വിസ്മയമായി 'അടൽ സേതു';രാജ്യത്തെ നീളമേറിയ കടൽപ്പാലം ഉദ്ഘാനം ചെയ്ത് പ്രധാനമന്ത്രി

21.8 കിലോമീറ്റർ ദൈർഘ്യമുള്ള ആറുവരി പാതയാണ് എംടിഎച്ച്എൽ. കടലിൽ നിന്ന് 16.5 കിലോമീറ്ററും കരയിൽ നിന്ന് 5.5 കിലോമീറ്റർറിലുമാണ് പാലം നിർമ്മിച്ചിരിക്കുന്നത്.

author-image
Greeshma Rakesh
New Update
വിസ്മയമായി 'അടൽ സേതു';രാജ്യത്തെ നീളമേറിയ കടൽപ്പാലം  ഉദ്ഘാനം ചെയ്ത് പ്രധാനമന്ത്രി

 

മുംബൈ: രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലമായ മുംബൈയിലെ അടൽ സേതു കടൽപ്പാലം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് പ്രധാന മന്ത്രി.മുംബൈ ട്രാൻസ്‌ഹാർബർ ലിങ്ക് ഇപ്പോൾ അറിയപ്പെടുന്നത് 'അടൽ ബിഹാരി വാജ്‌പേയി സേവാരി-നവ ഷെവ അടൽ സേതു' (എംടിഎച്ച്എൽ) എന്നാണ്.

2016 ഡിസംബറിലാണ് പ്രധാനമന്ത്രി മോദിയാണ് ഈ പാലത്തിന്റെ തറക്കല്ലിട്ടത്. 17,840 കോടി രൂപയാണ് അടൽ സേതു കടൽപ്പാലത്തിന്റെ നിർമ്മാണച്ചെലവ്. 21.8 കിലോമീറ്റർ ദൈർഘ്യമുള്ള ആറുവരി പാതയാണ് എംടിഎച്ച്എൽ. കടലിൽ നിന്ന് 16.5 കിലോമീറ്ററും കരയിൽ നിന്ന് 5.5 കിലോമീറ്റർറിലുമാണ് പാലം നിർമ്മിച്ചിരിക്കുന്നത്.

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും ബന്ധിപ്പിച്ചാണ് പാലത്തിന്റെ നിർമ്മാണം. മുംബൈയിൽ നിന്ന് പൂനെ, ഗോവ, ദക്ഷിണേന്ത്യ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള സമയവും ഇത് കുറയ്ക്കും. ഇത് മുംബൈ തുറമുഖവും ജവഹർലാൽ നെഹ്‌റു തുറമുഖവും തമ്മിലുള്ള ബന്ധവും മെച്ചപ്പെടുത്തും. മുംബൈയിൽ നിന്നും നവിമുംബൈയിലേക്ക് 20 മിനിട്ട് കൊണ്ട് എത്താൻ കഴിയും എന്നതാണ് പ്രത്യേകത. നിലവിൽ രണ്ട് മണിക്കൂറാണ് ഈ ദൂരം പിന്നിടാൻ വേണ്ട സമയം.

പ്രതിദിനം ഏകദേശം 70,000 വാഹനങ്ങൾക്ക് ഒരേസമയം യാത്രനടത്താനാകും വിധമാണ് പാലത്തിന്റെ നിർമ്മാണം.100 വർഷമാണ് പാലത്തിന്റെ കാലാവധി.. മണിക്കൂറിൽ പരമാവധി 100 കിലോമീറ്റർ വേഗതയിൽ അടൽ സേതുവിൽ സഞ്ചരിക്കാൻ വാഹനങ്ങളെ അനുവദിക്കും.

അതേസമയം ഈ പാലത്തിലൂടെ ഭാരം വഹിച്ചുകൊണ്ടുള്ള വാഹനങ്ങൾ, ബൈക്കുകൾ, ഓട്ടോറിക്ഷ, ട്രാക്ടർ എന്നിവയ്ക്ക് യാത്ര നടത്താനുള്ള അനുമതി നൽകില്ല. മൺസൂൺ സമയങ്ങളിലെ ഉയർന്ന വേഗതയുള്ള കാറ്റിനെ പ്രതിരോധിക്കാൻ സാധിക്കുന്ന തരത്തിൽ പ്രത്യേകമായി രൂപകൽപ്പന ചെയ്തിട്ടുള്ള ലൈറ്റിംഗ് പോൾ ഇവയിൽ സ്ഥാപിച്ചിട്ടുണ്ട്. ഇടിമിന്നൽ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളിൽ നിന്ന് പരിരക്ഷിക്കുന്നതിന് ഒരു ലൈറ്റിംഗ് പ്രൊട്ടക്ഷൻ സംവിധാനവും സ്ഥാപിച്ചിട്ടുണ്ട്.

ഏകദേശം 5,403 തൊഴിലാളികളും എഞ്ചിനീയർമാരുമാണ് അടൽ സേതു പാലത്തിന്റെ നിർമ്മാണത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. നിർമ്മാണസമയത്ത് ഏഴ് തൊഴിലാളികളുടെ ജീവൻ നഷ്ടപ്പെട്ട സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു. ആറുവരിപ്പാതയിലൂടെയുള്ള യാത്രയ്ക്ക് 250 രൂപയാണ് ടോൾ നിശ്ചയിച്ചിരിക്കുന്നതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അടുത്തിടെ പറഞ്ഞിരുന്നു.

ഇത് മറ്റ് വാഹനങ്ങൾക്ക് ആനുപാതികമായിരിക്കും. നവി മുംബൈയിൽ നടക്കുന്ന പൊതുപരിപാടിയിൽ 12,700 കോടിയിലധികം രൂപയുടെ നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും.

 

 

mumbai narendra modi atal setu sea bridge