കെനിയന്‍ മുന്‍ പ്രധാനമന്ത്രി റെയ്‌ല ഒടുങ്കെ കൂത്താട്ടുകുളത്ത് അന്തരിച്ചു

2008 മുതല്‍ 2013 വരെ കെനിയയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച കെനിയന്‍ രാഷ്ട്രീയക്കാരനാണ് റെയ്ല അമോലോ ഒഡുങ്കെ. 1992 മുതല്‍ 2013 വരെ ലങ്കാറ്റ മണ്ഡലത്തിലെ പാര്‍ലമെന്റ് അംഗമായിരുന്നു

author-image
Biju
New Update
odunga

കൊച്ചി: മുന്‍ കെനിയന്‍ പ്രധാനമന്ത്രി റെയില ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. കൂത്താട്ടുകുളത്തെ ശ്രീധരീയം നേത്ര ചികിത്സ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞദിവസമാണ് റെയില ഒടിംഗയും സഹോദരിയും മകളും കൂത്താട്ടുകുളം ശ്രീധരിയം ആശുപത്രിയില്‍ ചികിത്സക്കെത്തിയത്.

2017ല്‍ ഒപ്റ്റിക് നാഡിക്ക് കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ട മകള്‍ റോസ്‌മേരി ഒടിംഗ ഇതേ ആശുപത്രിയില്‍ ചികിത്സക്ക് വിധേയയായതിനാല്‍ ഒടിംഗയ്ക്ക് ആശുപത്രിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. മാത്രമല്ല മകളുടെ കാഴ്ച വീണ്ടെടുക്കാന്‍ സഹായിച്ച ഡോക്ടര്‍മാരോട് അദ്ദേഹം നന്ദി പ്രകടിപ്പിച്ചിരുന്നു.

1945 ജനുവരി 7ന് ന്യാന്‍സ പ്രവിശ്യയിലെ കിസുമു ജില്ലയിലെ മസെനോയിലെ ആംഗ്ലിക്കന്‍ ചര്‍ച്ച് മിഷനറി സൊസൈറ്റി ആശുപത്രിയിലാണ് ഒടിംഗയുടെ ജനനം. പിതാവ് പ്രസിഡന്റ് ജോമോ കെനിയാട്ടയുടെ കീഴില്‍ കെനിയയുടെ ആദ്യ വൈസ് പ്രസിഡന്റായിരുന്നു. 

പ്രസിഡന്റ് ഡാനിയേല്‍ അരപ് മോയിയുടെ സ്വേച്ഛാധിപത്യ ഭരണകാലത്ത് ജനാധിപത്യത്തിനുവേണ്ടി പോരാടി രാഷ്ട്രീയത്തിലെ തന്റെ ആദ്യകാലങ്ങള്‍ മുഴുവന്‍ ജയിലിലും പ്രവാസത്തിലുമാണ് ഒടിംഗ ചെലവഴിച്ചത്. 'അസിമിയോ ലാ ഉമോജ വണ്‍ കെനിയ കോളിഷന്‍ പാര്‍ട്ടിയുടെ' നേതാവായ ഒടിംഗ 2008 മുതല്‍ 2013 വരെ കെനിയയുടെ പ്രധാനമന്ത്രിയായിരുന്നു. അഞ്ച് തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഏറ്റവും ഒടുവില്‍ മത്സരിച്ചത് 2022ലാണ്.

1992 മുതല്‍ 2013 വരെ ലങ്കാറ്റ നിയോജകമണ്ഡലത്തിലെ പാര്‍ലമെന്റ് അംഗവും 2013 മുതല്‍ കെനിയയിലെ പ്രതിപക്ഷ നേതാവുമാണ്. തീക്ഷ്ണമായ പ്രസംഗങ്ങള്‍ക്ക് പേരുകേട്ട ഒഡിംഗ ആധുനിക കെനിയന്‍ ജനാധിപത്യത്തെ രൂപപ്പെടുത്തുന്നതില്‍ ഒരു കേന്ദ്ര വ്യക്തിത്വമായിരുന്നു. 

കെനിയയിലെ ദീര്‍ഘകാല പ്രതിപക്ഷ നേതാവും കെനിയയിലെ മധ്യ-ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടിയായ ഓറഞ്ച് ഡെമോക്രാറ്റിക് മൂവ്മെന്റിന്റെ തലവനുമായിരുന്നു ഒഡിംഗ. കെനിയക്കാരില്‍ പലരും സ്‌നേഹപൂര്‍വ്വം 'ബാബ' (പിതാവ്) എന്ന് വിളിച്ചിരുന്ന ഒഡിംഗ കെനിയയിലെ ഉന്നത രാഷ്ട്രീയ രാജവംശങ്ങളിലൊന്നില്‍ അംഗമായിരുന്നിട്ടും ഒരു വ്യവസ്ഥാ വിരുദ്ധനായി സ്വയം നിലകൊണ്ടു.