ചെന്നൈ : കടുത്ത പ്രതിസന്ധി നേരിടുന്ന വാഹന വിപണിയിൽ കൂടുതൽ പ്രശ്നങ്ങൾ എടുത്തുകാട്ടി പ്രമുഖ വാഹന നിർമ്മാതാക്കളായ അശോക് ലെയ്‌ലാൻഡ് പ്ലാന്റുകൾ അടച്ചു.
പതിനാറ് ദിവസത്തേക്കാണ് അശോക് ലെയ്‌ലാൻഡ് ചെന്നൈ എന്നൂരിലെ പ്ലാന്റ് അടച്ചിടുന്നത്. ഹൊസൂരിലെ പ്ലാന്റ് അഞ്ച് ദിവസത്തേക്കാണ് കമ്പനി അടച്ചിടുന്നത്. രാജസ്ഥാനിലെ ആൽവാറിലെയും മഹാരാഷ്ട്രയിലെ ഭണ്ടാരയിലെയും പ്ലാന്റ് പത്ത് ദിവസത്തേക്കും ഉത്തരാഖണ്ഡിലെ പന്ത്നഗറിലെ പ്ലാന്റ് പതിനെട്ട് ദിവസത്തേക്കുമാണ് കമ്പനി അടച്ചിടുന്നത്.
ഉപഭോക്താക്കളിൽ നിന്നുള്ള കുറഞ്ഞ ആവശ്യകതയാണ് പ്ലാന്റ് അടച്ചിടുന്നതിലേക്ക് നയിച്ചതെന്ന് അശോക് ലെയ്‌ലാൻഡ് തിങ്കളാഴ്ച വ്യക്തമാക്കി. വിൽപ്പനയിലെ മാന്ദ്യതയെത്തുടർന്ന് മാരുതി സുസുക്കിയിലെയും ഹീറോ മോട്ടോകോർപ്പിന്റെയും പ്ലാന്റുകൾ സമാനമായ രീതിയിൽ അടച്ചിടേണ്ടി വന്നിട്ടുണ്ട്.