/kalakaumudi/media/media_files/2025/09/14/veenajo-2025-09-14-14-54-33.jpg)
തിരുവനന്തപുരം: കിണർ വെള്ളത്തിൽ നിന്ന് കോർണിയ അൾസർ പിടിപ്പെടുന്നുവെന്ന ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജിൻറെ വാദം തെറ്റെന്ന് ആരോഗ്യവിദഗ്ധർ. ആരോഗ്യമന്ത്രി ചൂണ്ടികാട്ടിയ ഗവേഷണ പ്രബന്ധം 2018ൽ ഒന്നാം പിണറായി സർക്കാരിൻറെ കാലത്താണ് പ്രസിദ്ധീകരിച്ചതെന്നാണ് കണ്ടെത്തൽ. പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ച തീയതിയടക്കം പങ്കുവെച്ചാണ് ആരോഗ്യമന്ത്രിയുടെ പിഴവ് ചൂണ്ടികാട്ടി ആരോഗ്യവിദഗ്ധർ രംഗത്തെത്തിയത്. കിണർ വെള്ളത്തിൽ നിന്ന് കോർണിയ അൾസർ പിടിപ്പെടുന്നുവെന്ന് 2013ൽ തന്നെ കണ്ടെത്തിയിരുന്നു എന്നായിരുന്നു ആരോഗ്യമന്തിയുടെ വാദം. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ പഠന റിപ്പോർട്ട് പങ്കുവെച്ചായിരുന്നു മന്ത്രി കഴിഞ്ഞ ദിവസം ഈയൊരു വാദം ഉയർത്തിയത്. പഠനറിപ്പോർട്ടിൽ അന്നത്തെ ഉമ്മൻചാണ്ടി സർക്കാരിന് കീഴിലെ ആരോഗ്യവകുപ്പ് ഒന്നും ചെയ്തില്ലെന്നും വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ, കെകെ ശൈലജ ആരോഗ്യമന്ത്രിയായിരുന്നപ്പോഴാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചതെന്നാണ് വിദഗ്ധർ ചൂണ്ടികാണിക്കുന്നത്.ഇതോടൊപ്പം മന്ത്രി വീണ ജോർജ് പറഞ്ഞതുപോലെ റിപ്പോർട്ട് അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ടതല്ലെന്നും കോർണിയ അൾസറുമായി ബന്ധപ്പെട്ടാണെന്നുമാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. പ്രസിദ്ധീകരണ തീയതി ഉൾപ്പെടുത്താതെയായിരുന്നു മന്ത്രി വീണ ജോർജ് കഴിഞ്ഞ ദിവസം റിപ്പോർട്ട് പങ്കുവെച്ചത്.കോർണിയ അൾസർ കേസുകളുടെ പരിശോധനയിൽ അത് അമീബ മൂലമാണെന്ന് കണ്ടെത്തിയെന്നും 64ശതമാനം ആളുകൾക്കും രോഗം ഉണ്ടായത് കിണർ വെള്ളത്തിലെ അമീബയിൽ നിന്നാണെന്ന് സംശയിക്കുന്നതായും ഡോ. അന്ന ചെറിയാൻ, ഡോ. ആർ ജ്യോതി എന്നിവർ 2013ൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ടെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.