ലജ്ജാശീലനായി വിനയപൂര്‍വ്വം ഒതുങ്ങി നില്‍ക്കുന്ന കവി

ഐ. സുന്ദരന്‍പിള്ള എന്ന സുന്ദരം ധനുവച്ചപുരം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അന്തരിച്ചു.ഒരു മികച്ച അദ്ധ്യാപകന്റെ, അതിലുപരി നല്ലകവിയുടെ വിടവാങ്ങലായി അത് അക്ഷരലോകത്തെ വേദനിപ്പിക്കുന്നു. 30 വര്‍ഷം വിവിധ കോളേജുകളില്‍ അദ്ധ്യാപകനായിരുന്നു സുന്ദരന്‍പിള്ള സാര്‍..ബി.എയ്ക്കും. എം.എ യ്ക്കും എന്റെ അധ്യാപകനായിരുന്നു.

author-image
RK
New Update
ലജ്ജാശീലനായി വിനയപൂര്‍വ്വം ഒതുങ്ങി നില്‍ക്കുന്ന കവി

എം.രാജീവ് കുമാര്‍

ഐ. സുന്ദരന്‍പിള്ള എന്ന സുന്ദരം ധനുവച്ചപുരം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അന്തരിച്ചു.ഒരു മികച്ച അദ്ധ്യാപകന്റെ, അതിലുപരി നല്ലകവിയുടെ വിടവാങ്ങലായി അത് അക്ഷരലോകത്തെ വേദനിപ്പിക്കുന്നു. 30 വര്‍ഷം വിവിധ കോളേജുകളില്‍ അദ്ധ്യാപകനായിരുന്നു സുന്ദരന്‍പിള്ള സാര്‍..ബി.എയ്ക്കും. എം.എ യ്ക്കും എന്റെ അധ്യാപകനായിരുന്നു.

യൂണിവേഴ്‌സിറ്റി കോളേജിലെ മലയാള വിഭാഗത്തില്‍ എഴുപതുകളുടെ ഉത്തരാര്‍ദ്ധത്തില്‍ പിന്നെയും അദ്ധ്യാപകരുണ്ടായിരുന്നു. അധ്യപകന്‍ എന്ന നിലയില്‍ എനിക്ക് അദ്ദേഹത്തെ മറക്കാനാവില്ല. പ്രാചീന കൃതികളിലേക്കും വ്യാകരണത്തിലേക്കുമുള്ള താക്കോല്‍ തന്നത് അദ്ദേഹമാണ്. രാമചരിതമാണ് പഠിപ്പിച്ചത്. അച്ചീചരിതങ്ങളും.തമിഴും മലയാളവും കലര്‍ന്ന രാമചരിതത്തിലെ യുദ്ധകാണ്ഡത്തിലെ ശ്ലോകങ്ങള്‍ എനിക്ക് കാണാപ്പാഠമാണ്. കണ്ണടച്ചിരുന്നാല്‍ സുന്ദരം ധനുവച്ചപുരത്തിന്റെ ക്ലാസ്സ് എനിക്ക് കേള്‍ക്കാം. തെറിച്ചു തെറിച്ചുള്ള തമിഴും മലയാണ്മയും ചേര്‍ന്നുള്ള രാമചരിതം. അദ്ദേഹം എന്ത് വ്യക്തമായിട്ടാണ് ചൊല്ലുന്നത്. ചില കുറുക്കലും നീട്ടലും ആ ചൊല്ലലിലുണ്ട്.

തലയുടെ മദ്ധ്യഭാഗത്ത് വകുപ്പെടുത്ത് വെണ്‍മയുള്ള പല്ലുകള്‍ വെളുക്കെ കാട്ടി നര്‍മ്മത്തോടെ ചിരിച്ചിരുന്ന മനുഷ്യന്‍. മുറിക്കയ്യന്‍ ഉടുപ്പും ധ്വന്യാര്‍ത്ഥമുള്ള നര്‍മ്മത്തില്‍ കലര്‍ന്ന സംഭാഷണവും. അദ്ദേഹം ഒരു കവിയാണെന്ന് അറിയുന്നത് 1975 ല്‍ പുറത്തിറങ്ങി യ കാവ്യസമാഹാരത്തിലെ ഒരു കവിതയില്‍ നിന്നാണ്. പഴവിള രമേശന്‍ എന്‍. രമേശനായിട്ടാണ് ആ സമാഹാരത്തില്‍ വരുന്നത്.

