By online desk .28 11 2020
ന്യൂഡൽഹി: കിഫ്ബിക്ക് മസാല ബോണ്ട് ഇറക്കാനുള്ള അനുമതി നൽകിയിട്ടുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വിദേശനാണയ നിയന്ത്രണനിയമം അഥവാ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് പ്രകാരമാണ് ആർബിഐ ഇത്തരത്തിൽ അനുമതി നൽകിയതെന്ന് വൃത്തങ്ങൾ പറയുന്നു. സംസ്ഥാനം വിദേശത്തുനിന്ന് പണം സമാഹരിക്കുന്നത് തങ്ങളുടെ പരിശോധനാ പരിധിയിൽ വരുന്നതല്ലെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി.
വായ്പ രജിസ്ട്രേഷനായി കിഫ്ബി നൽകിയ വിവരങ്ങൾ, വായ്പയുടെ വിശദാംശങ്ങൾ,അനുമതിക്കായി റിസർബാങ്ക് നിർദ്ദേശിച്ചിട്ടുള്ള വ്യവസ്ഥകൾ എന്നിവ ആരാഞ്ഞുകൊണ്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റിസർവ് ബാങ്കിന് കത്തെഴുതിയിരുന്നു. കഴിഞ്ഞ 19നാണ് ഇഡി റിസർവ് ബാങ്കിന് കത്ത് എഴുതിയത്.
വിദേശത്തുനിന്നും നേരിട്ടുള്ള മൂലധനനിക്ഷേപം വാങ്ങാൻ അനുമതിയുള്ള സ്ഥാപനങ്ങൾക്ക് മാത്രമായി വിദേശത്തുനിന്നും വായ്പ എടുക്കാം എന്ന വ്യവസ്ഥകളിൽ കഴിഞ്ഞവർഷം ആർബിഐ മാറ്റം വരുത്തിയിരുന്നു. കിഫ്ബിക്ക് വിദേശത്തു നിന്നും ലഭിച്ച പണത്തെക്കുറിച്ച് പരിശോധിക്കാൻ തങ്ങൾക്ക് അധികാരവും ഉത്തരവാദിത്വവും ഇല്ലെന്ന് റിസർവ് ബാങ്ക് വൃത്തങ്ങൾ വ്യക്തമാക്കി. മാസങ്ങൾക്കു മുൻപ് കേന്ദ്ര ധനമന്ത്രാലയവും കിഫ്ബിയെ കുറിച്ച് റിസർവ് ബാങ്കിനോട് ചോദ്യങ്ങൾ ആരാഞ്ഞിരുന്നു.