വിശാഖപട്ടണം:ഡൽഹിയെ അടിച്ചു വീഴ്ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. കൊല്‍ക്കത്ത വെല്ലുവിളിച്ച വിജയലക്ഷ്യത്തിലേക്ക് എത്താനാകാതെയാണ് ഡല്‍ഹി ക്യാപിറ്റൽസ് കീഴടങ്ങിയത് . 106 റണ്‍സിനായിരുന്നു തോല്‍വി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത, ഡല്‍ഹിക്ക് മുന്നില്‍വെച്ചത് 273 റണ്‍സ് വിജയലക്ഷ്യമായിരുന്നു. മറുപടിയായി ഡല്‍ഹിയുടെ പോരാട്ടം 17.2 ഓവറില്‍ 166 റണ്‍സില്‍ അവസാനിച്ചു. ഈ ജയത്തോടെ മൂന്ന് കളികളില്‍ നിന്ന് ആറു പോയന്റുമായി കൊല്‍ക്കത്ത ഒന്നാം സ്ഥാനത്തെത്തി.
ഡല്‍ഹി നിരയില്‍ ക്യാപ്റ്റന്‍ ഋഷഭ് പന്തും ട്രിസ്റ്റന്‍ സ്റ്റബ്ബ്‌സും മാത്രമാണ് ലക്ഷ്യത്തിലേക്ക് പൊരുതിനോക്കുകയെങ്കിലും ചെയ്തത്. 25 പന്തില്‍ നിന്ന് അഞ്ച് സിക്‌സും നാല് ഫോറുമടക്കം 55 റണ്‍സെടുത്ത ഋഷഭ് പന്താണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. 32 പന്തുകള്‍ നേരിട്ട സ്റ്റബ്ബ്‌സ് നാല് വീതം സിക്‌സും ഫോറുമടക്കം 54 റണ്‍സെടുത്തു.
ബാറ്റര്‍മാര്‍ക്കൊപ്പം പന്തെടുത്തവരും കൊല്‍ക്കത്തയിൽ തിളങ്ങി. വൈഭവ് അറോറയും വരുണ്‍ ചക്രവര്‍ത്തിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ മത്സരങ്ങളില്‍ പരാജയമായിരുന്ന മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടു വിക്കറ്റെടുത്തു.നേരത്തേ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത സുനില്‍ നരെയ്ന്‍, യുവതാരം ആംഗ്രിഷ് രഘുവംശി, ആന്ദ്രേ റസ്സല്‍, റിങ്കു സിങ് എന്നിവരുടെ ബാറ്റിങ് തകർപ്പൻ പ്രകടനത്തോടെ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സെടുത്തിരുന്നു. ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ടീം ടോട്ടലാണിത്.