പ്രപഞ്ചമതമൊരു 'പ്ലാവിൻമുട്ടി'യി-
ലുള്ളം നിറയുമോരോങ്കാരം
കാലം കുറുകെ കോർത്തുമുറുക്കി-
യൊരിടം വലം തല കവിയുന്നു
പ്രണവം പേറും കലയുടെ പ്രതലം
നാദലയശ്രുതി സാധകം
ചമ്പയിലിമ്പം ചമ്പടവട്ട-
ക്കൊട്ടിന് കമനീയാരവം !!
മന്ദാരക്കോൽ കാലമുരുട്ടി
തരികിട തരികിട തക്കിട്ട
താളമളന്നു കരേറിക്കൊണ്ടേ
തന്തിത്തക്ക തരികിടതോം
ഉയിരിൻ നാദമുയർന്നു തുകലിൽ
തുയിലുണരുന്നൊരു തളരസം
അഞ്ചിത മോഹന നിറപഞ്ചാരിയിൽ
സഞ്ചിത രസലയ സാമസുഖം
മർമ്മമറിഞ്ഞു പ്രമാണിച്ചും കര-
വിരുതുകൾ കോലിൽ പാണ്ടിയിടും
ഇണ്ടലകറ്റിക്കൊണ്ടുംകൂടി-
ക്കൊട്ടിപ്പറയുന്നൊരു ചെണ്ട
കാലം മുറുകി കൊണ്ടാടുമ്പോൾ
ആദിയനന്തം താളമിടും
ദിക്കുകളെട്ടും കോലുകൾ നീട്ടും
കലയിടുമാകെയിലത്താളം
ഹൃത്താളങ്ങളിലെന്നും ദ്രുതഗതി
ചലനാത്മകമാണെൻ ചെണ്ട
'പതിനെട്ടിന്നും' മേലെ പലമുഖ
സുഖതര വാദ്യശ്രീയായി
ബ്രഹ്മമളന്നു വിരാജിപ്പൂ...
നമ്മളിലുള്ളൊരു ചെണ്ട !!
നമ്മളിലുള്ളം നിറയും ചെണ്ട
മേതിൽ സതീഷ