ന്യൂഡല്‍ഹി: രാജ്യത്തെ പൊതുതിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടം ഏറെ വിവാദങ്ങളിലൂടെയും ആരോപണ പ്രത്യാക്രമണങ്ങളിലൂടെയുമാണ് കടന്നുപോകുന്നത്. പല സംഭവങ്ങലിലായി എന്‍ഡിഎ മുന്നണിയും ഇന്‍ഡ്യ മുന്നണിയലുമൊക്കെ അതിന്റെ തിരമാലകള്‍ അലയടിക്കുന്നുണ്ട്.
12 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 94 ലോക്‌സഭ മണ്ഡലങ്ങളിലേക്കാണ് മൂന്നാംഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഗുജറാത്തിലെ ആകെയുള്ള-26, ഗോവ-2, ഛത്തീസ്ഗഡ്-7, കര്‍ണാടക-14, അസം-4, ബിഹാര്‍-5, മധ്യപ്രദേശ്-8, മഹാരാഷ്ട്ര-11, ഉത്തര്‍പ്രദേശ്-10, പശ്ചിമ ബംഗാള്‍-4, ദാദ്ര ആന്റ് നാഗര്‍ ഹവേലി, ദാമന്‍ ആന്റ് ദിയോ-2, ജമ്മു കശ്മീര്‍-1 എന്നിങ്ങനെയാണ് വോട്ടെടുപ്പ് നടക്കുന്നത്.
മൂന്നാംഘട്ടത്തിന്റെ അവസാന ലാപ്പില്‍ കത്തിനില്‍ക്കുന്നത് കര്‍ണാടകയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി പ്രജ്വല്‍ രേവണ്ണയയ്ക്കും അച്ഛന്‍ എച്ച് ഡി രേവണ്ണയ്ക്കും എതിരെ ഉയര്‍ന്ന പീഡന കേസുകളാണ്. ഹാസനിലെ സിറ്റിംഗ് എംപിയായ പ്രജ്വല്‍ രേവണ്ണയ്ക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി പ്രചാരണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ്, ഞെട്ടിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. പ്രജ്വലിന്റെ ലൈംഗിക പീഡനത്തിന് നിരവധി സ്ത്രീകള്‍ ഇരയായിട്ടുണ്ട് എന്നാണ് വെളിപ്പെടുത്തല്‍. മൂവായിരത്തോളം ദൃശ്യങ്ങളും ഇതിന്റേതായുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജര്‍മനിയിലേക്ക് പറന്ന പ്രജ്വലിനെ തിരിച്ചെത്തിക്കാന്‍ സിബിഐ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നുണ്ട്.
ലൈംഗിക പീഡനക്കേസിലെ അതിജീവിതയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രജ്വലിന്റെ അച്ഛനും എച്ച്ഡി ദേവെഗൗഡയുടെ സഹോദരനുമായ എച്ച്ഡി രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയും ചെയ്തു. വീണുകിട്ടിയ അവസരം കോണ്‍ഗ്രസ് ഉപയോഗിച്ചു. രാഹുല്‍ ഗാന്ധി അടക്കം ബിജെപിക്ക് എതിരെ രൂക്ഷ ഭാഷയില്‍ പ്രതികരിച്ച് രംഗത്തെത്തി. അമ്മമാരേയും സഹോദരിമാരേയും ക്രൂരമായി ബലാത്സംഗം ചെയ്യുന്ന ക്രൂരന് വേണ്ടിയാണ് പ്രധാനമന്ത്രി നേരിട്ടെത്തി പ്രചാരണം നടത്തിയത് എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
അതേസമയം കോണ്‍ഗ്രസിലാകട്ടെ അമേഠിയില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമോ എന്ന ചോദ്യത്തിന് അവസാനമുണ്ടായതും മൂന്നാംഘട്ട പ്രചാരണത്തിനിടെയാണ്. അമേഠിയില്‍ നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തന്‍ കിഷോരിലാല്‍ ശര്‍മയെ ഇറക്കിയ കോണ്‍ഗ്രസ് രാഹുലിനെ റായ്ബറേലിയില്‍ സ്ഥാനാര്‍ഥിയാക്കി. സോണിയ ഗാന്ധിയുടെ മണ്ഡലത്തില്‍ രാഹുല്‍ ഇറങ്ങിയതോടെ, പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് അന്ത്യമായി. രാഹുല്‍ ഉത്തരേന്ത്യയില്‍ നിന്ന് ഒളിച്ചോടുന്നു എന്ന് ആരോപിച്ചിരുന്ന ബിജെപി, ഇതോടെ പ്ലേറ്റ് തിരിച്ചു. വയനാട്ടിലെ ജനങ്ങളെ വഞ്ചിക്കുയാണെന്നും റായ്ബറേയില്‍ ജയിച്ചാല്‍ വയനാട്ടിലെ എംപി സ്ഥാനം രാജിവയ്ക്കുമെന്നും ബിജെപി പ്രചരിപ്പിക്കുന്നുണ്ട്.
പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസിന് എതിരെ ഉയര്‍ന്ന പീഡന വിവാദവും മൂന്നാംഘട്ടത്തില്‍ ചര്‍ച്ചയായി. രാജ്ഭവനിലെ ജീവനക്കാരി നല്‍കിയ ലൈംഗികാതിക്രമ പരാതിയുടെ അടിസ്ഥാനത്തിലാണ് ആനന്ദബോസിന് എതിരെ കൊല്‍ക്കത്ത പൊലീസ് അന്വേഷണം നടത്തുന്നത്. സന്ദേശ്ഖാലിയിലെ പീഡന ആരോപണങ്ങളില്‍ പിടിച്ച് മമത ബാനര്‍ജിയ്ക്ക് എതിരെ വമ്പിച്ച പ്രചാരണം നടത്തിയ ബിജെപി, ആനന്ദബോസിനെതാരായുള്ള ആരോപണം വന്നതോടെ വെട്ടിലായി.
