ഗാസ യുദ്ധം അവസാനിച്ചെന്ന് ട്രംപ്; സമാധാന ഉച്ചകോടി ഇന്ന് ഈജിപ്തില്‍

ട്രംപിന്റെ സമാധാനകരാര്‍ പ്രകാരം, ഹമാസിന്റെ തടവിലുള്ള ഇസ്രായേല്‍ പൗരന്‍മാരെ വിട്ടുനല്‍കാനുള്ള സമയം തിങ്കളാഴ്ച അവസാനിക്കും. ഇതിനുപിന്നാലെ ഇസ്രായേല്‍ ജയിലിലുള്ള പലസ്തീനികളെയും മോചിപ്പിക്കും.

author-image
Biju
New Update
trump

ന്യൂയോര്‍ക്ക്: ഇസ്രായേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാറും ബന്ദികളുടെ മോചനവും സംബന്ധിച്ചുള്ള നിര്‍ണായക സമാധാന ചര്‍ച്ചകള്‍ക്ക വേണ്ടി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈജിപ്തിലെത്തി. തിങ്കളാഴ്്ച ട്രംപിന്റെ അധ്യക്ഷതയില്‍ ഈജിപ്ത് തലസ്ഥാനമായ കെയ്റോയിലാണ് ഉച്ചകോടി. 

'ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം അവസാനിച്ചെന്ന് ഈജിപ്തിലേക്ക് പുറപ്പെടും മുന്‍പേ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ നിലനില്ക്കും. ഗാസയ്ക്കായി ഒരു സമാധാന സമിതി വേഗത്തില്‍ സ്ഥാപിക്കും. ഗാസയുടെ പുനരുദ്ധാരണം വേഗത്തിലാക്കും'.- ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

മധ്യസ്ഥ ശ്രമങ്ങള്‍ക്ക് നിര്‍ണായക പങ്കുവഹിച്ച ഖത്തറിനെയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും ട്രംപ് അഭിനന്ദിച്ചു. യുദ്ധം ജനങ്ങള്‍ക്ക് മടുത്തെന്നും അതിനാലാണ് സമാധാന കരാര്‍ നിലനില്‍ക്കുമെന്ന് താന്‍ പറഞ്ഞത്. മിഡില്‍ ഈസ്റ്റിനെ പുനര്‍നിര്‍മിക്കുന്നതിനും ഇസ്രായേലും അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനസ്ഥാപിക്കേണ്ടതിനും പ്രധാന പരിഗണന നല്‍കുമെന്നും യു.എസ്. പ്രസിഡന്റ് പറഞ്ഞു. 

ട്രംപിന്റെ സമാധാനകരാര്‍ പ്രകാരം, ഹമാസിന്റെ തടവിലുള്ള ഇസ്രായേല്‍ പൗരന്‍മാരെ വിട്ടുനല്‍കാനുള്ള സമയം തിങ്കളാഴ്ച അവസാനിക്കും. ഇതിനുപിന്നാലെ ഇസ്രായേല്‍ ജയിലിലുള്ള പലസ്തീനികളെയും മോചിപ്പിക്കും.

അതേസമയം, സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ദൂതനായി വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ്ങിനെ ഇന്ത്യ അയച്ചേക്കുമെന്ന് വിവരം. സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസിയും ക്ഷണിച്ചിരുന്നു.

ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് എന്നിവരും ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നത്.