കുരീപ്പുഴയില്‍ കായലില്‍ കെട്ടിയിട്ടിരുന്ന ബോട്ടുകള്‍ക്ക് തീ പിടിച്ചു, നിരവധി ബോട്ടുകള്‍ കത്തിനശിച്ചു

തീ പടര്‍ന്നതിന് പിന്നാലെ ബോട്ടുകളില്‍ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതും തീപിടിത്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചുവെന്നാണ് അഗ്‌നിരക്ഷാസേനാ പ്രവര്‍ത്തകര്‍ വിശദമാക്കുന്നത്.

author-image
Biju
New Update
kollam boat

കൊല്ലം: കൊല്ലത്ത് ബോട്ടുകളില്‍ വന്‍ അഗ്‌നിബാധ. നിരവധി ബോട്ടുകള്‍ കത്തി നശിച്ചു. കൊല്ലം കുരീപ്പുഴയിലാണ് സംഭവം. കായലില്‍ കെട്ടിയിട്ടിരുന്ന ബോട്ടുകള്‍ക്കാണ് തീപിടിച്ചത്. കാരണം വ്യക്തമല്ല. സമീപത്തുണ്ടായിരുന്ന മറ്റ് ബോട്ടുകള്‍ മാറ്റി. നിരവധി ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കല്‍ തുടരുകയാണ്. 

തീ പടര്‍ന്നതിന് പിന്നാലെ ബോട്ടുകളില്‍ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതും തീപിടിത്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചുവെന്നാണ് അഗ്‌നിരക്ഷാസേനാ പ്രവര്‍ത്തകര്‍ വിശദമാക്കുന്നത്. കുളച്ചല്‍, പൂവാര്‍ സ്വദേശികളുടെ ബോട്ടുകളാണ് കത്തിനശിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. പുലര്‍ച്ചെ രണ്ടരയോടെയാണ് കുരീപ്പുഴ പള്ളിക്ക് സമീപം അയ്യന്‍കോവിന്‍ ക്ഷേത്രത്തിന് അടുത്ത് വച്ചാണ് സംഭവം. കായലില്‍ ഉണ്ടായിരുന്ന ചീന വലകള്‍ക്കും തീപിടിച്ചു. 

ട്രോളിംഗ് ബോട്ടുകള്‍ അല്ലാത്ത ഒന്‍പത് ചെറിയ ബോട്ടുകളും ഒരു ഫൈബര്‍ വള്ളവും കത്തി നശിച്ചു. ആഴക്കടലില്‍ പരമ്പരാഗത രീതിയില്‍ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകള്‍ ആണ് ഇവ. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് ലഭ്യമാകുന്ന വിവരം.

നവംബര്‍ മാസത്തില്‍ അഷ്ടമുടി കായലില്‍ ബോട്ടുകള്‍ക്ക് തീ പിടിച്ചിരുന്നു. കുരീപ്പുഴ പാലത്തിന് സമാപത്ത് വച്ചായിരുന്നു ഈ അപകടം. അഗ്‌നിബാധയില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റിരുന്നു. ഐസ് പ്ലാന്റിന് മുന്നില്‍ നങ്കൂരമിട്ടിരുന്ന രണ്ട് ബോട്ടുകള്‍ക്കാണ് അന്ന് തീ പിടിച്ചത്.