ഇന്ത്യയിലെ മറ്റെല്ലാ വാഹന നിര്‍മാതാക്കളും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൈകൊടുത്തപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി ഏറ്റെടുക്കുന്ന ഹൈബ്രിഡ് എന്ന സാങ്കേതികവിദ്യയാണ്.റേഞ്ചും കൂടിയതും വില കുറഞ്ഞതുമായ കാറുകളും ചാർജിങ്ങിനുള്ള അടിസ്ഥാന സൗകര്യങ്ങളും ഉണ്ടാകുന്നതുവരെ ഹൈബ്രിഡാണ് വേണ്ടത് എന്നാണ് മാരുതി പറയുന്നത്.ഇതിന്റെ ആദ്യ പടിയായിരിക്കും ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ സ്വിഫ്റ്റ് ഹൈബ്രിഡ് സംവിധാനവുമായി എത്തുന്നത്.
ഇന്ത്യയിൽ ഏറ്റവുമധികം വിൽപനയുള്ള ഹാച്ച്ബാക്ക് സെഗ്‌മെന്റിലേക്കാണ് പുതിയ വാഹനം മാരുതി എത്തിക്കുക. 2024ൽ മാരുതി ഹാച്ച്ബാക്ക് സ്വിഫ്റ്റിന്റെ സ്ട്രോങ് ഹൈബ്രിഡ് പതിപ്പ് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലീറ്ററിന് ഏകദേശം 35 കിലോമീറ്ററിൽ അധികം ഇന്ധനക്ഷമത നൽകുന്ന എൻജിനുമായിട്ടായിരിക്കും പുതിയ കാർ എത്തുക. നിലവിലെ സ്വിഫ്റ്റില്‍ നിന്ന് ഏകദേശം ഒന്നു മുതൽ 1.5 ലക്ഷം രൂപ വരെ അധികം വില മാത്രമേ ഹൈബ്രിഡിനുണ്ടാകു എന്നാണ് പ്രതീക്ഷ.
മാരുതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സ്വിഫ്റ്റും ഡിസയറും പുതിയ സ്ട്രോങ് ഹൈബ്രിഡ് എൻജിനുമായി വിപണിയിലെത്തും. വൈഇഡി എന്ന കോഡ് നാമത്തിൽ വികസിപ്പിക്കുന്ന വാഹനത്തിന് 1.2 ലീറ്റർ മൂന്നു സിലിണ്ടർ എൻജിനാകും ഉപയോഗിക്കുക. ഏകദേശം 35 കിലോമീറ്റർ മുതൽ 40 കിലോമീറ്റർ വരെ വാഹനത്തിന് ഇന്ധനക്ഷമത ലഭിക്കുമെന്നുമാണ് കരുതുന്നത്.