കവിയരങ്ങുകളില്‍ സുന്ദരം ധനുവച്ചപുരത്തെ 1977 നു ശേഷം അങ്ങനെ കാണാറില്ല. ഞങ്ങളെ പഠിപ്പിച്ചിരുന്ന 1976-81 കാലത്ത് അദ്ദേഹം കവിത എഴുതിയിരുന്നില്ല. കവിയരങ്ങിന് വിളിക്കുമ്പോഴൊക്കെ ഒഴിഞ്ഞുമാറും. 1966 ലാണ് ആദ്യ കവിതാ സമാഹാരം പുറത്തിറക്കുന്നത് കന്നിപ്പൂക്കള്‍ തിരുനല്ലൂര്‍ കരുണാകരന്റെ അവതാരിക. 'ലജ്ജാശീലനായി വിനയപൂര്‍വ്വം ഒതുങ്ങി നില്‍ക്കുന്ന കവി 'യായിട്ടാണ് തിരുനല്ലൂര്‍ സുന്ദരത്തെ അവതാരികയുടെ ഒടുവില്‍ നിരീക്ഷിക്കുന്നത്.

1955 മുതലാണ് കവിത എഴുതിത്തുടങ്ങുന്നത്. ഇന്റര്‍മീഡിയറ്റ് കോളേജില്‍ പഠിക്കുന്ന കാലം. അദ്ധ്യാത്മരാമായണം ബാല കാണ്ഡം ഘനഗംഭീരമായ സ്വരത്തില്‍ തിരുനല്ലൂര്‍ പഠിപ്പിക്കുന്ന ക്ലാസ്സില്‍ മൂക്കും കുത്തി വീണതാണ് ആ ധനുവച്ചപുരത്തുകാരന്‍. അന്നേ തിരുനല്ലൂരിനെ കാവ്യ ഗുരുവായി സ്വീകരിച്ചു. ഏറ്റവും കൂടുതല്‍ സ്വാധീനിച്ച കവിയും തിരുനല്ലൂര്‍ തന്നെ. 1957 ഒക്ടോബറില്‍ കെ.ബാലകൃഷ്ണന്റെ 'കൗമുദി ' യില്‍ കവിത എഴുതിയാണ് തുടക്കം കുറിച്ചത്. യൂണിവേഴ്‌സിറ്റി കോളേജില്‍ ബി.എയ്ക്ക് പഠിക്കുമ്പോള്‍ ഒ.എന്‍.വിയും അദ്ധ്യാപകനായി എത്തി. കലാകൗമുദി പത്രാധിപരായിരുന്ന എം.എസ്. മണിയും കൂടെപ്പഠിച്ചതാണ്. ഒരു ദിവസം അച്ഛനെ കാണിക്കാന്‍ എം.എസ്. മണി സുന്ദരത്തെയും കൂട്ടി പത്രാധിപരുടെ സന്നിധിയിലെത്തി. കെ.സുകുമാരന്‍ അന്ന് തലയില്‍ കൈവച്ച് അനുഗ്രഹിച്ചതാണ്. അന്നൊക്കെ കേരള കൗമുദിയില്‍ സ്ഥിരമായി കവിതകള്‍ എഴുതുമായിരുന്നു.

