കൊച്ചി: വാൾട്ട് ഡിസ്നിയുടെ ഇന്ത്യയിലെ പ്രസിഡന്റായി ഏഷ്യാനെറ്റിന്റെ മുൻ സിഇഒയും മലയാളിയുമായ കെ മാധവനെ തിരഞ്ഞെടുത്തു. വാൾട്ട് ഡിസ്നി ഇന്‍റർനാഷണൽ ഓപ്പറേഷൻസ് ചെയർമാൻ റെബേക്ക കാമ്പ്‌ബെൽ ആണ് പ്രഖ്യാപനം നടത്തിയത്.
2019 മുതൽ സ്റ്റാറിന്റെയും ഡിസ്നി ഇന്ത്യയുടെയും ടെലിവിഷൻ, സ്റ്റുഡിയോ ബിസിനസിന്റെ മേൽനോട്ടം വഹിക്കുന്ന കൺട്രി മാനേജരാണ് മാധവൻ. വാൾട്ട് ഡിസ്നിയുടെയും, വാൾട്ട് ഡിസ്നിയുടെ ഉടമസ്ഥതയിലുള്ള സ്റ്റാർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെയും പ്രസിഡന്റായാണ് അദ്ദേഹം ചുമതലയേൽക്കുക.
ഡിസ്നി, സ്റ്റാർ, ഹോട്ട്സ്റ്റാർ എന്നിവയിലൂടെയുള്ള വിനോദം, കായികം, പ്രാദേശിക ചാനലുകൾ, ഉപഭോക്തൃ ബിസിനസ് തുടങ്ങിവയുടെ പ്രവർത്തനങ്ങൾക്കെല്ലാം ഇനി മാധവനാണ് നേതൃത്വം നൽകുക.
മുംബൈ ആസ്ഥാനമായുള്ള സ്റ്റാർ ഇന്ത്യയ്ക്ക് എട്ട് ഭാഷകളിലായി 58 ചാനലുകളാണുള്ളത്. ചാനൽ വിതരണം, പരസ്യം എന്നിവയുടെ മേൽനോട്ടം, എട്ട് ഭാഷകളിലുള്ള ഫിക്ഷൻ, നോൺ ഫിക്ഷൻ, സ്പോർട്സ്, സിനിമകൾ എന്നിങ്ങനെ വിപുലമായ ഉള്ളടക്കം സൃഷ്ടിക്കുന്നതിന്‍റെ ചുമതലകളും അദ്ദേഹം വഹിക്കേണ്ടതുണ്ട്.
ഡിസ്നിയിലുടനീളമുള്ള സഹപ്രവർത്തകരുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും ബിസിനസ് മുന്നോട്ട് കൊണ്ടുപോകാൻ പ്രതിജ്ഞാബദ്ധനാണെന്നും മാധവൻ പറഞ്ഞു.