യുദ്ധവും സമാധാനവും... അമേരിക്ക ആഗ്രഹിക്കുന്ന യുദ്ധം, യൂറോപ്പിന് ആവശ്യമില്ല

യുദ്ധം വേണമെന്ന് അമേരിക്ക ആഗ്രഹിക്കുമ്പോള്‍ അത് നല്ലൊരു ശതമാനം യൂറോപ്യന്‍ രാഷ്ട്രങ്ങളും ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം. കാരണം റഷ്യയുടെ പ്രകൃതിവാതകവും ഇന്ധനവും യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ആവശ്യമുണ്ട്. എന്നാല്‍ ഈ സഹകരണം അമേരിക്കയുടെ ഡോളറിന്റെ മൂല്യം ഇടിക്കുമെന്നതാണ് സംഘര്‍ഷം നിലനിര്‍ത്താന്‍ അമേരിക്ക ആഗ്രഹിക്കുന്നതിന് കാരണം.

author-image
Avani Chandra
New Update
യുദ്ധവും സമാധാനവും... അമേരിക്ക ആഗ്രഹിക്കുന്ന യുദ്ധം, യൂറോപ്പിന് ആവശ്യമില്ല

ആര്‍. രാജേഷ്

കുറെ അധികം ദിവസങ്ങളായി ലോകം ഭീതിയോടെ നോക്കിയിരുന്ന സംഘര്‍ഷാവസ്ഥക്കാണ് കഴിഞ്ഞ ദിവസം മുതല്‍ അയവ് വന്നിരിക്കുന്നത്. യുദ്ധഭീതി മാറ്റുന്നതിന്റെ ഭാഗമായി യുക്രൈനിന് സമീപത്തെ ക്രൈമിയ ഉപദ്വീപിലെ സൈനികാഭ്യാസം അവസാനിപ്പിക്കുതായി റഷ്യ അറിയിച്ചു. സേനാപിന്മാറ്റത്തിന്റെ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. യുക്രെയ്ന്‍ അതിര്‍ത്തിയില്‍ നിന്നു സൈനികരുടെ ആദ്യസംഘത്തെ പിന്‍വലിക്കുമെന്നു റഷ്യ അറിയിച്ചതിനു പിന്നാലെയാണു നടപടി. പരിശീലനങ്ങള്‍ക്കു ശേഷം സതേണ്‍ മിലിറ്ററി ഡിസ്ട്രിക്റ്റ് യൂണിറ്റിലെ സൈനികര്‍ സേനാ ക്യാംപുകളിലേക്കു മടങ്ങിയെന്നു റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സേനാപിന്മാറ്റത്തിന്റെ ദൃശ്യങ്ങള്‍ സര്‍ക്കാര്‍ ടെലിവിഷന്‍ സംപ്രേഷണം ചെയ്തു. ടാങ്കുകള്‍, യുദ്ധ വാഹനങ്ങള്‍, ആയുധങ്ങള്‍ തുടങ്ങിയവ ക്രൈമിയയില്‍ നിന്നു തിരിച്ചെത്തിക്കുകയാണ്.

അതേസമയം, റഷ്യ യുക്രൈയ്‌നെ ആക്രമിക്കാനുള്ള സാദ്ധ്യത ഇപ്പോഴും നിലനില്‍ക്കുനന്ുണ്ടെന്നാണ് യൂറോപ്പിലെ പല രാജ്യങ്ങളുടെയും നിലപാട്. ആക്രമണത്തിന് വളരെയധികം സാദ്ധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം തുറുന്നപറഞ്ഞിരുന്നു. സേന പിന്മാറിയെന്ന റഷ്യന്‍ വാദം ബൈഡന്‍ സ്ഥിരീകരിച്ചിരുന്നില്ല. തുടര്‍ന്നാണു റഷ്യ ചിത്രങ്ങള്‍ പുറത്തുവിട്ടത്. റഷ്യയുടെ ഉദ്ദേശ്യത്തില്‍ സംശയം പ്രകടിപ്പിക്കുന്ന ബൈഡന്‍, യുദ്ധമുണ്ടായാല്‍ ലോകരാജ്യങ്ങളെ അണിനിരത്തി നേരിടുമെന്ന മുന്നറിയിപ്പും നല്‍കി.