ഐസക്കിന്റെ പതിനൊന്ന് മക്കളില്‍ നാലാമനാണ് ഐ. സുന്ദരം പിള്ള. കൊച്ചിലേ നല്ല നിറമുള്ളതുകൊണ്ട് സുന്ദരം പിള്ള എന്ന് പേരു കൊടുത്തു. അച്ഛന്‍ ഹെഡ് മാസ്റ്ററായിരുന്നു. മകന്‍ എം.എ. ഉയര്‍ന്ന നിലയില്‍ പാസ്സായപ്പോള്‍ മറ്റൊന്നും ആലോചിച്ചില്ല. നേരെ ആര്‍.ശങ്കറിനെ ചെന്നു കണ്ടു. പിറ്റേന്നാള്‍ ഉത്തരവായി, അങ്ങനെ കോളേജ് അദ്ധ്യാപകനായി.

രണ്ടാമത്തെ കാവ്യസമാഹാരം 'ഗ്രീഷ്മം ' 1976 ല്‍ പുറത്തിറക്കുമ്പോള്‍ ഒ.എന്‍.വിയായിരുന്നു അവതാരിക. ഈ സമാഹാരത്തിലാണ് 'കാക്ക' എന്ന പ്രസിദ്ധമായ കവിതയുള്ളത്. 1975 ല്‍ 'സാഹിത്യ ലോക 'ത്തില്‍ വന്ന ഈ കവിത അക്കാലത്ത് കേരള സാഹിത്യ അക്കാഡമി തിരുവനന്തരത്ത് സംഘടിപ്പിച്ച കവിയരങ്ങില്‍ അവതരിപ്പിച്ച് പ്രശംസ നേടിയിരുന്നു. പരോക്ഷമായി അടിയന്തരാവസ്ഥയുമായി ബന്ധിപ്പിച്ചെഴുതിയ കവിതയാണ്. അതുകൊണ്ടാവണം ' താമരത്തൊപ്പി 'എഴുതിയ ഉറൂബ് കെട്ടിപ്പിടിച്ച് അഭിനന്ദിച്ചത്.

1968 ല്‍ ജനയുഗത്തില്‍ അച്ചടിച്ചു വന്ന 'അഭിവന്ദ്യനാം ഗുരുനാഥന്‍ ' എന്ന കവിതക്കും ബ്രണ്ണന്‍ കോളേജില്‍ അദ്ധ്യാപനായിരുന്ന കാലത്തും ഇടശ്ശേരിയും കുഞ്ഞുണ്ണിയും തായാട്ടു ശങ്കരനും പ്രശംസ ചൊരിഞ്ഞിട്ടുണ്ട്.ആദ്യത്തെ സമാഹാരത്തിനും രണ്ടാമത്തെ സമാഹാരത്തിനും തമ്മിലുള്ള ഇടവേള 10 കൊല്ലമായിരുന്നു മൂന്നാമത്തെ പുസ്തകം വരുന്നത് 32 കൊല്ലം കഴിഞ്ഞ് . 2008 ല്‍ 'ഇനിയും ബാക്കിയുണ്ട് ദിനങ്ങള്‍ ' 30 വര്‍ഷം അദ്ധ്യാപകനായിരുന്ന് 1993 ല്‍ വിരമിച്ചു കഴിഞ്ഞ് പിന്നെയും 15കൊല്ലം കഴിഞ്ഞ്. 70-ാം വയസ്സില്‍. ആ കാവ്യസമാഹാരത്തിന് പഴവിള രമേശനാണ് അവതാരിക. കാവ്യ ശീര്‍ഷകം പോലെ ഇനിയും സമയമുണ്ട്. ശരിയാണ് പിന്നെ കൊണ്ടു പിടിച്ചെഴുത്തായിരുന്നു. 2010 ല്‍ കെ.എ. വാസുക്കുട്ടന്റെ അവതാരികയോടെ 'പുനര്‍ജനി ' പ്രസിദ്ധപ്പെട്ടുത്തി. പിന്നീടാണ് പി.രവികുമാറിന്റെ അവതാരികയോടെ 'ട്വിന്‍സ് ' പുറത്തിറങ്ങുന്നത്.

