ആരാധികയുടെ അപ്രതീക്ഷിത വിയോഗത്തിനു പിന്നാലെ സംഗീതപരിപാടി നീട്ടിവച്ച ടെയ്‌ലർ സ്വിഫ്റ്റ് ഇടവേളയ്ക്കു ശേഷം വീണ്ടും വേദിയിലിലേയ്ക്ക് തിരികെയെത്തി.ഏതാനും ദിവസങ്ങൾക്കു മുൻപാണ് ടെയ്‌ലർ സ്വിഫ്റ്റിന്റെ പരിപാടിക്കിടെയാണ് അന്ന ക്ലാര ബെനവിഡിസ് എന്ന ആരാധിക മരണപ്പെട്ടത്.
ടെയ്‌ലറിന്റെ സംഗീതപരിപാടി കാണാനെത്തി സദസ്സിലെ ചൂടിൽ തളർന്നു വീണ് ചികിത്സയിൽ കഴിയവെ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. ഇത് ടെയ്‌ലറിന് ഏൽപ്പിച്ച ആഘാതം വളരെ വലുതായിരുന്നു. തുടർന്ന് ഗായിക സംഗീതപരിപാടി മാറ്റിവയ്ക്കുകയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
ബ്രസീലിലെ വേദിയില്‍ നടത്താനിരുന്ന പരിപാടിയാണ് നീട്ടിവച്ചത്. പരിപാടിക്കായുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലെത്തിയപ്പോഴാണ് ആരാധികയുടെ അപ്രതീക്ഷിത വേര്‍പാട്.ചെറിയ ഇടവേളയ്ക്ക് ശേഷം തിരികെയെത്തിയ ടെയ്‌ലർ അന്നയ്ക്കു വേണ്ടി കണ്ണീരോടെ ആദരഗീതം ആലപിച്ചാണ് വീണ്ടും പരിപാടി ആരംഭിച്ചത്.
ആരാധികയുടെ മരണം തന്റെ ഹൃദയത്തെ തകർത്തു കളഞ്ഞെന്നും ദുഃഖം താങ്ങാൻ കഴിയുന്നില്ലെന്നും കഴിഞ്ഞ ദിവസം ടെയ്‌ലർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ആരാധികയോടുള്ള ടെയ്‌ലറിന്റെ അതിരറ്റ സ്നേഹം കണ്ട് സ്നേഹിതരും വികാരാധീനരാവുകയാണ്.
ആരാധകരോട് എപ്പോഴും അടുപ്പം കാത്തുസൂക്ഷിക്കുന്ന ഗായികയാണ് ടെയ്‌ലർ സ്വിഫ്റ്റ്.അതിനാൽ ഇടയ്ക്കിടെ അവർക്കു സർപ്രൈസുകൾ നൽകാനും താരം മടിക്കാറില്ല. കോവിഡ് കാലത്ത് ന്യൂയോർക്കിലെ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന ആരാധികയ്ക്ക് ടെയ്‌ലര്‍ പിറന്നാൾ സമ്മാനങ്ങൾ അയച്ചുകൊടുത്തത് വലിയ വാർത്തയായിരുന്നു. സമ്മാനങ്ങൾക്കൊപ്പം ടെയ്‌ലർ സ്വന്തം കൈപ്പടയിൽ എഴുതിയ കത്തും ഉണ്ടായിരുന്നു.