ഇന്ത്യയില്‍ രണ്ട് മാസക്കാലയളവുകൊണ്ട് മുപ്പത് കടുവകള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.എന്നാല്‍ കടുവകളുടെ കൂട്ട മരണത്തില്‍ ആശങ്ക ആവശ്യമില്ലെന്ന് ദേശീയ കടുവ സംരക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ജനുവരി, മാര്‍ച്ച മാസങ്ങളില്‍ കടുവകള്‍ ചാകുന്നതിന് സാധ്യത കൂടുതലാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. കന്‍ഹ, പന്ന, റാന്തമ്പോര്‍. പെഞ്ച്, കോര്‍ബോറ്റ്, സത്പുര, ഒറാങ്, കാസരിംഗ, സത്യമംഗലം തുടങ്ങിയ കേന്ദ്രങ്ങളിലാണ് കടുവകളുടെ മരണം റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ ഏത് വര്‍ഷത്തെ കണക്ക് പരിശോധിച്ചാലും ജനുവരിയിലും മാര്‍ച്ചിലും മരണ നിരക്ക് കൂടുതലായിരിക്കും.ഈ സമയത്ത് അവര്‍ മറ്റ് ഇടങ്ങള്‍ തേടി പോകുമ്പോള്‍ മറ്റ് കടുവകളുമായി സംഘര്‍ഷം ഉണ്ടാകുന്നതിനാലാണ് ചത്തൊടുങ്ങാന്‍ കാരണമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
രാജ്യത്തെ കടുവകളുടെ എണ്ണം പ്രതിവര്‍ഷം ആറ് ശതമാനം ഉയരുകയാണന്നാണ് കണക്കുകള്‍ സൂചിപ്പിയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് 121 കടുവകളാണ് ചത്തത്.
അതില്‍ 34 എണ്ണവും മധ്യപ്രദേശിലായിരുന്നു. മഹാരാഷ്ട്രയില്‍ 28 കടുവകളും ചത്തതായി കണക്കുകള്‍ പറയുന്നു. അതേ സമയം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മധ്യപ്രദേശില്‍ 270 കടുവകളും മഹാരാഷ്ട്രയില്‍ 184 കടുവകളുമാണ് ചത്തത്.
കടുവകളുടെ എണ്ണത്തില്‍ മുപ്പതെണ്ണം രേഖപ്പെടുത്തിയതില്‍ പതിനാറെണ്ണവും സംരക്ഷണ കേന്ദ്രങ്ങള്‍ക്ക് പുറത്താണ് സംഭവിച്ചിരിക്കുന്നത്.
ഏറ്റവും കൂടുതല്‍ മരണങ്ങള്‍ രേഖപ്പെടുത്തിയത് മധ്യപ്രദേശിലാണ്. രണ്ട് മാസത്തിനിടെ ഒന്‍പത് കടുവകള്‍ അവിടെ ചത്തതായാണ് കണക്കുകള്‍. അതേ സമയം മഹാരാഷ്ട്രയില്‍ ഒരു കുഞ്ഞടക്കം ഏഴ് കടുവകള്‍ മരണപ്പെട്ടു.
മധ്യപ്രദേശിലും മഹാരാഷ്ട്രയിലും മരണ നിരക്ക് കൂടുന്നത് അവിടെ കടുവകളുടെ എണ്ണം കൂടുതലായതിനാലാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. എണ്ണം കൂടുന്നതനുസരിച്ച് മരണം കൂടുന്നത് സ്വാഭാവികമാണന്നും അവര്‍ പറഞ്ഞു.
ഒരു കടുവയുടെ ശരാശരി ആയുസ്സ് 12 വര്‍ഷമാണ്. ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സംഭവിച്ചത് സ്വാഭാവിക കാരണങ്ങളാലാണ്.
അതേ സമയം വേട്ടയാടലാണ് രണ്ടാമത്തെ വലിയ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. 2020-ല്‍ ഏഴ്, 2019-ല്‍ 17, 2018-ല്‍ 34 എന്നിങ്ങനെയാണ് വേട്ടയാടല്‍ കേസുകള്‍ നടന്നത്.