By santhisenanhs.14 05 2022
കാബൂൾ: പടിഞ്ഞാറൻ ഹെറാത്ത് പ്രവിശ്യയിൽ താലിബാൻ ലിംഗ വേർതിരിവ് പദ്ധതി നടപ്പാക്കിയതായി റിപ്പോർട്ട്. ഫാമിലി റെസ്റ്റോറന്റുകളിൽ കുടുംബാംഗങ്ങൾക്കൊപ്പം ഭക്ഷണം കഴിക്കുവാൻ പുരുഷന്മാർക്ക് വിലക്കേർപ്പെടുത്തിയതാണ് പുതിയ ഉത്തരവ്. ഭാര്യാഭർത്താക്കന്മാരാണെങ്കിലും സദ്ഗുണം പ്രോത്സാഹിപ്പിക്കുവാനും ദുഷ്പ്രവൃത്തികൾ തടയാനുമാണ് പുതിയ നീക്കം എന്ന് അഫ്ഗാൻ വാർത്താ ഏജൻസി പറയുന്നു.
സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ദിവസങ്ങളിൽ മാത്രം പങ്കെടുക്കാൻ അനുവാദമുള്ള ഹെറാത്തിലെ പൊതു പാർക്കുകളിൽ ലിംഗഭേദം പാലിക്കണമെന്നാണ് നിർദ്ദേശം. വ്യാഴം, വെള്ളി, ശനി ദിവസങ്ങളാണ് സ്ത്രീകൾക്ക് പാർക്കിൽ പോകുവാൻ അനുവദിച്ചിരിക്കുന്നത്. മറ്റ് ദിവസങ്ങൾ പുരുഷന്മാർക്ക് വിനോദത്തിനും വ്യായാമത്തിനും വേണ്ടിയുള്ളയാണ് എന്ന് പ്രമോഷൻ ഓഫ് വൈസ് ആൻഡ് പ്രിവൻഷൻ മന്ത്രാലയത്തിലെ താലിബാൻ ഉദ്യോഗസ്ഥനായ റിയാസുല്ല സീരത്ത് പറഞ്ഞു.
ഒരേ ദിവസം അമ്യൂസ്മെന്റ് പാർക്കുകളിൽ പോകുന്നതിൽ നിന്ന് പുരുഷന്മാരെയും സ്ത്രീകളെയും വിലക്കുന്നത് ഇതാദ്യമായല്ല. മാർച്ചിലും താലിബാൻ സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
പാശ്ചാത്യ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ സംയുക്ത പ്രസ്താവനയിൽ അഫ്ഗാൻ സ്ത്രീകളുടെ മനുഷ്യാവകാശങ്ങളെ ഹനിക്കുന്ന താലിബാൻ നിയന്ത്രണങ്ങൾക്കെതിരെ ഖേദം പ്രകടിപ്പിച്ചു.
'എല്ലാ അഫ്ഗാനികൾക്കും അവരുടെ മനുഷ്യാവകാശങ്ങൾ ആസ്വദിക്കാൻ കഴിയണം. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിൽ ഉൾപ്പെട്ടതും ഐക്യരാഷ്ട്രസഭയിലെ എല്ലാ അംഗങ്ങളും അംഗീകരിക്കുകയും ചെയ്യ്ത ഈ അവകാശങ്ങൾ അവിഭാജ്യവും അനിഷേധ്യവുമാകുന്നു' എന്ന് പ്രസ്താവനയിൽ പറയുന്നു.