'ഞാന്‍ മോഷ്ടിച്ചെന്ന പരാമര്‍ശം ആവര്‍ത്തിക്കരുത്', പ്രതിപക്ഷ നേതാവിന്റെ അഭിഭാഷകനോട് കടകംപള്ളി

ഈ വാദം പരിഗണനയില്‍ എടുത്ത കോടതി പ്രതിപക്ഷ നേതാവിന്റെ മറുപടി എന്താണ് എന്ന് അഭിഭാഷകനോട് ചോദിച്ചു. തന്റെ കക്ഷിയോട് ചോദിച്ച ശേഷം മറുപടി നല്‍കാം എന്ന് സതീശന്റെ അഭിഭാഷകന്‍ മൃദുല്‍ ജോണ്‍ മാത്യു മറുപടി നല്‍കി

author-image
Biju
New Update
kadakampallty

തിരുവനന്തപുരം: ശബരിമല സ്വര്‍ണ മോഷണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടത്തിയ പരാമര്‍ശം ആവര്‍ത്തിക്കരുതെന്ന് പ്രതിപക്ഷ നേതാവിന്റെ അഭിഭാഷകനോട് ദേവസ്വം മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സ്വര്‍ണക്കൊള്ളയില്‍ കടകംപള്ളിക്ക് പങ്കുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ആരോപണത്തില്‍ നല്‍കിയ മാനനഷ്ടക്കേസിലെ കോടതി നടപടികള്‍ക്ക് ഇടയിലാണ് ആവശ്യം. ഈ വാദം പരിഗണനയില്‍ എടുത്ത കോടതി പ്രതിപക്ഷ നേതാവിന്റെ മറുപടി എന്താണ് എന്ന് അഭിഭാഷകനോട് ചോദിച്ചു. തന്റെ കക്ഷിയോട് ചോദിച്ച ശേഷം മറുപടി നല്‍കാം എന്ന് സതീശന്റെ അഭിഭാഷകന്‍ മൃദുല്‍ ജോണ്‍ മാത്യു മറുപടി നല്‍കി. ഇതേ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് 18 ലേക്ക് മാറ്റി. 

പ്രതിപക്ഷനേതാവിന്റെ അഭിപ്രായം മറ്റന്നാള്‍ കോടതി പരിഗണിക്കും. മാനഹാനി വരുത്തുന്ന പ്രസ്താവന നടത്തിയ സതീശന്‍ മാപ്പ് പറയണമെന്നും, സമാന പ്രസ്താവന നടത്തില്ലെന്ന് ഉറപ്പ് വരുത്തണമെന്നും 10 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടാണ് കടകംപളളി സുരേന്ദ്രന്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നത്. കടകംപള്ളി നല്‍കിയ മാനനഷ്ട കേസിനെതിരെ വി.ഡി.സതീശന്‍ തടസഹര്‍ജി നല്‍കിയിരുന്നു. 

സ്വര്‍ണക്കൊള്ളയില്‍ കടകംപള്ളിക്ക് പങ്കുണ്ടെന്ന് പറഞ്ഞത് ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തിലെന്നായിരുന്നു സതീശന്റെ നിലപാട്. ഹൈക്കോടതി നടത്തിയ പരാമര്‍ശത്തില്‍ ദ്വാരപാലക ശില്‍പത്തെ പൊതിഞ്ഞ സ്വര്‍ണപാളികള്‍ സ്വാര്‍ഥ താല്‍പര്യത്തിനായി ആരെങ്കിലും കൈമാറ്റം ചെയ്തിട്ടുണ്ടാകാനിനിടയുള്ള വിദൂര സാധ്യത ചൂണ്ടിക്കാണിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകുമല്ലോ ഹൈക്കോടതി ഇത്തരം പരാമര്‍ശം നടത്തിയത്. 2016 മുതല്‍ 2021 വരെയാണ് കടകംപളളി ദേവസ്വം മന്ത്രി ആയിരുന്നത്. ഈ കാലയളവിലാണ് തിരിമറി നടന്നിട്ടുള്ളത്. ഇതില്‍ ഉദ്യോഗസ്ഥര്‍ക്കും ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ക്കും ഉള്ള സമാന ഉത്തരവാദിത്തം മന്ത്രി എന്ന നിലയില്‍ കടകംപള്ളിക്കും ഉണ്ടെന്നാണ് സതീശന്റെ വാദം.

മാത്രമല്ല, അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും കേസില്‍ അറസ്റ്റിലായ പ്രതിയുമായ പത്മകുമാര്‍ പറഞ്ഞത് ദേവസ്വം മന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അപേക്ഷ പരിഗണിച്ചതെന്നാണ്. കടകംപള്ളിക്ക് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ കഴിയില്ലെന്ന ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തന്റെ പ്രസ്താവന. അല്ലാതെ കടകംപള്ളിയെ വ്യക്തിപരമായി ആക്ഷേപിക്കുന്നതോ അധിക്ഷേപിക്കുന്നതോ ആയ ഒരു പ്രസ്താവനയും താന്‍ നടത്തിയിട്ടില്ലെന്നും അതില്‍ ഉറച്ചു നില്‍ക്കുന്നതായും സതീശന്‍ പറഞ്ഞിരുന്നു.