കേരളമാണിത്, ഇത് കേരള സ്റ്റോറിയും; ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

By web desk.09 05 2023

imran-azhar

 


സാമൂഹിക വിഷയങ്ങളിലെ നിലപാടുകള്‍ തുറന്നുപറയാന്‍ മടിക്കാത്തയാളാണ് നടന്‍ ഹരീഷ് പേരടി. 22 പേരുടെ ജീവന്‍ പൊലിഞ്ഞ താനൂര്‍ ബോട്ടപകടത്തില്‍ പ്രതികരണവുമായി നടന്‍. അപകടത്തിനു ശേഷം മാത്രം ഉണരുന്ന കേരളം എന്നു പറഞ്ഞുകൊണ്ടാണ് ഹരീഷിന്റെ ഫേസ്ബുക്ക് കുറിപ്പ് തുടങ്ങുന്നത്.

 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം:

 

അപകടത്തിന് ശേഷം മാത്രം ഉണരുന്ന കേരളം. മത്സ്യബന്ധനബോട്ട് രൂപം മാറ്റി യാത്രാബോട്ടാക്കി പോലും.


ആ സൂചന നാട്ടുകാര്‍ ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിരുന്നെങ്കിലും ആരും ഇടപെട്ടില്ല പോലും


ഒരു മാസത്തിലേറെ ഫിറ്റ്‌നസ്സോ രജിസ്‌ട്രേഷനോ ഒന്നുമില്ലാതെ ഈ സംഗതി പ്രവര്‍ത്തിച്ചത് കേരളത്തിലാണ് എന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്.

 

മത്സ്യബന്ധന യാനത്തിന് രജിസ്‌ട്രേഷന്‍ നല്‍കുന്ന വകുപ്പ് മുതല്‍ എത്രയെത്ര ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ഈ ദുരന്തത്തിന് കാരണക്കാരാണെന്നോ..!?
ഈ ഉള്‍നാടന്‍ യാനത്തിന് വേണ്ട രേഖകള്‍ എന്തൊക്കെയെന്ന് വെറുതെ ഒന്ന് നോക്കിയാല്‍ മനസ്സിലാകുന്നതേയുള്ളു അധികാരികളുടെ കണ്ണടക്കലിന്റെ ഗുരുതരാവസ്ഥ.

 

1. ഉള്‍നാടന്‍ യാനത്തിന് വേണ്ട ലൈസന്‍സ് (Licence of Inland Vessel)


2. ഉള്‍നാടന്‍ യാനത്തിന് വേണ്ട സര്‍വ്വേ സര്‍ട്ടിഫിക്കറ്റ് (Survey Certificate of Inland vessel).


3. ഉള്‍നാടന്‍ യാനത്തിന് വേണ്ട ഇന്‍ലന്റ് ഡോക്കിങ് സര്‍ട്ടിഫിക്കറ്റ്/ഡോക്കിങ് യാര്‍ഡ് സര്‍ട്ടിഫിക്കറ്റ് (Docking Certificate of Inland Vessel Docking Yard Certificate).


4. ബോട്ടിന്റെ ചുമതലക്കാരായ ലാസ്‌കര്‍, സ്രാങ്ക്/ഡ്രൈവര്‍, എഞ്ചിന്‍ ഡ്രൈവര്‍ എന്നിവര്‍ക്കുള്ള ക്രൂ സര്‍ട്ടിഫിക്കറ്റ്, മാസ്റ്റര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ.

 

ഇവ നല്‍കേണ്ടതോ, അതാത് തുറമുഖം വകുപ്പുകളും. ചീഫ് സര്‍വേയര്‍, ചീഫ് എക്‌സാമിനര്‍, സര്‍വ്വേയര്‍ തുടങ്ങിയവര്‍.


അനങ്ങിയിട്ടില്ല ടിയാന്‍മാര്‍ ഇതുവരെ.

 

ആ പുഴയില്‍ ഈ മരണയാനത്തിന് വേണ്ടി അനുവാദമില്ലാതെ തട്ടിക്കൂട്ട് ജട്ടി ഉണ്ടാക്കിയിട്ട് ബന്ധപ്പെട്ട അധികാരികള്‍ (പല വകുപ്പുകള്‍ ഉണ്ട് ഇതില്‍) കണ്ണടച്ച് ഇരുട്ടാക്കി.

