By Aswany Bhumi.01 03 2021
ജനീവ: 2021 അവസാനത്തോടെ കോവിഡ് മഹാമാരി അവസാനിക്കുമെന്ന് കരുതുന്നത് യാഥാർഥ്യബോധമില്ലാത്ത അപക്വവുമായ നിഗമനമാണെന്ന് ലോകാരോഗ്യ സംഘടന.
എന്നാൽ കോവിഡിനെതിരേയുള്ള ഫലപ്രദമായ വാക്സിനുകളുടെ വരവ് പുതിയ കേസുകളുടെ എണ്ണവും മരണസംഖ്യയും കുറയ്ക്കുമെന്നും ഡബ്ല്യു.എച്ച്.ഒ എമർജൻസീസ് പ്രോഗ്രാം ഡയറക്ടർ മൈക്കൽ റയാൻ പറഞ്ഞു.
നിലവിൽ വൈറസ് നിയന്ത്രണ വിധേയമാണെങ്കിലും വികസിച്ചുകൊണ്ടിരിക്കുന്ന ഒരു മഹാമാരിയെ കുറിച്ച് ഉറപ്പുകളൊന്നും നൽകാനാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
"കോവിഡ് വ്യാപനം പരമാവധി കുറയ്ക്കുന്നതിലായിരിക്കണം ലോകത്തിന്റെ ഏകശ്രദ്ധ. വൈറസിന്റെ സ്ഫോടനാത്മകമായ വ്യാപനത്തെ തടഞ്ഞുനിർത്താൻ വാക്സിനുകൾക്ക് സാധിച്ചു".
നമ്മൾ മിടുക്കരാണെങ്കിൽ ഈ വർഷാവസാനത്തോടെ പുതിയ കേസുകളും മരണങ്ങളും പിടിച്ചുനിർത്തി മഹാമാരിയെ നിയന്ത്രിക്കാൻ സാധിക്കുമെന്നും മൈക്കൽ റയാൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
രാജ്യങ്ങൾ തമ്മിലുള്ള പരസ്പര മത്സരമല്ല, ഇത് വൈറസിനെതിരേയുള്ള പോരാട്ടമാണ്. സ്വന്തം ജനങ്ങളെ അപകടത്തിൽ നിർത്താൻ ഞങ്ങൾ പറയുന്നില്ല. എന്നാൽ ലോകത്താകമാനം വൈറസിനെ തുടച്ചുനീക്കാനുള്ള പ്രയത്നത്തിൽ പങ്കാളികളാകാൻ എല്ലാരാജ്യങ്ങളോടും ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.