'നമ്മുടെ ഇന്ദ്രിയങ്ങളിലൂടെ സംക്രമിച്ച് ബോധത്തിന്റെ വാതിലുകള്‍ പൊടുന്നനെ തുറന്ന് അസ്തിത്വത്തിന്റെ നിഗൂഢ രഹസ്യങ്ങളില്‍ സ്പര്‍ശിക്കുന്നു. ' എന്ന പി.രവി കുമാറിന്റെ അഭിപ്രായമാണ് സുന്ദരം ധനുവച്ചപുരത്തിന്റെ കവിതകള്‍ മൊത്തത്തില്‍ ഏകുന്ന അനുഭൂതി. 2017 ല്‍ 'കൃഷ്ണകൃപാസാഗരം' എന്നൊരു കാവ്യസമാഹാരവും പുറത്തിറങ്ങി. 2018 ല്‍ 'സുന്ദരം ധനുവച്ചപുരത്തിന്റെ കവിതകള്‍ ' എന്ന പേരില്‍ ഭട്ടതിരിയുടെ ചിത്രങ്ങളോടെ 430 പുറങ്ങളില്‍ ഡീലക്‌സ് ബയന്റിട്ട് ഒരു കാവ്യ സമാഹാരം പ്രഭാത് പുറത്തിറക്കിയിട്ടുണ്ട്. ഭാര്യ ആരോഗ്യ വകുപ്പില്‍ അസി.ഡയറക്ടറായിരുന്നു. ഡോ.കെ.എസ്. അമ്മുക്കുട്ടി. പത്തിരുപത് വര്‍ഷത്തിന് മുമ്പേ കോമയില്‍ കിടപ്പായി ജീവിതത്തില്‍ നിന്ന് വിടവാങ്ങി. വിരമിച്ചതിനുശേഷമുള്ള കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയിലാണ് 9 കാവ്യ പരിഭാഷകളും 6 പഠന വ്യാഖ്യാനങ്ങളും ആകെയുള്ള 6 കാവ്യ കാവ്യസമാഹാരങ്ങളില്‍ നാലും പ്രസിദ്ധപ്പെടുത്തുന്നത്. ഭാര്യയുടെ വിയോഗത്തെ തുടര്‍ന്നുണ്ടായ ഏകാന്തതയുടെ കാലത്ത് എഴുത്തായിരുന്നു അഭയം.രണ്ട് ആണ്‍ മക്കളുണ്ട്. രാജേഷും രതീഷും.

കവിതകളേക്കാള്‍ സുന്ദരം ധനുവച്ചപുരത്തിന്റെ വിവര്‍ത്തനങ്ങളും പഠനങ്ങളും വ്യാഖ്യാനങ്ങളുമാണ് നമ്മെ അമ്പരപ്പിക്കുന്നത്.ആദ്യകാല മലയാള കൃതികളിലൊന്നാണ് 'വൈശികതന്ത്രം '. കൊച്ചു മകളുടെ കാതില്‍ എങ്ങനെ നല്ല വേശ്യയാകാമെന്ന് മുത്തശ്ശി പറഞ്ഞു കൊടുക്കുന്ന ഈ ആദ്യ കാല മലയാള കൃതിയുടെ ഇതിവൃത്തം. സദാചാര പൊലീസ്ചമയുന്ന മലയാളികള്‍ ഇതൊന്നു വായിക്കണം. സുന്ദരം ധനുവച്ചപുരമാണ് ഈ കാവ്യത്തിന്റെ പഠന വ്യാഖ്യാനം നിര്‍വ്വഹിച്ചിരിക്കുന്നത്.ദേവദാസികളെപ്പറ്റിയുള്ള ഉണ്ണിയാടീചരിത 'വും , ഉണ്ണിച്ചിരുതേവീചരിതവും അദ്ദേഹം വ്യാഖ്യാനം നിര്‍വ്വഹിച്ചിട്ടുണ്ട്. മേല്‍പ്പത്തൂരിന്റെ നാരായണീയം, നാരായണീയം ദശക സംഗ്രഹം എന്നീ കൃതികള്‍ പഠിതാക്കള്‍ക്ക് പ്രിയതരമാകും. മലയാളവ്യാകരണത്തെ എളിമയോടെ പൊളിച്ചെഴുതുന്നൊരു കൃതിയാണ് 'കേരള പാണിനീയം വ്യാഖ്യാനവും വിചിന്തനവും ' ആരും അങ്ങനെ കേറി തൊടാത്ത വ്യാകരണത്തിന്റെ ബൈബിളില്‍ കേറി കുരിശ് കുലുക്കുകയാണ് കവി. ബിരുദ ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് പ്രിയതരമായ കൃതിയാണ്.

