By sisira.24 03 2021
കാക്കനാട്(കൊച്ചി): മുട്ടാര്‍ പുഴയില്‍ 13 വയസ്സുകാരി വൈഗയുടേത് മുങ്ങിമരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട്.
കുട്ടിയുടെ മൃതദേഹം കണ്ടെത്തി 48 മണിക്കൂര്‍ കഴിഞ്ഞിട്ടും പിതാവിന്റെ തിരോധാനം സംബന്ധിച്ച് സൂചനകളൊന്നും തന്നെയില്ല.
തിങ്കളാഴ്ച 12 മണിയോടെ മഞ്ഞുമ്മല്‍ ആറാട്ടുകടവ് റഗുലേറ്റര്‍ കം ബ്രിഡ്ജിന് തെക്കുവശത്തു നിന്നാണ് കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്ളാറ്റില്‍ താമസിക്കുന്ന സനു മോഹന്റെ മകള്‍ വൈഗയുടെ മൃതദേഹം കണ്ടെത്തിയത്.
സംഭവം കാര്‍ അപകടമാണോ, ആത്മഹത്യയാണോയെന്ന് മൂന്നു ദിവസമായിട്ടും വ്യക്തമായിട്ടില്ല.
ഞായറാഴ്ച രാത്രി മുതല്‍ ഇരുവരെയും കാണാനില്ലെന്നു കാണിച്ച് സനു മോഹന്റെ ബന്ധുക്കള്‍ തൃക്കാക്കര പോലീസില്‍ പരാതി നല്‍കിയിരുന്നു.
വൈഗയുടെ മൃതദേഹം കിട്ടിയെങ്കിലും സനുവിനെയും ഇവര്‍ യാത്ര ചെയ്ത കാറും ഇതുവരെ കണ്ടെത്താനായിട്ടില്ല. പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടരുകയാണ്.
മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വഴി അന്വേഷണം നടത്താന്‍ ശ്രമിച്ചെങ്കിലും സനുവിന്റെ ഫോണ്‍ നേരത്തെ തന്നെ സ്വിച്ച് ഓഫ് ആണ്.
മകളുമൊന്നിച്ച് പുഴയില്‍ ചാടിയതാണെന്ന് സംശയമുള്ളതിനാല്‍ വൈഗയുടെ മൃതദേഹം ലഭിച്ച പുഴയില്‍ പോലീസും അഗ്നിശമന സേനയും തിരച്ചില്‍ തുടരുന്നുണ്ട്.
പെണ്‍കുട്ടിയുടെ മൃതദേഹത്തില്‍ പരിക്കുകളൊന്നുമില്ല. സനു മോഹനും ഭാര്യ രമ്യയും മകള്‍ വൈഗയും അഞ്ചു വര്‍ഷമായി കങ്ങരപ്പടിയിലെ ഫ്ലാറ്റിലാണ് താമസം.
ഇന്റീരിയര്‍ ഡിസൈനിങ് ജോലിക്കാരനാണ് സനു മോഹന്‍. സനുവും കുടുംബവും ഞായറാഴ്ച വൈകീട്ട് ആലപ്പുഴയിലെ ബന്ധുവീട്ടില്‍ ചെന്നിരുന്നു.
ഭാര്യയെ അവിടെ ആക്കിയ ശേഷം മറ്റൊരു വീട്ടില്‍ പോയി വരാമെന്ന് പറഞ്ഞിറങ്ങിയ ശേഷമാണ് ഇവരെ കാണാതായത്. കളമശ്ശേരി പോലീസിനാണ് കേസിന്റെ അന്വേഷണച്ചുമതല.