തിരുവനന്തപുരം: പ്രധാനപ്പെട്ട ആരാധനാലയങ്ങളുടെ സവിശേഷതകൾ ഉയർത്തിക്കാട്ടി, സംസ്ഥാനത്തിന്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനായി മൈക്രോസൈറ്റുകളുമായി കേരള ടൂറിസം വകുപ്പ്. ഇതിന് തുടക്കമെന്നോണം ശബരിമലയെക്കുറിച്ച് വിവിധ ഭാഷകളിൽ വിവരങ്ങൾ നൽകുന്ന മൈക്രോസൈറ്റ് പ്രകാശനം ചെയ്യുമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു.
പത്തനംതിട്ട ജില്ലയിലെ ശബരിമല ക്ഷേത്രത്തിന്റെ വിവരങ്ങൾ മൈക്രോസൈറ്റിൽ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് എന്നീ അഞ്ച് ഭാഷകളിൽ ലഭിക്കും. 61.36 ലക്ഷം രൂപയുടെ പദ്ധതിയിൽ തലസ്ഥാനത്ത് നിന്ന് 160 കിലോമീറ്റർ വടക്കുള്ള ശബരിമലയിലേയ്ക്കുള്ള തീർത്ഥാടനത്തിന്റെ ഇ-ബ്രോഷറുകളും ഉൾപ്പെടുത്തും.
കൂടാതെ, സൈറ്റിൽ ഒരു പ്രൊമോഷണൽ ഫിലിം ഉണ്ടായിരിക്കും. പ്രതിവർഷം ലക്ഷക്കണക്കിന് തീർഥാടകർ അയ്യപ്പക്ഷേത്രം സന്ദർശിക്കുന്നുവെന്നും അവരുടെ യാത്രകൾ തടസ്സരഹിതമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്നും അധികൃതർ പറഞ്ഞു.തീർഥാടകർക്ക് ശബരിമലയിൽ ആരാധന നടത്തിയ ശേഷം പോകാൻ കഴിയുന്ന ക്ഷേത്രങ്ങൾ, യാത്രാ മാർഗങ്ങൾ, പാലിക്കേണ്ട ആചാരങ്ങൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും സൈറ്റിൽ നൽകും.
ഈ സൈറ്റിലെ വഴികൾ മാത്രമല്ല, ക്ഷേത്രങ്ങൾക്ക് സമീപമുള്ള ഗതാഗത, താമസ സൗകര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും സൈറ്റിൽ ഉണ്ടാകും. അത് കൂടുതൽ തീർഥാടകരെ ആകർഷിക്കുമെന്ന പ്രതീക്ഷയിലാണ് ടൂറിസം വകുപ്പ്.
ശബരിമല ദർശനം സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ, ക്ഷേത്രത്തിന്റെ ഭൂപ്രകൃതി പ്രത്യേകതകൾ, സാംസ്കാരിക മൂല്യങ്ങൾ, പാരമ്പര്യങ്ങൾ എന്നിവയുടെ വിശദാംശങ്ങളും മൈക്രോസൈറ്റ് വഴി അറിയാം. ർത്ഥാടന വിനോദസഞ്ചാരത്തിന് പേരുകേട്ട സംസ്ഥാനമെന്ന നിലയിൽ കേരളത്തിന്റെ പ്രശസ്തി ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ശ്രമങ്ങളെന്നും അധികൃതർ പറഞ്ഞു.