യുദ്ധം ആഗ്രഹിക്കുന്ന അമേരിക്ക

യുദ്ധം വേണമെന്ന് അമേരിക്ക ആഗ്രഹിക്കുമ്പോള്‍ അത് യുറോപ്യന്‍ രാഷ്ട്രങ്ങള്‍ ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം. യുദ്ധം ആഗ്രഹിക്കുന്ന അമേരിക്കക്ക് രണ്ടു കാരണങ്ങളുണ്ട്. ഒന്ന് ബൈഡന്‍ എന്ന ഭരണാധികാരിക്ക് ലോക നേതാവാണ് താനെന്ന് തെളിക്കാനുള്ള അവസരം. മറ്റൊന്നു യൂറോപ്യന്‍ രാജ്യങ്ങളുമായി റഷ്യ സൃഷ്ടിക്കുന്ന സാമ്പത്തിക സൗഹൃദം അമേരിക്കക്ക് തിരിച്ചടിയാകാതിരിക്കാനും. ജോ ബൈഡന്‍ അധികാരത്തില്‍ വന്ന ശേഷം അമേരിക്കക്ക് വലിയ മുന്നേറ്റമൊന്നും നടത്താന്‍ ഇതുവരെയും സാധിച്ചിട്ടില്ല. ആകെയുള്ള നേട്ടം അടുത്ത കാലത്ത് ഐ.എസ് തലവനെ സിറിയില്‍ എത്തി അമേരിക്കന്‍ സൈന്യം വധിച്ചുവെന്നത് മാത്രമാണ്. അഫ്ഗാന്‍ വിഷയത്തിലടകം അമേരിക്കയ്ക്ക്് വീഴ്ച്ചപറ്റിയെന്ന് ലോകം വിമര്‍ശിക്കുത്തിനിടെ കിട്ടിയ പിടിവള്ളിയായിരുന്നു സിറിയയിലെ ഈ ആക്രമണം.

എന്നാല്‍ കോവിഡ് പ്രതിസന്ധിലാക്കിയ സാമ്പത്തിക മേഖലയില്‍ നേട്ടമുണ്ടാകുന്ന ഒന്നും ബൈഡന്‍ ഭരണകൂടത്തിന് ചെയ്യാന്‍ സാധിച്ചിട്ടില്ല. അതേസമയം റഷ്യയാണ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള പ്രകൃതിവാതകവും ഇന്ധനവും വിതരണം ചെയ്യുന്നതില്‍ നല്ലൊരു ശതമാനവും നിയന്ത്രിക്കുന്നത്. ജര്‍മ്മനിയുമായി വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുനിടെയാണ് യുക്രൈന്‍ പ്രശ്‌നം തലപൊക്കുന്നത്. യുക്രൈന്‍ വിഷയത്തില്‍ ഒരു യുദ്ധം നടക്കുകയും റഷ്യക്ക് മേല്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്താന്‍ അത് റഷ്യക്ക് മാത്രമല്ല യുറോപ്യന്‍ രാജ്യങ്ങള്‍ക്ക് ആകെ തിരിച്ചടിയാകും. ഇതാണ് അമേരിക്ക ആഗ്രഹിക്കുന്നത്. കാരണം റഷ്യയുമായി യൂറോപ്യന്‍ രാജ്യങ്ങള്‍ അടുക്കുമ്പോള്‍ അമേരിക്കന്‍ ഡോളറിന്റെ മൂല്യം ഇടിയും. ഇത് ഒഴിവാക്കാന്‍ പ്രദേശത്ത് ഒരു സംഘര്‍ഷാവസ്ഥ അമേരിക്ക ആഗ്രഹിക്കുന്നു.

റഷ്യക്ക് മുന്നിലെ പ്രശ്‌നം

യുക്രൈനിനെ ആപേക്ഷിച്ച് സൈനിക ശക്തിയിലും ആയുധശേഖരത്തിലും എല്ലാം ഏറെ മുന്നിലാണ് റഷ്യ. അതുകൊണ്ടു തന്നെ യുക്രൈനുമായി ഒരു യുദ്ധമുണ്ടായാല്‍ റഷ്യ വളരെ വേഗം തന്നെ വിജയിക്കും. എന്നാല്‍ യുക്രൈന് എതിരായ ആക്രമണമുണ്ടായാല്‍ അതിനെ നേരിടാന്‍ നാറ്റോ സഖ്യ സേനയും അമേരിക്കന്‍ സേനയും രംഗത്തുണ്ടാകും. അങ്ങനെ എങ്കില്‍ റഷ്യ വിചാരിക്കുന്നത് പോലെ സുഖകരമായിരിക്കില്ല യുദ്ധം. ഇതിന് പുറമേയുള്ള ഉപരോധം റഷ്യയുടെ സാമ്പത്തിക മേഖലയെ തകര്‍ക്കുകയും ചെയ്യാം. എന്നിട്ടും എന്തുകൊണ്ട് റഷ്യ ഈ വിഷയത്തില്‍ ഇടപെടുന്നുവെന്ന് ചോദിച്ചാല്‍ അതിന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിലിന്റെ രാഷ്ട്രീയ നേട്ടങ്ങള്‍ തെന്നയാണ്.

