പാരായ പാരൊക്കെ ചുറ്റി നടന്നു ഞാൻ
സ്വാതന്ത്ര്യമെന്തെന്നറിയാൻ
പുൽമേട്ടിൽ മേയുന്ന കാളയെപ്പോലെ ഞാ-
നൊറ്റയ്ക്കു ചുറ്റിത്തിരിഞ്ഞു
കണ്ണടച്ചേകനായ്തെല്ലിട നിന്നതും
വിണ്ണിന്റെയപ്പുറം പിന്നിട്ടതും
ഇരുളിന്റെ കാരാഗൃഹത്തിലും സ്വച്ഛമായ്
ഇതൾ വിടർത്തുന്നു സ്വാതന്ത്ര്യം
ഇടതടവില്ലാതൊഴുകും തടിനിയിൽ
തടിനിയിൽ നുരപൊത്തും ചുഴികളിലും
പുതുഗന്ധം ഉലകാകെയെത്തിയ്ക്കും പുലരിയി-
ലൊരു കുളിർ കാറ്റിൻ മുതുകിലേറി
ഒരു യുഗഗാനമുതിർത്തും കുയിലായി,
കവിയായിയനുഭൂതി കോരിച്ചൊരിഞ്ഞതും
അടവിയ്ക്കും മേടിനും കടലിനും മീതെയായ്
തുടികൊട്ടും കൊണ്ടലായ് പീലിവിരിച്ചതും
സപ്തവർണ്ണങ്ങളാലുയരെ വിഹായസ്സിൽ
സത്യക്കൊടിക്കൂറ പാറിക്കളിപ്പതും
പാരതന്ത്ര്യത്തിന്റെ കയ്പുകുടിച്ചോർക്കേ
സ്വാതന്ത്ര്യത്തിന്റെ രുചിയറിയൂ
-അനിൽ ചെങ്ങണാശ്ശേരി