ഡീസല്‍ സബ്സിഡി നിര്‍ത്തലാക്കി; ഇക്വഡോര്‍ പ്രസിഡന്റിന് നേരെ വധശ്രം, 5 പേര്‍ അറസ്റ്റില്‍

നോബോവയ്ക്കെതിരെ വധശ്രമമുണ്ടായെന്ന് പരിസ്ഥിതി-ഊര്‍ജ മന്ത്രി ഐനസ് മന്‍സനോ പറഞ്ഞു. നൊബോവയ്ക്ക് പരിക്കുകളൊന്നുമില്ലെന്നും സംഭവത്തില്‍ അഞ്ച് പേരെ തടവിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

author-image
Biju
New Update
equ

ക്വിറ്റോ: ഇക്വഡോര്‍ പ്രസിഡന്റ് ഡാനിയല്‍ നെബോയ്ക്ക് നേരെ വധശ്രമം. കനാര്‍ പ്രവിശ്യയിലേക്ക് പോകുന്ന വഴിയായിരുന്നു സംഭവം. 500ഓളം പേരടങ്ങുന്ന സംഘം പ്രസിഡന്റ് സഞ്ചരിച്ച കാറിനെ തടയുകയും കല്ലുകള്‍ ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

നോബോവയ്ക്കെതിരെ വധശ്രമമുണ്ടായെന്ന് പരിസ്ഥിതി-ഊര്‍ജ മന്ത്രി ഐനസ് മന്‍സനോ പറഞ്ഞു. നൊബോവയ്ക്ക് പരിക്കുകളൊന്നുമില്ലെന്നും സംഭവത്തില്‍ അഞ്ച് പേരെ തടവിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്രിമിനലുകളാണ് ഇത് ചെയ്തതെന്നും ഇത്തരം പ്രവര്‍ത്തി അനുവദിക്കില്ലെന്നും മന്‍സനോ കൂട്ടിച്ചേര്‍ത്തു. പ്രതികള്‍ക്ക് നേരെ തീവ്രാദത്തിനും വധശ്രമത്തിനുമുള്ള വകുപ്പുകള്‍ ചേര്‍ത്തിട്ടുണ്ടെന്ന് നൊബോവയുടെ ഓഫീസ് വ്യക്തമാക്കി.

എന്നാല്‍ നൊബോവയുടെ പ്രവേശനത്തിനായി ഒത്തുകൂടിയ ജനങ്ങള്‍ക്ക് നേരെ ആസൂത്രിതമായ ആക്രമണം അഴിച്ചുവിട്ടതായാണ് ദേശീയ തദ്ദേശീയ ജനത ഫെഡറേഷന്‍ കൊനേയ് പറയുന്നത്. ആള്‍ക്കൂട്ടത്തിനിടയിലുണ്ടായിരുന്ന ഒരു സ്ത്രീക്ക് നേരെ പൊലീസിന്റെ ക്രൂരമായ മര്‍ദ്ദനമുണ്ടായെന്നും കൊനേയ് പറഞ്ഞു. തങ്ങളില്‍ അഞ്ച് പേരെ ഏകപക്ഷീയാമായി തടവില്‍വെച്ചിരിക്കുകയാണെന്നും സംഘടന എക്സില്‍ കുറിച്ചു.

ഡീസല്‍ സബ്സിഡി അവസാനിച്ച സര്‍ക്കാര്‍ നടപടിക്കെതിരായി 16 ദിവസം മുമ്പ് കൊനേയ് സമരം ആരംഭിച്ചിരുന്നു. സര്‍ക്കാര്‍ നടപടി ചെറുകിട കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും ജീവിതച്ചെലവ് വര്‍ധിപ്പിക്കുമെന്ന വിമര്‍ശനമുണ്ടായിരുന്നു.