ആപ്പിൾ വാച്ച് മോഡലുകളുടെ ഇറക്കുമതിയ്ക്കും വിൽപ്പനയ്ക്കും ഏർപ്പെടുത്തിയ വിലക്ക് സ്റ്റേ ചെയ്യണമെന്ന അപേക്ഷ തള്ളി യുഎസ് ഇന്റർനാഷണൽ ട്രേഡ് കമ്മീഷൻ (ഐടിസി). ആപ്പിൾ വാച്ച് സീരീസ് 9, ആപ്പിൾ വാച്ച് അൾട്ര 2 എന്നിവയ്ക്കാണ് വിലക്കേർപ്പെടുത്തുക. ഡിസംബർ 26 മുതലാണ് വിലക്ക് നിലവിൽ വരുന്നത്.
അതെസമയം ആപ്പിൾ വാച്ച് എസ്ഇയിൽ എസ്പിഒ2 സെൻസർ ഇല്ലാത്തതിനാൽ അതിനെയോ എസ്പിഒ2 സെൻസറുള്ള മുൻ ആപ്പിൾ വാച്ച് മോഡലുകളെയോ വിലക്ക് ബാധിക്കില്ല. സോഫ്റ്റ്‌വെയർ മാറ്റങ്ങൾ ഉൾപ്പെടെയുള്ള നിരോധനം ഒഴിവാക്കാനുള്ള ശ്രമങ്ങൾക്കിടയിലാണ് വിലക്ക് സ്റ്റേ ചെയ്യണമെന്ന അപേക്ഷ തള്ളിയത്.
പേറ്റന്റ് അവകാശ ലംഘനം നടന്നുവെന്ന് ചൂണ്ടിക്കാട്ടി മെഡിക്കൽ ഉപകരണ നിർമാതാക്കളായ മാസിമോ നേരത്തെ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐടിസി ആപ്പിൾ വാച്ച് മോഡലുകൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ആപ്പിൾ വാച്ച് മോഡലുകളുടെ വിൽപ്പന നിർത്തി വയ്ക്കാനുള്ള മാസിമോ കോർപ്പിന്റെ ആവശ്യം നേരത്തെ ഇന്റർനാഷണൽ ട്രേഡ് കമ്മിഷൻ അംഗീകരിച്ചിരുന്നു.
വർഷങ്ങളായി എസ്പിഒ2 സെൻസറും ആപ്പിളുമായി തർക്കം നിലനിൽക്കുന്നുണ്ട്. പൾസ് ഓക്‌സിമീറ്ററുകളിലൂടെ ശ്രദ്ധേയരായ മാസിമോ ഐടിസിയിലും സെൻട്രൽ ഡിസ്ട്രിക്ട് ഓഫ് കാലിഫോർണിയയിലെ യുഎസ് ജില്ലാ കോടതിയിലുമായാണ് കേസുകൾ നടക്കുന്നത്.
ആപ്പിളിനെതിരെയുള്ള രണ്ട് കേസുകളാണ് നിലവിൽ ഇവിടെയുള്ളത്. പൾസ് ഓക്‌സിമീറ്ററിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യയിലുള്ള പേറ്റന്റ് അവകാശം ആപ്പിൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് എസ്പിഒ2 സെൻസർ കമ്പനി പരാതി നൽകിയത്.