വിരഹമാമാർത്ത
വിങ്ങലിൽ നിന്നൊരു
മഴയായ് പൊഴിഞ്ഞിതേ..
ഗിരിതുംഗ പരീക്ഷയിൽ
തളരാതതി വേഗമേ-
യൊഴുകിയിറങ്ങാതെന്തു ചെയ്‍വാൻ?
കാലമാം പുഴയിലെന്നോ
നിന്നിൽ പിണഞ്ഞൊഴുകാതെ
വയ്യിനി, യില്ലെങ്കിലൊ-
രനാഥ മേഘമാ-
യലയേണ്ടൂ വേനലിൽ.
നിന്നിലേക്കണയായ്കിൽ
പിടഞ്ഞു തീരാനേയാവൂ,
ഓർമയായ് മണ്ണിൽ മുളച്ചിടും
പ്രണയത്തളിർ നാമ്പുകൾ.
എന്നാലുമറിയാമകമേ-
യൊരു നാളെത്ര നീറിലും
തോരാതെ പെയ്തൊഴുകും
ചേർന്നു നിന്നിൽ.
നമ്മളൊന്നായറിയണം
ചലനോന്മാദവും,
ഗതിവിഗതിയിലെ
ചുഴിയാഴങ്ങളും.
നിലാവലിഞ്ഞൊരാ-
ലിവിൻ നൈർമ്മല്യം,
വെയിലിലൊളി മിന്നുമാ-
നുരാഗാവേശം.
ഏതോരനന്ത തേടലിൻ
പരിസമാപ്തിയാമീ നമ്മളിൽ നാം.
സമയനദിയിതിൻ ബൃഹത്ചരിതമേ,
കുറിച്ചിടൂ നിന്നിലീയമൂല്യ സംഗമം.
- സിതാര അഷ്‌റഫ്