By Aswany Bhumi.22 02 2021
25 ആമത് രാജ്യാന്തര ചലച്ചിത്രമേളയുടെ തലശേരി പതിപ്പിന് നാളെ തിരി തെളിയും. പ്രതിനിധികൾക്കുള്ള കൊവിഡ് പരിശോധനയും പാസ് വിതരണവും പുരോഗമിക്കുകയാണ്.
ചലച്ചിത്രോത്സവം അഞ്ച് ദിവസം നീണ്ടു നിൽക്കും. ഐഎഫ്എഫ്കെയുടെ തലശേരി പതിപ്പിന് നാളെ തിരി തെളിയും. സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ ഓൺലൈനായി മേള ഉദ്ഘാടനം ചെയ്യും.
തലശേരി എ.വി.കെ. നായർ റോഡിലെ ലിബർട്ടികോംപ്ലക്സിലുള്ള അഞ്ച് തിയറ്ററുകളിലും മഞ്ഞോടിയിലെ ലിബർട്ടി മൂവീ ഹൗസിലുമാണ് പ്രദർശനമുണ്ടാവുക.
ബോസ്നിയൻ വംശഹത്യയുടെ അണിയറക്കാഴ്ചകൾ ആവിഷ്കരിച്ച ‘ക്വൊവാഡിസ് ഐഡ’യാണ് ഉദ്ഘാടനച്ചത്രം. മുഖ്യവേദിയായ ലിബർട്ടി കോംപ്ലക്സിൽ എക്സിബിഷൻ, ഓപ്പൺ ഫോറം എന്നിവയുമുണ്ടാകും.
46 രാജ്യങ്ങളിൽ നിന്നുള്ള എൺപത് സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുക. ചുരുളി, ഹാസ്യം എന്നീ രണ്ട് മലയാള ചിത്രങ്ങൾ ഉൾപ്പെടെ പതിനാല് ചിത്രങ്ങളാണ്മത്സരവിഭാഗത്തിലുള്ളത്.
കൊവിഡിന്റെ പശ്ചാത്തലത്തിൽ 1500 പേർക്കാണ് ഡെലിഗേറ്റ് പാസ് വിതരണം ചെയ്യുന്നത്. ആന്റിജൻ ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെങ്കിൽ മാത്രമേ ഇവർക്ക് പാസ് അനുവദിക്കുകയുള്ളു.
തെർമൽ സ്കാനിംഗ് നടത്തിയ ശേഷമായിരിക്കും തിയറ്ററിൽ പ്രവേശിപ്പിക്കുക. തലശേരിയിലെ ചലച്ചിത്രോത്സവം ഈ മാസം 27 ന് അവസാനിക്കും.