റഷ്യയുടെ ആഭ്യന്തര രാഷ്ട്രീയം പുടിലിന്റെ കാലത്ത് മുമ്പെങ്ങുമില്ലാതെ കലുഷിതമാകുകയാണ്. പുടിലിനെതിരെ ജനവികരം ഉയര്‍ത്തിക്കൊണ്ടു വരാന്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവാല്‍നിക്ക് സാധിച്ചിട്ടുണ്ട്. ഇതിനെ അടിച്ച് ഒതുക്കാന്‍ റഷ്യന്‍ പ്രസിഡന്റ് ദേശീയ വികാരം ആളിക്കത്തിക്കേണ്ടതും പ്രതിപക്ഷത്തിന്റെ ശബ്ദം ഇല്ലാതാക്കാനും ഒരു യുദ്ധ സാഹചര്യം ആവശ്യമാണ്. അതുതെന്നയാണ് യൂറോപ്യന്‍ രാജ്യങ്ങളുമായി മികച്ച സാമ്പത്തിക സഹകരണത്തിനുള്ള സാഹചര്യം ഉയര്‍ന്നു നിന്നിട്ടും യുക്രൈന്‍ യുദ്ധത്തിന് റഷ്യ പ്രസിഡന്റ് തയ്യാറെടുക്കുന്നതിന് കാരണം.

യുക്രൈന്‍ സാഹചര്യം

നാലരക്കോടി ജനങ്ങള്‍ താമസിക്കുന്ന യുക്രൈന്‍ എന്ന പഴയ സോവിയറ്റ് യൂണിയന്റെ പ്രവിശ്യ ഇന്ന് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. യൂറോപ്പിലെ പിന്നോക്ക രാജ്യങ്ങളില്‍ ഒന്നായ യുക്രൈന്‍ സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ ലോകത്ത് 135-ാം സ്ഥാനത്താണ്. 1991-ല്‍ സോവിയറ്റ് യൂണിയന്‍ അപ്രത്യക്ഷമായപ്പോള്‍ യുക്രൈന്‍ വേറിട്ട് നിന്നു. സമാധാനത്തിന്റെ പാത സ്വീകരിച്ചു എന്നുമാത്രമല്ല, ആ രാജ്യത്തിന്റെ കൈയിലുണ്ടായിരുന്ന ആണവായുധങ്ങള്‍ ഡികമ്മിഷന്‍ ചെയ്തു. പക്ഷേ, നേരത്തേ പറഞ്ഞതുപോലെ 91-ല്‍ സോവിയറ്റ് യൂണിയന്‍ നിലംപൊത്തിയപ്പോള്‍ ആദ്യം സ്വതന്ത്രമായി പുറത്തുകടന്ന പ്രവിശ്യകളിലൊന്നായി യുക്രൈന്‍ മാറി. യുക്രൈനകത്തും പ്രശ്നങ്ങളുണ്ട്. അവിടെ രണ്ട് പ്രവിശ്യകള്‍ യുക്രേനിയന്‍ സര്‍ക്കാരിനെതിരേ സമരത്തിലാണ്. ഡൊണെറ്റ്സ്‌ക് , ലുഹാന്‍ഡസ്‌ക് എന്നാണ് പ്രവിശ്യകളുടെ പേര്. ഈ രണ്ടു പ്രദേശങ്ങളും ഡോബാസ് എന്നാണ് അറിയപ്പെടുന്നത്. ഇതാണ് റഷ്യ-യുക്രൈന്‍ അതിര്‍ത്തി പ്രദേശവും. ഇതിലൂടെയാണ് റഷ്യന്‍ സൈന്യം യുക്രൈന്‍ പിടിച്ചടക്കാന്‍ കാത്തുനില്‍ക്കുന്നത്. ഇതില്‍ നാറ്റോ സഖ്യകക്ഷിയായി യുക്രൈനെ മാറ്റാനുള്ള നീക്കവും റഷ്യ ചൂണ്ടിക്കാട്ടുന്ന മറ്റൊരു കാരണമാണ്. ശീതകാല യുദ്ധകാലത്തെ അമേരിക്ക-റഷ്യ തമ്മിലുണ്ടാക്കിയ ഉഭയകക്ഷി കരാറിന്റെ ലംഘനമെന്നാണ് ഇത്തരം നീക്കത്തെ റഷ്യ വിശേഷിപ്പിച്ചത്.

kalakaumudi kaumudi plus russia ukraine war