തലസ്ഥാനത്ത് താമര വിരിയിച്ച് 'ഒ ബൈ താമര' തുറന്നു

തിരുവനന്തപുരം : ആതിഥേയ മേഖലയിലെ പരിചയസമ്പത്തുമായി പ്രമുഖ ഹോട്ടല്‍ ശൃംഖലയായ താമര ലീഷര്‍ എക്‌സ്പീരിയന്‍സസ് പ്രൈവറ്റ് ലിമിറ്റഡ് ആക്കുളത്ത് പഞ്ചനക്ഷത്ര ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു.

author-image
online desk
New Update
തലസ്ഥാനത്ത് താമര വിരിയിച്ച് 'ഒ ബൈ താമര' തുറന്നു

തിരുവനന്തപുരം : ആതിഥേയ മേഖലയിലെ പരിചയസമ്പത്തുമായി പ്രമുഖ ഹോട്ടല്‍ ശൃംഖലയായ താമര ലീഷര്‍ എക്‌സ്പീരിയന്‍സസ് പ്രൈവറ്റ് ലിമിറ്റഡ് ആക്കുളത്ത് പഞ്ചനക്ഷത്ര ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു. കൊടൈക്കനാല്‍, കൂര്‍ഗ്, ബംഗളുരു എന്നിവിടങ്ങളില്‍ ഇവരുടെ ഹോട്ടലുകളുണ്ട്. എല്ലാവിധ ആഡംബര സജ്ജീകരണങ്ങളുമായാണ് തിരുവനന്തപുരത്തെ ഏറ്റവും വലിയ ഹോട്ടല്‍ കണ്‍വെന്‍ഷന്‍ സെന്ററുമായി ആക്കുളത്തെ 'ഒ ബൈ താമര' എന്ന ഹോട്ടല്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്.

താമര ബ്രാന്‍ഡിലെ ഹോട്ടല്‍ മുറികളുടെ എണ്ണം 2025 ഓടെ ആഗോളാടിസ്ഥാനത്തില്‍ 1,000 തികയ്ക്കുകയെന്നതാണ് ലക്ഷ്യമെന്ന് താമര ലീഷര്‍ എക്‌സ്പീരിയന്‍സസ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒയും ഡയറക്ടറുമായ ശ്രുതി ഷിബുലാല്‍ പറഞ്ഞു. തിരുവനന്തപുരത്തിന് പിന്നാലെ ആലപ്പുഴ, ഗുരുവായൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലും പദ്ധതികള്‍ വിഭാവനം ചെയ്യുന്നു. തിരുവനന്തപുരത്തെ ഹോട്ടലില്‍ 152 മുറികളാണുള്ളത്. കമ്പനിയുടെ മൂന്നു വിഭാഗം ഹോട്ടലുകളില്‍ 'ഒ ബൈ താമര' വിഭാഗത്തിലെ ആദ്യ ഹോട്ടലാണ് ഇവിടെ ആരംഭിച്ചതെന്ന് വാര്‍ത്ത സമ്മേളനത്തില്‍ ശ്രുതി പറഞ്ഞു.

വിനോദസഞ്ചാര, വിവരസാങ്കേതിക മേഖലകളിലെ നിര്‍ണ്ണായക വളര്‍ച്ച കണക്കിലെടുത്താണ് കേരളത്തിനു പ്രാമുഖ്യം നല്‍കുന്നത.് ഉത്തരവാദിത്ത ആതിഥേയത്വമാണ് കേരളത്തില്‍ 300 കോടി രൂപ നിക്ഷേപം നടത്തുന്ന താമര ഗ്രൂപ്പിന്റെ അടിത്തറ. കോര്‍പ്പറേറ്റ് ഭരണം, തൊഴില്‍ നൈതികത, സുസ്ഥിര സമ്പ്രദായങ്ങള്‍, അതിഥികളുടെ സന്തോഷം എന്നിവയിലധിഷ്ഠിതമായതും ഉയര്‍ന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്നതുമായ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് രൂപീകരിക്കുകയാണ് ഉദ്ദേശ്യമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

നിര്‍മ്മാണത്തിന്റെ ആദ്യഘട്ടം മുതല്‍ ഹരിതചട്ടങ്ങള്‍ സൂക്ഷ്മമായി പാലിച്ചിട്ടുണ്ട്. സംയോജിത വാസസ്ഥല മൂല്യനിര്‍ണയത്തിനുള്ള ദേശീയ മാനദണ്ഡമായ 'ഗൃഹ' (ഗ്രീന്‍ റേറ്റിംഗ് ഫോര്‍ ഇന്റഗ്രേറ്റഡ് ഹാബിറ്റാറ്റ് അസസ്‌മെന്റ്) സര്‍ട്ടിഫിക്കേഷന്‍ ഉടന്‍ ലഭിക്കും. 10,000 ചതുരശ്രയടിയിലാണ് തലസ്ഥാനത്തെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്റര്‍ സജ്ജമാക്കിയിരിക്കുന്നത്.

മുഴുവന്‍ സമയ റൂം സര്‍വീസിനു പുറമേ 'ഒ ബൈ താമര'യില്‍ നാല് ആഡംബര ഭക്ഷണശാലകളുമുണ്ട്. ദിവസം മുഴുവന്‍ ഭക്ഷണം ലഭിക്കുന്ന 'ഒ കഫേ'യും ലോബി പേസ്ട്രി ഷോപ്പായ 'എല്‍ബിവി'യും പ്രവര്‍ത്തനമാരംഭിച്ചു. റൂഫ് ടോപ് ബാറും ഗ്രില്ലും അടങ്ങുന്ന 'ടേക്ക് ഓഫ്', 'സ്‌പോര്‍ട്‌സ് ബാര്‍' എന്നിവ ഉടന്‍ പ്രവര്‍ത്തനക്ഷമമാകും.

അഞ്ച് ട്രീറ്റ്‌മെന്റ് റൂമുകളോടുകൂടിയ സ്പാ, സ്റ്റീം, സോണ, ജകൂസി സൗകര്യങ്ങളും ഉണ്ട്. അത്യാധുനിക ജിംനേഷ്യം, ഫിറ്റ്‌നസ് സെന്റര്‍, ഇന്‍ഫിനിറ്റി പൂള്‍ എന്നിവയാണ് മറ്റു ആകര്‍ഷണങ്ങള്‍. പ്രാദേശിക സമൂഹത്തോടുള്ള ഉത്തരവാദിത്തം എന്ന താമര ഗ്രൂപ്പിന്റെ നയം മുന്‍നിര്‍ത്തി പ്രദേശത്തുള്ളവര്‍ക്കും ഇവിടെ ജോലി നല്‍കിയിട്ടുണ്ടെന്ന് ശ്രുതി അറിയിച്ചു. താമര ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് സെയില്‍സ്-മാര്‍ക്കറ്റിംഗ് മേധാവി ശരത് ശങ്കറും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

o by tamara