തിരുവനന്തപുരം: കോവിഡ് ആക്രമണത്തിൽ വിപണി ആകെ സ്തംഭിച്ചു നിൽക്കുമ്പോൾ സംസ്ഥാനത്ത് പഴയ വാഹനങ്ങളുടെ കച്ചവടം തകൃതി. ലോക് ഡൗൺ ഏർപ്പെടുത്തിയതിനുശേഷമാണ് സെക്കൻഡ് ഹാൻഡ് വാഹനങ്ങളുടെ കച്ചവടം ശക്തമായത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇതുതന്നെയാണ് അവസ്ഥ. പൊതു ഗതാഗത സംവിധാനത്തിൽ വന്ന കുറവ് മൂലം ഉണ്ടായ യാത്രാ പ്രശ്നങ്ങളാണ് പഴയ വാഹന വിപണിക്ക് ഉണർവേകിയത്. വാഹനം ഇല്ലാത്ത ഒട്ടേറെ പേരാണ് പഴയവ കാണാൻ തിരക്ക് കൂട്ടുന്നത്. തീര പഴഞ്ചനായ വാഹനങ്ങൾ വഴിയിൽ കിടത്തുമെന്ന് ഭയന്ന് കൂടുതൽ മെച്ചപ്പെട്ട പഴയ വണ്ടികൾ വാങ്ങുന്നുമുണ്ട്.
ഇടയ്ക്ക് വർക്ക് ഷോപ്പുകൾ തുറന്നിട്ടില്ലാത്ത സമയത്തായിരുന്നു ഇത് കൂടുതൽ പ്രകടമായിരുന്നത്. കോവിഡ് വ്യാപകമാകുന്നതിനു തൊട്ടുമുമ്പുവരെ സെക്കൻഡ് ഹാൻഡ് വാഹനവിപണി സജീവമായിരുന്നില്ല. അന്ന് പുതിയ വാഹനങ്ങൾ ആണ് കൂടുതൽ വിറ്റഴിഞ്ഞിരുന്നത്. എന്നാൽ ലോക്ക് ഡൗൺ വന്നതോടെ ഇത് നേരെ മറിച്ചായി. പുതിയ വാഹനങ്ങളുടെ വിൽപ്പനയിൽ ഇടിവുണ്ടായി.
ഒരു ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള കാറുകൾക്കും ഇരുപത്തി അയ്യായിരം രൂപയ്ക്ക് താഴെ വിലയുള്ള ഇരുചക്രവാഹനങ്ങൾക്കുമാണ് കൂടുതൽ ഡിമാൻഡ്. ഉയർന്ന വിലയുള്ള സെക്കൻഡ് ഹാൻഡ് വാഹനങ്ങൾക്ക് ഇത്രത്തോളം ആവശ്യക്കാരില്ല. ഇരുചക്രവാഹനങ്ങളിൽ സ്ത്രീകൾ കൂടുതലായി ഉപയോഗിക്കുന്ന ഗിയർ ഇല്ലാത്ത വാഹനങ്ങൾക്കാണ് ഡിമാൻഡ് ഏറെ. 5000 രൂപയിൽ താഴെ വില വരുന്ന ബൈക്കുകൾക്ക് സൂപ്പർ കച്ചവടമാണ്.