള്ള ഫ്ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആല്‍ഫൈന്‍ സൗണ്ടി സിസ്റ്റം, 10.25 ഇഞ്ച് വലിപ്പമുള്ള ഡ്രൈവര്‍ ഇന്‍ഫോര്‍മേഷന്‍ ഡിസ്പ്ലേ തുടങ്ങിയവയാണ് മെറിഡിയന്റെ സാങ്കേതിക മികവ് തെളിയിക്കുന്ന ഘടകങ്ങള്‍.
2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് മെറിഡിയന്റ് ഹൃദയം. ഇത് 170 ബി.എച്ച്.പി. പവറും 350 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍, ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക്ക് എന്നിവയാണ് ട്രാന്‍സ്മിഷന്‍. നാല് ഡ്രൈവ് മോഡുകള്‍ക്കൊപ്പം 4x4, 4x2 സംവിധാനങ്ങളും ഇതിലുണ്ട്. പരമാവധി വേഗം 198 കിലോമീറ്ററുള്ള ഈ എസ്.യു.വി. 10.8 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. നിരവധി സുരക്ഷ സംവിധാനങ്ങളും മെറിഡിയന് കൈമുതലായുണ്ട്.