By online desk .22 11 2020
തൃശ്ശൂര്‍; തൃശൂരിൽ വ്യാജ സിം ഉപയോഗിച്ച് 44 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. പുതുക്കാട് പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ 44 ലക്ഷം രൂപയാണ് വ്യാജ സിം ഉപയോഗിച്ച് തട്ടിയത്. സംഭവത്തിൽ പോലീസ് അന്വേഷണമാരംഭിച്ചു.
ഒക്ടോബർ 30നാണു സംഭവം. വൈകുന്നേരം അഞ്ചു മണിയോടെ ധനകാര്യ സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച മാനേജരുടെ ഫോണിൽ സിം കാർഡ് നോട്ട് രജിസ്റ്റർഡ് എന്ന് കാണിച്ചു. നെറ്റ്വർക്ക് പ്രശ്നമായിരിക്കുമെന്ന് കരുതി മാനേജർ ശനിയാഴ്ച രാവിലെ കസ്റ്റമർ കെയർ ഓഫിസിൽ നേരിട്ടെത്തിയപ്പോളാണ് തട്ടിപ്പിനെ കുറിച്ച് അറിയുന്നത്.
സ്വകാര്യ കമ്പനിയുടെ പുതുക്കാട് എസ്ബിഐ, സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖകളിലെ അക്കൗണ്ടുകളിൽ നിന്നും 44 ലക്ഷം രൂപ നഷ്ടമായതായി പി[പിന്നീട് കണ്ടെത്തി. ഡൽഹി, ഝാർഖണ്ട്, അസം എന്നിവിടങ്ങളിലെ ഐസിഐസിഐ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം നഷ്ടമായതെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ നിന്ന് കണ്ടെത്തിയത്. പണം തട്ടാനായി വർച്വൽ സിം ആണ് ഉപയോഗിച്ചത്. വ്യാജ സിം നിർമ്മിച്ച് ഒടിപി നമ്പർ ശേഖരിച്ചാണ് സംഘം പണം തട്ടിയത്. ഈ അക്കൗണ്ടുകൾ കേന്ദ്രികരിച്ച് പോലീസ് അന്വേഷണമാരംഭിച്ചു.