പത്തനംതിട്ട: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് പ്രിയങ്കാ ഗാന്ധിയും. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു പ്രിയങ്ക.
'പിണറായി വിജയനെതിരെ നിരവധി ആരോപണങ്ങൾ വന്നു.
ലൈഫ് മിഷൻ , സ്വർണ്ണക്കടത്ത് ആരോപണങ്ങളിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുക പോലും ഉണ്ടായില്ല. മുഖ്യമന്ത്രിക്കെതിരെ ഒരു കേസ് പോലും എടുത്തില്ല'- പ്രിയങ്ക ഗാന്ധി വിമർശിച്ചു.
മോദി സർക്കാർ എന്ത് കൊണ്ടാണ് പിണറായിയെ ഉപദ്രവിക്കാത്തത്. ഒരു റെയ്ഡ് പോലും നടത്തിയില്ല. തൻ്റെ സഹോദരന്‍ രാഹുലിനെ മാത്രം പിണറായി ആക്രമിക്കുന്നു. കേരളത്തിൽ ഇടതു പാർട്ടി പ്രവർത്തകർക്ക് മാത്രം ജോലി കിട്ടുന്ന അവസ്ഥയാണെന്നും പ്രിയങ്ക ഗാന്ധി വിമർശിച്ചു.
ബിജെപിയെ പ്രതിരോധിക്കുന്ന തനിക്കെതിരെ വലിയ ആക്രമണമാണ് എൽഡിഎഫ് നടത്തുന്നതെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം. 'എന്തുകൊണ്ട് കേരള മുഖ്യമന്ത്രിക്കെതിരെ ബിജെപി ഒന്നും ചെയ്യുന്നില്ല? എന്തുകൊണ്ട് ഇഡി ഇവിടെ വരുന്നില്ല?. ഔദ്യോഗിക വസതി എടുത്ത് കളയുന്നില്ല?. ഞാൻ മുഴുവൻ സമയവും ബിജെപിയെ എതിർക്കുന്നു. കേരള മുഖ്യമന്ത്രി മുഴുവൻ സമയവും എന്നെ എതിർക്കുന്നു' എന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്.