വൃത്തമഞ്ജരിയും ഭാഷാഭൂഷണവും അദ്ദേഹത്തിന് കളിപ്പാട്ടങ്ങളാണ്. പരിഭാഷകന്‍ എന്ന നിലയില്‍ പുതിയ കാലത്ത് ഇത്രയധികം കനത്ത കൃതികള്‍ വൃത്തത്തില്‍ പരിഭാഷ നിര്‍വ്വഹിച്ചവര്‍ വിരളമാണ്. കല്യാണമല്ലന്റെ 'അനംഗരംഗം' വിദ്യാപതിയുടെ 'പ്രേമഗീതങ്ങള്‍ ' എന്നിവ നമ്മുടെ സദാചാര കമ്മറ്റി വായിക്കേണ്ടതാണ്. പതിനഞ്ചാം ശതകത്തില്‍ അഹമ്മദ് ഖാന്‍ ലോധിയുടെ പുത്രന്‍ ലാഥ ഖാന്റെ ബഹുമാനാര്‍ഥം കല്യാണമല്ലന്‍ എഴുതിയ കാമശാസ്ത്രകൃതിയാണ് 'അനംഗരംഗം' അത് വായിച്ചാല്‍ രതി നിപുണന്മാരുടെ ഇന്ത്യന്‍ സംസ്‌ക്കാരമെന്തെന്ന് മനസ്സിലാവും.

ഭര്‍ത്തൃഹരിയുടെ 'ശതകത്രയം ' മീരയുടെ ' ഭക്തി ഗീതങ്ങള്‍, ' ടാഗോറിന്റെ ഗീതാഞ്ജലി , ടാഗോറിന്റെ കവിതകള്‍ , ടാഗോറിന്റെ ഉദ്യാനപാലകന്‍.... ഇത്രയുംപുറത്തു വന്നവ. ഇനിയും വരാനുണ്ട്. നില്‍ക്കാനും കിടക്കാനും നടക്കാനും വയ്യാത്ത അവസ്ഥയിലും വാശിയോടെ ഇടക്ക് വന്ന സര്‍ഗ്ഗാത്മകമായ വിടവ് നികത്താന്‍എഴുതിക്കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. ആയിരം പൂര്‍ണ ചന്ദ്രന്‍മാരെ കാണാന്‍ ഇനി മാസങ്ങള്‍ മാത്രമേ യുണ്ടായിരുന്നുളളൂ.

ഞാനാലോചിക്കുകയാണ്. ഒന്നും അരമുറിയും കൃതികളെഴുതിയവരുടെയൊക്കെ പേരും പടവും ജീവചരിത്രവും കൊണ്ട് നിറച്ച കേരള സാഹിത്യ അക്കാഡമിയുടെ എഴുത്തുകാര ഡയറക്ടറിയില്‍ പോലും അദ്ദേഹം ഉള്‍പ്പെട്ടിട്ടില്ലല്ലോ എന്ന്. ഞാന്‍ അദ്ദേഹത്തില്‍ കണ്ട വലിയ പ്രത്യേകത, പഠിപ്പിക്കുന്ന കാലത്ത് കവിതയെഴുതാതെ മറ്റുള്ളവരുടെ കവിതകളെപ്പറ്റി വാതോരാതെ സംസാരിക്കുമായിരുന്നു അദ്ദേഹം. സ്വന്തം കവിതയെപ്പറ്റി ഒരക്ഷരം എന്നോട് സംസാരിച്ചിട്ടില്ല. അന്നും ഇന്നും!ആ വിയോഗത്തിന് നിത്യ ശാന്തി നേരുന്നു

literature writer sundaram dhanuvachapuram