സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, അഭിനേതാവ് എന്നീ നിലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് രണ്‍ജി പണിക്കർ. പത്രപ്രവർത്തകനും കവിയും കൂടിയാണ് അദ്ദേഹം. മലയാള ചലച്ചിത്രങ്ങളിൽ സ്ഫോടനാത്മകരമായ സംഭാഷണങ്ങളിലൂടെയാണ് രഞ്ജി പണിക്കർ തിരക്കഥാകൃത്ത് എന്ന നിലയിൽ ശ്രദ്ധേയനാകുന്നത്. ഇപ്പോഴിതാ ആസ്വാദകർക്കായി വിഷു കവിതയുമായി രംഗത്തെത്തിയിരിക്കുകയാണ് രണ്‍ജി പണിക്കർ.
'വിഷു 2020'
ബന്ധനസ്ഥമായ് കാലം ,
ഇരുളായ് ലോകം,
കടലലപോൽ
മഹാമാരി ഇരമ്പുന്നെല്ലാടവും ..
അങ്ങുദൂരത്താണേതോ
പാശ്ചാത്യനഗരത്തിൻ
മഞ്ഞുമൂടിയ
പ്രേതരാത്രിതൻ അലമുറ
പേരെഴാത്തതാംവൃദ്ധ -
ദേഹങ്ങൾ സിമിത്തേരി
വാതിൽക്കൽ ഊഴംകാത്തു
വരിനിൽക്കുന്നു ;
തെരുവൊറ്റയ്ക്കു നടക്കുന്നു ..
ഉറ്റവർ പൊയ്‌പ്പോയൊരു
പൈതലിൻ മരവിച്ച
നിഷ്കളങ്കതയാരോ
മണ്ണിലേയ്ക്കടക്കുന്നു !
പള്ളിമേടയിൽ ഓട്ടുമണികൾ
പിളരുന്നു.
ഖിന്നവാർത്തതൻ
ശവപ്പെട്ടി ഞാൻ കെടുത്തുന്നു!
അടച്ചു വാതിൽപൂട്ടി
യിരിക്കും വിജനത
അടക്കിപ്പിടിച്ചൊരു
നിശ്ശബ്ദ നിശ്ശൂന്യത
അലസം കാറ്റിൽ ഘോര -
മൃത്യുവാം നിശാചരി
നിദ്രയോ ,തൊടാൻ ഭയ -
ന്നകലം പാലിക്കുന്നു
കറുപ്പാൽ മുഖംമൂടി
സ്വപ്‌നങ്ങളിറങ്ങുന്നു .
പുലർച്ചെയ്‌ക്കെപ്പോഴോ ഞാൻ
കണ്ണൊന്നു ചിമ്മിപ്പോയോ
പടിക്കൽ മുട്ടുന്നാരോ-
പക്ഷികൾ ചിലച്ചതോ ?
ആരാവുമീ നേരത്തു ...
സ്വാഗതമോതാൻ വയ്യ
എങ്കിലുമബോധത്തിൽ
നിന്ന് ഞാൻ മിഴിക്കുമ്പോൾ
പിന്നിൽ നിന്നാരോ മന്ദം
കണ്ണുപൊത്തുന്നു ;
വരൂ വിഷുവാണുണ്ണീ ,കണി
കാണുവാൻ എഴുനേൽക്കെ -
ന്നോർമയിൽ,ചാരത്തുവ -
ന്നമ്മയോ വിളിക്കുന്നു
പിന്നെ ഞാൻ മണ്ടിച്ചെന്നു
ജാലകം തുറക്കുന്നു-
കണ്ണിലോ വിഷുപ്പച്ച
മണ്ണിന്നു മാമ്പൂ മണം
ഇന്നലെ രാവിൽ വിണ്ണിൽ
നിന്നു പെയ്തിറങ്ങിയ
പൊൻ താരകങ്ങൾ മഞ്ഞ-
ക്കൊന്നയായ് പുഷ്പ്പിക്കുന്നു
രൺജി പണിക്കർ