ടാറ്റ നാനോ കാര്‍ ഉല്പാദനം നിര്‍ത്തുന്നു

ന്യുഡല്‍ഹി: ഇന്ത്യയിലെ ചെറുതും വിലക്കുറഞ്ഞതുമായ ടാറ്റ നാനോ കാര്‍ നിര്‍മ്മാണം നിലച്ചതായി റിപ്പോര്‍ട്ട്.

author-image
online desk
New Update
ടാറ്റ നാനോ കാര്‍ ഉല്പാദനം നിര്‍ത്തുന്നു

ന്യുഡല്‍ഹി: ഇന്ത്യയിലെ ചെറുതും വിലക്കുറഞ്ഞതുമായ ടാറ്റ നാനോ കാര്‍ നിര്‍മ്മാണം നിലച്ചതായി റിപ്പോര്‍ട്ട്. 2019ല്‍ ആകെ വിറ്റത് ഒരു നാനോ കാര്‍ മാത്രമാണെന്നും ഒരു നാനോ കാര്‍ പോലുംഈ വര്‍ഷം നിര്‍മ്മിച്ചിട്ടില്ലെന്നും ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാനോ കമ്പനി അടച്ചുപൂട്ടുകയാണെന്ന അഭ്യൂഹങ്ങള്‍ വ്യാപകമാണെങ്കിലും ഇതിനെക്കുറിച്ച് അന്തിമതീരുമാനം കമ്പനി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ബി എസ് 6 അനുസരിച്ചുള്ള പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിക്കാന്‍ നാനോയ്ക്ക് സാധിച്ചിട്ടില്ലെന്ന് ടാറ്റ നേരത്തെ വ്യക്തമാക്കിയിരുന്നു.

ടാറ്റ നാനോ ഈ വര്‍ഷം ഏറ്റവുമൊടുവില്‍ വിറ്റുപോയത് ഫെബ്രുവരി മാസത്തിലാണ്. ഒരുലക്ഷം രൂപയ്ക്ക് കാര്‍ എന്ന ആശയവുമായാണ് 2009ലെ ഓട്ടോ എക്‌സ്‌പോയില്‍ നാനോ അവതരിപ്പിച്ചത്. ടാറ്റ ഗ്രൂപ്പ് മേധാവിയായിരുന്ന രത്തന്‍ ടാറ്റയുടെ ഇഷ്ടപദ്ധതിയായിരുന്ന നാനോയ്ക്കു പ്രചരണത്തിലും വാര്‍ത്തകളിലും കിട്ടിയ സ്വീകാര്യത വില്‍പനയില്‍ ലഭിച്ചില്ല.

നിരവധി തവണ മോഡലില്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയെങ്കിലും വില്‍പനയില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കാനാകാതെ വന്നതോടെയാണ് നാനോയുടെ സാദ്ധ്യത മങ്ങിയത്. ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ കാറെന്ന് പ്രചാരണത്തില്‍ പിഴവ് പറ്റിയെന്നും നേരത്തെ രത്തന്‍ ടാറ്റ പറഞ്ഞിരുന്നു. പശ്ചിമ ബംഗാളില്‍ ആരംഭിച്ച കാര്‍ നിര്‍മ്മാണം കര്‍ഷക പ്രക്ഷോഭം നിമിത്തം ഗുജറാത്തിലേക്ക് മാറ്റിയിരുന്നു. അടുത്ത കാലത്ത് നാനോ കാറുകള്‍ക്ക് തീ പിടിക്കുന്നതായി പരാതിയും വന്‍ തോതില്‍ ഉയര്‍ന്നിരുന്നു. പുതിയ നിക്ഷേപകരെ കണ്ടെത്താന്‍ ശ്രമം നടത്തിയെങ്കിലും ബി എസ് 6 സുരക്ഷാ മാനദണ്ഡങ്ങള്‍ കൈവരിക്കാന്‍ ആവശ്യമായ നിക്ഷേപം സമാഹരിക്കാന്‍ ടാറ്റയ് ക്ക് സാധിച്ചില്ല.ഇതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.

tata motors sold only one nano car in 2019