ന്യൂഡൽഹി: ആപ്പിളിന്റെ ഐഫോൺ, ഐപാഡ് എന്നിവയിൽ സുരക്ഷാ വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സൈബർ സുരക്ഷാ ഏജൻസി. ഒരു ഹാക്കർക്ക് ദൂരെ ഒരിടത്തിരുന്ന ആപ്പിൾ ഉപകരണങ്ങൾ ഹാക്ക് ചെയ്യാനും മാൽവെയറുകൾ പ്രവർത്തിപ്പിക്കാനും സാധിക്കുന്ന സുരക്ഷാ വീഴ്ചയാണ് കണ്ടെത്തിയതെന്ന് സൈബർ സുരക്ഷാ ഏജൻസിയായ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സേർട്ട്-ഇൻ) അറിയിച്ചു.
17.4.1 വേർഷന് മുമ്പുള്ള ഐഒഎസ്, ഐപാഡ് ഒഎസുകളിൽ പ്രവർത്തിക്കുന്ന ഐഫോണുകളേയും ഐപാഡുകളേയുമാണ് സുരക്ഷാവീഴ്ച ബാധിക്കുക. ഐഫോൺ ടെൻഎസ്, ഐപാഡ് പ്രോ 12.9 രണ്ടാം തലമുറ , ഐപാഡ് പ്രോ 10.5 ഇഞ്ച്, ഐപാഡ് പ്രോ 11 ഇഞ്ച് ഒന്നാം തലമുറ, ഐപാഡ് എയർ ജെൻ 3, ഐപാഡ് ജെൻ 6 , ഐപാഡ് മിനി എന്നീ ഉപകരണങ്ങളിലും ഇവയ്ക്ക് ശേഷം വന്ന ഐപാഡ്, ഐഫോൺ പതിപ്പുകളെയും സുരക്ഷാ വീഴ്ച ബാധിക്കും.
ഉപകരണങ്ങളിലെ സോഫ്റ്റ് വെയർ, ആപ്ലിക്കേഷനുകൾ എന്നിവ അപ്‌ഡേറ്റ് ചെയ്യുക. ഒപ്പം ലിങ്കുകൾ സന്ദർശിക്കുമ്പോഴും പൊതു വൈഫൈ നെറ്റ് വർക്കുകളിൽ ഉപകരണങ്ങൾ ബന്ധിപ്പിക്കുമ്പോഴും ശ്രദ്ധിക്കണം. ടു ഫാക്ടർ ഒതന്റിക്കേഷൻ അക്കൗണ്ടുകളിലും ഉപകരണങ്ങളിലും സുരക്ഷയ്ക്കായി ഉപയോഗിക്കാം എന്നും കേന്ദ്രം വ്യക്തമാക്കി.