 

ജനപ്രതിനിധികള്‍ അടക്കം നാട്ടുകാര്‍ പരാതിപ്പെട്ടിട്ട് പോലീസും ഡി റ്റി പി സി-യും അടക്കം ഒരുത്തനും അനങ്ങിയില്ല.


കഷ്ടം. ഇതാണ് കേരള സ്റ്റോറി. ഇതാണ് കേരളം വിനോദ സഞ്ചാരികള്‍ക്ക് നല്‍കുന്ന സുരക്ഷ.

 

പോട്ടെ, അഴിമുഖങ്ങള്‍ അപകടമാണെന്ന് ഏതൊരു തീരദേശവാസികള്‍ക്കും അറിയാം. പ്രവചനാതീതമായ ഒഴുക്കും ചുഴിച്ചുറ്റുകളും വേലിയിറക്കത്തിനും വേലിയേറ്റത്തിലും അനുഭവപ്പെടുന്ന മരണവാതിലുകള്‍. അതറിഞ്ഞുകൊണ്ടും ഇരുള്‍ പരക്കുന്ന വേളയില്‍ യാത്രക്ക് തുനിഞ്ഞ ബോട്ട് ജീവനക്കാര്‍.

 

ആശങ്ക ഏതുമില്ലാതെ സുരക്ഷാസംവിധാനങ്ങളില്ലാത്ത യാനത്തില്‍ യാത്രക്ക് തുനിഞ്ഞ യാത്രികര്‍.


കേരളമാണിത്. ഇത് കേരള സ്റ്റോറിയും.



നൂറ്റാണ്ട് മുന്‍പ് പല്ലനയാറ്റില്‍ പൊലിഞ്ഞ കുമാരനാശാന്‍ അടക്കം 23 ജീവനുകള്‍ തുടങ്ങി 18 ജീവനുകള്‍ അപഹരിച്ച തട്ടേക്കാട് തട്ടിക്കൂട്ട് യാനവും അമിതഭാരം, സുരക്ഷാസംവിധാനമില്ലായ്മ അടക്കം 22 പിഴവുകളുണ്ടായിരുന്ന 45 ജിവനുകളെടുത്ത തേക്കടി ദുരന്തമടക്കം മുന്നിലുണ്ടായിട്ടും ഈ ദുരന്തം കേരളത്തില്‍ ഉണ്ടായെങ്കില്‍ ഉത്തരവാദിത്തം കയ്ക്കൂലിയും രാഷ്ട്രീയബന്ധങ്ങളും മാത്രമാണെന്ന് സംശയമില്ലാതെ പറയാം. എല്ലാം ശരിയായ കേരളമാണല്ലോ ഇത്.

 

ഒരു കുടുംബത്തില്‍ ഒരുമിച്ച് ഉണ്ടുറങ്ങേണ്ട കുരുന്നുകളടക്കം 22 ജീവനുകള്‍ കുരലില്‍ ചെളിയും ഉപ്പുനീരും നിറഞ്ഞ് ഒരിറ്റ് ശ്വാസത്തിനായി പിടഞ്ഞ് പിടഞ്ഞ് തൂവല്‍ തീരത്ത് നിന്ന് പറന്നുപോയി. മരണത്തിലേക്ക് ടിക്കറ്റെടുത്ത ആ പാവങ്ങളുടെ ഓര്‍മ്മകള്‍ ഈ അപകടത്തിന് ഒത്താശ ചെയ്ത കൈക്കൂലിക്കാരുടെയും രാഷ്ട്രീയ മേലാളന്‍മാരുടെയും മേല്‍ ചിറകടിച്ച് പറക്കട്ടെ, ആ ചിറകടികള്‍ അവരുടെ രാപ്പകലുകളെ ഭീതിതമാക്കട്ടെ. അതുമാത്രമേ ഈ ലോകത്ത് സാധ്യമാകൂ. നിയമത്തിന് മുന്‍പില്‍ അവരെത്തില്ലല്ലോ.

 

കേരളമല്ലേ ഇത്.

 

കടപ്പാട്:


Geo Christi Eapen

 

 

 

OTHER SECTIONS