തിരുവനന്തപുരം: പൂക്കോട് സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ വീട് സന്ദർശിച്ച് സുരേഷ് ഗോപി. ബിജെപി ജില്ലാ നേതാക്കൾക്കൊപ്പമായിരുന്നു സന്ദർശനം.സിദ്ധാർത്ഥന്റെ അച്ഛൻ ജയപ്രകാശ്, അമ്മ ഷീബ ഉൾപ്പടെ കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു.സിദ്ധാർത്ഥിന്റെ കുടുംബത്തിന് ആത്മധൈര്യം പകരാനുള്ള സന്ദർശനം ആയിരുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു.
നികൃഷ്ടമായ പൈശാചികമായ അവസ്ഥയാണെന്നും സംഭവത്തിന്റെ സത്യാവസ്ഥ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. പൂക്കോട് സർവകലാശാലയിൽ സിദ്ധാർത്ഥന് നേരെയുണ്ടായ പ്രശ്നങ്ങളും ക്രൂരതയും അനീതിയും പിതാവിനോട് ചോദിച്ചറിഞ്ഞ സുരേഷ് ഗോപി ഒരു കുടുംബത്തിനും ഇങ്ങനെ ഒരു അവസ്ഥ വരരുതെന്നും രാഷ്ട്രീയം മാറ്റിവച്ച് തിരുത്താൻ ഭരണകർത്താക്കൾ ശ്രമിക്കണമെന്നും ആവശ്യപ്പെട്ടു.കേസ് സിബിഐ പോലുള്ള ഏജൻസി അന്വേഷിക്കണമെന്നും ആദ്യം അറസ്റ്റ് ചെയ്യേണ്ടത് വൈസ് ചാൻസലറെയാണ് അദ്ദേഹം പറഞ്ഞു.
സത്യാവസ്ഥ ഉറപ്പായും കണ്ടെത്തണം. പ്രതികൾ അതിക്രൂരമായി തന്നെ ശിക്ഷിക്കപ്പെടണം. അവരുടെ മാതാപിതാക്കളെ ഓർത്തും ദുഃഖിക്കാൻ മാത്രമേ സാധിക്കൂ. അവർ എന്ത് തെറ്റ് ചെയ്തു. സിദ്ധാർത്ഥന്റെ മരണം ആ കുടുബത്തിന് മാത്രം സംഭവിച്ച ആഘാതമല്ല, അധ്യയനത്തിലേർപ്പെട്ടിരിക്കുന്ന മക്കൾ ഉള്ള എല്ലാ അച്ഛനമ്മമാരെയും ഇത് ബാധിച്ചിട്ടുണ്ട്. ഈ ഒരവസ്ഥയ്‌ക്ക് തീർപ്പ് കൽപ്പിക്കണം. ഈയൊരു മനോഭാവം, ഈയൊരു അന്തരീക്ഷം സംജാതമാകാൻ പാടില്ല- സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പറഞ്ഞു.
എസ്എഫ്‌ഐയുടെ ആൾക്കൂട്ട വിചാരണയെ തുടർന്ന് ഇക്കഴിഞ്ഞ 18നാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ 18 പ്രതികളും ഇന്നലെയോടെ അറസ്റ്റിലായിരുന്നു. റാഗിംഗ് നിരോധന നിയമം, ആത്മഹത്യാ പ്രേരണ, മർദ്ദനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.