കൊറോണ വൈറസിന്റെ അനിയന്ത്രിതമായ വ്യാപനം മൂലം മെയ് അവസാനത്തോടെ മിക്ക വിമാനക്കമ്പനികളും വൻ നഷ്ടത്തിലേക്ക് കൂപ്പുകുത്തുമെന്ന് സെന്റർ ഫോർ ഏഷ്യ പസഫിക് ഏവിയേഷൻ (സിഎപിഎ)ന്റെ വിലയിരുത്തൽ. വിമാനക്കമ്പനികൾക്കുണ്ടാകുന്ന നഷ്ടം പരിമിതപ്പെടുത്താൻ സർക്കാരുകൾ ഒത്തുചേർന്ന് ഏകോപിപ്പിച്ച് തീരുമാനമെടുക്കേണ്ടതുണ്ടെന്നും സിഎപിഎ പറഞ്ഞു. കൊറോണ വൈറസിന്റെ വ്യാപനം മൂലം ഗവൺമെന്റുകൾ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനാൽ, പല വിമാനക്കമ്പനികളും ഇതിനകം തന്നെ ഭീമമായ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. ഏപ്രിൽ 15 വരെ ടൂറിസ്റ്റ് വിസ താൽക്കാലികമായി നിർത്തിവച്ച ഇന്ത്യൻ സർക്കാർ രാജ്യത്തിനകത്തും പുറത്തും യാത്ര പരിമിതപ്പെടുത്താൻ ജനങ്ങളോട് ആവശ്യപ്പെട്ടതും വിമാനക്കമ്പനികൾക്ക് തിരിച്ചടിയായി.
സമാനമായ നടപടികൾ നിരവധി രാജ്യങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ഖത്തർ, യുഎഇ എന്നിവയുൾപ്പെടെ മിഡിൽ ഈസ്റ്റിലെ പലരും വിമാന സർവീസുകളും നിർത്തിവച്ചിട്ടുണ്ട്. അതേസമയം ഇൻഡിഗോ, വിസ്താര, സ്‌പൈസ് ജെറ്റ് എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ വിമാനക്കമ്പനികൾക്കും ഇതിനകം തന്നെ ബുക്കിംഗിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. 50 വിമാനങ്ങൾ വരെ നിലംപരിശാകാമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.