കേസില്‍ പ്രതിയായ ഷാജഹാന്‍ ഷെയ്ഖ് അടക്കമുള്ള ടിഎംസി നേതാക്കള്‍ക്ക് എതിരെ ലൈംഗികാരോപണം ഉന്നയിക്കാന്‍ സ്ത്രീകളെ നിയോഗിക്കണമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി തന്നോടുപറഞ്ഞു എന്ന ബിജെപി പ്രാദേശിക നേതാവിന്റെ വീഡിയോ കഴിഞ്ഞദിവസം തൃണമൂല്‍ കോണ്‍ഗ്രസ് പുറത്തുവിടുകകൂടി ചെയ്തത് ബിജെപിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
എഎപിയുമായുള്ള കോണ്‍ഗ്രസ് സഖ്യത്തിന്റെ പേരില്‍ ഡല്‍ഹി കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുണ്ടായത് ഇന്‍ഡ്യ സഖ്യത്തിന് വെല്ലുവിളിയായിട്ടുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച പിസിസി അധ്യക്ഷന്‍ അര്‍വിന്ദ് സിങ് ലവ് ലി ബിജെപിയില്‍ ചേരുകയും ചെയ്തു. ലവ്‌ലിയുടെ ചുവടുപിടിച്ച് നിരവധി പ്രാദേശിക നേതാക്കളും കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. ഇത് കോണ്‍ഗ്രസിനെയും ഇന്ത്യ സഖ്യത്തേയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
1,351 സ്ഥാനാര്‍ഥികളാണ് മൂന്നാംഘട്ടത്തില്‍ മത്സര രംഗത്തുള്ളത്. മുഴുവന്‍ സീറ്റിലും വോട്ടെടുപ്പ് നടക്കുന്ന ഗുജറാത്തിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളത്. 668 പേരാണ് ഗുജറാത്തില്‍ നിന്ന് മത്സരിക്കുന്നത്. ഇതില്‍, സൂറത്ത് മണ്ഡലത്തില്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളുകയും മറ്റു സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിക്കുകയും ചെയ്തതോടെ, ബിജെപി സ്ഥാനാര്‍ഥി മുകേഷ് ദലാല്‍ ജയിച്ചത് വലിയ വിവാദമായിരുന്നു. കോണ്‍ഗ്രസിന്റെ നീലേഷ് കുംഭാണിയായിരുന്നു ദലാലിന്റെ പ്രധാന എതിരാളി. എന്നാല്‍, ഇദ്ദേഹത്തിന്റെ പത്രികയിലെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് വരാണാധികാരി പത്രിക തള്ളുകയായിരുന്നു.
നിലേഷിന്റെ സ്ഥാനാര്‍ഥിത്വത്തെ പിന്താങ്ങിയവരുടെ ഒപ്പ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പത്രിക തള്ളിയത്. ഇതോടെ, ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ആദ്യ വിജയം ബിജെപിക്ക് സ്വന്തമാവുകയും ചെയ്തു. സൂറത്തിലേത് തിരഞ്ഞെടുപ്പ് അട്ടിമറിയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. സൂറത്തിന് പിന്നാലെ, ഇന്‍ഡോറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അക്ഷയ് ബാമും ഒഡീഷയിലെ പുരിയിലെ സുചാരിത മോഹന്തിയും പത്രിക പിന്‍വലിച്ചിട്ടുണ്ട്. ഇത് ബിജെപിക്ക് എതിരായ ആരോപണങ്ങള്‍ കൂടുതല്‍ ശക്തിപകരുന്നതിന് കാരണമാവുകയും ചെയ്തിട്ടുണ്ട്.
അതേസമയം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കരുത്തന്മാരുടെ പോരാട്ടം കൂടിയാണ് മൂന്നാംഘട്ടം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് കളത്തിലിറങ്ങുന്ന പ്രമുഖന്‍. ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്നാണ് അമിത് ഷാ മത്സരിക്കുന്നത്. യുപിയിലെ മെയിന്‍പുരിയില്‍ നിന്ന് എസ്പിയുടെ ഡിംപിള്‍ യാദവ് ജനവിധി തേടുന്നുണ്ട്.
കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മധ്യപ്രദേശിലെ ഗുണയില്‍ നിന്നാണ് മത്സരിക്കുന്നത്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, എന്‍സിപിയുടെ സുപ്രിയ സുലെ, തുടങ്ങിയവരും മൂന്നാംഘട്ടത്തില്‍ ജനവിധി തേടുന്ന പ്രധാനികളാണ്.
ബാരാമതിയില്‍ സുപ്രിയയെ നേരിടുന്നത് അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറാണ്. ഇതോടെ, ഒരേ കുടുംബത്തിലെ രണ്ടുപേര്‍ തമ്മിലുള്ള പോരായി ബാരാമതിയിലെ മത്സരം മാറിയിട്ടുണ്ട്. കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ മുന്‍പന്തിയിലാണ് ബാരാമതി. ലോക്‌സഭ പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ബംഗാളിലെ ഭരംപുരില്‍ നിന്ന് ജനവിധി തേടുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്, കര്‍ണാടകയിലെ ധാര്‍വാദില്‍ നിന്ന് കേന്ദ്രമന്ത്രി പ്രല്‍ഹാദ് ജോഷി എന്നിവരും കളത്തിലിറങ്ങുന്നവരില്‍ പ്രമുഖരാണ്.